അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം, സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടു, സമാധാന ചർച്ചകൾ എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായതോടെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ...!!

റമദാൻ നോമ്പിന് മുൻപ് വെടിനിർത്തലും ബന്ദി കൈമാറ്റവും സംബന്ധിച്ച് ധാരണയാകുമെന്ന പ്രതീക്ഷകളെല്ലാം കയ്റോ ചർച്ച പൊളിഞ്ഞതോടെ ഇല്ലാതായിരുന്നു. സമാധാന ചർച്ചകൾ എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായതോടെ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു. വടക്കൻ ഗാസയിലെ നസേറത് അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഇതിനു പുറമേ ഖാൻ യൂനിസിൽ അഭയം തേടിയിരുന്ന 13 പേർ കൂടി ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലെ റഫയിൽ പ്രധാന പാർപ്പിട സമുച്ചയം ബോംബിട്ടു തകർത്തു. താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകിയ ശേഷമുള്ള ആക്രമണമായിരുന്നതിനാൽ ആർക്കും ആളപായം സംഭവിച്ചില്ല. എന്നാൽ, ഈജിപ്ത് അതിർത്തിയിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ഈ 12 നില കെട്ടിടം വാസയോഗ്യമല്ലാതായി. കരയാക്രമണത്തിന്റെ മുന്നോടിയായി ഈ ആക്രമണത്തെ കാണുന്നതിനാൽ റഫയിൽ അഭയം തേടിയിട്ടുള്ള 15 ലക്ഷത്തോളം പലസ്തീൻകാർ ഭീതിയിലാണ്.
അതിനിടെ വടക്കൻ ഗാസയിൽ പോഷകാഹാരക്കുറവ് മൂലം ഒരു യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. ഇതോടെ പട്ടിണിമരണം 25 ആയി. സ്ഥിതി ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതേവരെ 31,045 പേർ കൊല്ലപ്പെടുകയും 72,654 പേർക്കു പരുക്കേൽക്കുകയും ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു.ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് ബൈഡൻ ടെലിവിഷൻ അഭിമുഖത്തിൽ പ്രതികരിച്ചു. നെതന്യാഹുവിന്റെ നടപടികൾ ഇസ്രയേലിനെ സഹായിക്കുകയല്ല മറിച്ച് ദ്രോഹമാവുകയാണ്. നിരപരാധികളായ ജനങ്ങളുടെ സുരക്ഷയിൽ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണമെന്നും ജോ ബൈഡൻ ആവശ്യപ്പെട്ടു.
അതിനിടെ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള യുഎസ് ശ്രമം പുരോഗമിക്കുന്നു. ഇതു സുഗമമാക്കുന്നതിനായി ഗാസയിൽ താൽക്കാലിക തുറമുഖം നിർമിക്കാൻ യുഎസ് സേനയ്ക്ക് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി കടൽ മുനമ്പിൽ താൽക്കാലിക തുറമുഖം നിർമിക്കാനുള്ള സാധനങ്ങളുമായി യുഎസ് കപ്പൽ ഗാസയിലേക്ക് തിരിച്ചു. ആയിരക്കണക്കിന് പലസ്തീൻകാർ പട്ടിണി കിടക്കുന്ന ഈ മേഖലയിൽ ഭക്ഷണം അടക്കമുള്ള സാധനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
ഇസ്രയേലിന്റെ എതിർപ്പു കാരണം കടൽമാർഗം ഭക്ഷണം എത്തിക്കാൻ കഴിയാത്തതും ആകാശമാർഗം സാധനങ്ങൾ കൈമാറുന്നതിന്റെ ബുദ്ധിമുട്ടും മറികടക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസാധനങ്ങൾ ജോർദാൻ വ്യോമസേനയുടെ സഹായത്തോടെ വിതരണം ചെയ്യാൻ സാധിച്ചതായും യുഎസ് വ്യക്തമാക്കി. കഴിഞ്ഞദിവസം വിമാനത്തിൽ നിന്നിട്ട ഭക്ഷണപാക്കറ്റുകൾ വീണ് ഗാസയിൽ 5 പേർ മരിച്ചതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതതു ശരിയല്ലെന്ന് യുഎസ് സേന അറിയിച്ചു. റിപ്പോർട്ടിൽ പറയുന്ന സ്ഥലത്തു ഭക്ഷണപാക്കറ്റുകൾ ഇടുന്നതിനും 5 മിനിറ്റ് മുൻപേ തന്നെ ഈ വാർത്ത പ്രചരിച്ചിരുന്നെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























