റമദാനിലും ഗാസയില്‍ കൊടും ക്രൂരത, ഇസ്രായേല്‍ ആക്രമണത്തില്‍ 67 പേര്‍ കൂടി കൊല്ലപ്പെട്ടു, ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണത്തിന് മറുപടിയെന്നോണം ലബനാനിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി

വിശുദ്ധ മാസത്തിന്റെ ആദ്യ ദിനമായ ഇന്നലെ ഗാസയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 67 പേര്‍ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 31,112 ആയി. ഇത് കൂടാതെ ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണത്തിന് മറുപടിയെന്നോണം ലബനാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ബാല്‍ബെക്കിലും ആക്രമണം നടന്നതായി ലബനാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിർത്തൽ കരാർ പുനരാരംഭിക്കുമെന്ന് ഇസ്രായേൽ അറിയിച്ചെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാകാനാണ് സാധ്യത. റമദാൻ മുമ്പ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ കൊണ്ടുവരണമെന്ന് അമേരിക്കയും സമ്മർദ്ദം ചെലുത്തിയെങ്കിലും നടന്നില്ല. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങൾ അനുസരിക്കാൻ ഹമാസിനും ഇസ്രായേലിനും കഴിഞ്ഞില്ല.
വിശുദ്ധ റമദാനിലും താല്‍ക്കാലിക വെടിനിര്‍ത്തലിനായി ശ്രമം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ചര്‍ച്ചകള്‍ നിലച്ച അവസ്ഥയാണ്. എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച വിജയം കാണുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് സി.ഐ.എ ഡയറക്ടര്‍ പ്രതികരിച്ചു. കരാര്‍ ഉണ്ടായില്ലെങ്കില്‍ സിവിലിയന്‍ സമൂഹം വലിയ വിലയൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ നെതന്യാഹു സര്‍ക്കാറിന്റെ ഭാവി അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ വാര്‍ഷിക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സര്‍ക്കാറിനെതിരെ ഇസ്രയേലില്‍ വന്‍പ്രക്ഷോഭം ആസന്നമാണെന്നും ഹമാസിനെ തുരത്തുക എളുപ്പമല്ലെന്നും പ്രതിരോധം വര്‍ഷങ്ങള്‍ നീണ്ടേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യുദ്ധവും പട്ടിണിയും ദുരിതത്തിലാക്കിയ ഗസ്സന്‍ ജനതയ്ക്ക് സഹായം ഉറപ്പാക്കാനുള്ള നീക്കവും ഇസ്രായേല്‍ തടയുകയാണ്. കരമാര്‍ഗം കൂടുതല്‍ സഹായം ഉറപ്പു വരുത്താനുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെയും അഭ്യര്‍ത്ഥന ഇസ്രായേല്‍ തള്ളി. റഫ ഉള്‍പ്പെടെ അതിര്‍ത്തി വഴിയുള്ള സഹായം കൂടുതലായി ലഭ്യമാക്കണമെന്ന യു.എന്‍ ഏജന്‍സികളുടെ അഭ്യര്‍ഥനയും ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























