ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടെ ഗാസയിൽ നിന്ന് കണ്ടെത്തി...

ഇസ്രായേല്‍ - ഹമാസ് വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ ശക്തമാക്കാനുള്ള ശ്രമത്തില്‍ സിഐഎ മേധാവി യൂറോപ്പിലേക്ക് പോകുന്നതിനിടെ, ഒക്ടോബര്‍ 7- ന് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ ഗാസ മുനമ്പില്‍ നിന്ന് കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹനാന്‍ യാബ്ലോങ്ക, മിഷേല്‍ നിസെന്‍ബോം, ഓറിയോണ്‍ ഹെര്‍ണാണ്ടസ് എന്നിവരെ ഒക്ടോബര്‍ 7 ന് മെഫാല്‍സിം ഇന്റര്‍സെക്ഷനില്‍ വച്ച് കൊലപ്പെടുത്തി അവരുടെ മൃതദേഹങ്ങള്‍ ഗാസയിലേക്ക് കൊണ്ട് പോയതായി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇസ്രായേല്‍ പ്രതിരോധ സേന വെള്ളിയാഴ്ച രാവിലെ പ്രസ്താവനയില്‍ പറഞ്ഞു.
വടക്കന്‍ ഗാസയിലെ ജബാലിയ ക്യാമ്പില്‍ നിന്ന് ഐഡിഎഫും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയും സംയുക്തമായി രാത്രിയില്‍ നടത്തിയ ഓപ്പറേഷനില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈന്യം അറിയിച്ചു. ഇസ്രായേല്‍ സൈന്യം എന്‍ക്ലേവിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത് തുടരുന്നതിനിടയിലാണ് ഇത് സംഭവിക്കുന്നത്. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ് വരും ദിവസങ്ങളില്‍ യൂറോപ്പില്‍ ഇസ്രയേലിന്റെ മൊസാദ് ചാരസംഘടനയുടെ തലവനുമായി ഖത്തര്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തും.
തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഇസ്രായേല്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പഠിക്കുമെന്നും എന്നാല്‍ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള കോടതി ഉത്തരവ് അംഗീകരിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ സൈനികര്‍ കണ്ടെടുത്തിരുന്നു. . ഇറ്റ്‌സാക്ക് ഗെലറെന്റര്‍ , അമിത് ബുസ്‌കില , ഷാനി ലൂക്ക് എന്നീ ബന്ദികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈന്യവും ഷിന്‍ ബെറ്റും ചേര്‍ന്ന് ഒറ്റരാത്രികൊണ്ട് നടത്തിയ ഓപ്പറേഷനിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് ഐഡിഎഫ് വക്താവ് റിയര്‍ അഡ്എം ഡാനിയല്‍ ഹഗാരി അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന്റെ ദിവസം രാവിലെ റെയ്മിനടുത്തുള്ള സൂപ്പര്‍ നോവ സംഗീതോത്സവത്തിലായിരുന്നു മൂവരും,
തുടര്‍ന്ന് മെഫാല്‍സിം പ്രദേശത്തേക്ക് കൊണ്ടുപോയി ഹമാസ് ഭീകരര്‍ മൂവരെയും കൊലപ്പെടുത്തിയെന്നും പിന്നീട് അവരുടെ മൃതദേഹങ്ങള്‍ ഗാസയിലേക്ക് കൊണ്ടുപോവുകയുമായിരുന്നെന്ന് ഹഗാരി പറഞ്ഞു. അടുത്തിടെ വരെ, ഗെലറെന്ററും ബുസ്‌കിലയും ജീവിച്ചിരിപ്പുണ്ടെന്ന് അനുമാനിക്കപ്പെട്ടിരുന്നു, എന്നാല്‍ ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ നഗ്‌നയാക്കി ട്രക്കില്‍ കൊണ്ടുപോയ ഷാനിയുടെ മരണവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ സഹോദരി ആഥി ലൂക്ക് അറിയിച്ചിരുന്നു. പലസ്തീന്‍ സംഘം പിടികൂടി ഒരു പിക്കപ്പ് ട്രക്കില്‍ കൊണ്ടുപോയ ഡസന്‍ കണക്കിന് ആളുകളില്‍ 22 കാരിയായ ജര്‍മ്മന്‍ വനിത ഷാനി ലൂക്ക് ഉള്‍പ്പെട്ടിരുന്നു. ഗാസയില്‍ ആയുധധാരികളായ പലസ്തീന്‍ ഭീകരവാദ സംഘടനയായ ഹമാസ് ഒരു പിക്കപ്പ് ട്രക്കിന് പിന്നില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന അര്‍ദ്ധനഗ്‌നയായ സ്ത്രീയെയും കൊണ്ട് പരേഡ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഹമാസ് ഭീകരര്‍ യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളില്‍ നിന്നും കാണാമായിരുന്നു. ഷാനിയുടെ ലോക്ക് ചെയ്ത മുടിയും ശരീരത്തിലെ വ്യത്യസ്തമായ ടാറ്റുവും കണ്ടായിരുന്നു കുടുംബം വീഡിയോയില്‍ നിന്നും യുവതിയെ തിരിച്ചറിഞ്ഞത്. ഇത് ജര്‍മ്മന്‍ പൗരയായ ഷാനി ലൂക്ക് ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ സഹായ അഭ്യര്‍ത്ഥനയുമായി അമ്മ രംഗത്ത് എത്തുകയും ചെയ്തിരുന്നു. യുവതി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും ഇസ്രയേല്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല. പിന്നാലെയാണ് മൃദദേഹങ്ങള്‍ കണ്ടെടുത്തത്. അതിനിടെ വടക്കന്‍, മധ്യ ഗാസയുടെ ചില ഭാഗങ്ങളില്‍ ഐഡിഎഫ് ഹമാസുമായി യുദ്ധം തുടരുകയാണ്.
യുദ്ധസമയത്ത് 1 ദശലക്ഷത്തിലധികം ആളുകള്‍ അഭയം തേടിയ തെക്കന്‍ ഗാസയിലെ നഗരമായ റാഫയിലേക്ക് ഇസ്രായേല്‍ സൈന്യം യുദ്ധം കൂടുതല്‍ ശക്തമാക്കുകയാണ്. ഗസ്സയിലെ നിരവധി ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗസ്സ മുനമ്പിലെ ജബലിയ ഭാഗത്ത് നിരവധി പോരാളികളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു. ഹമാസ് പ്രത്യാക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha
























