റഫയിൽ അധിനിവേശ സേന നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍:- ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനും, ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തര്‍...

റഫയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ അധിനിവേശ സേന നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. അന്താരാഷ്ട്ര നിയമസാധുതയുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുന്നതിലൂടെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. വംശഹത്യ നടത്തുന്നത് തടയാന്‍ റഫയിലെ സൈനിക ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനം. നഗരം, സിവിലിയന്‍മാര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുക, ഗാസയിലെ ലക്ഷക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അവസാന ആശ്രയമായി മാറിയ നഗരത്തില്‍ നിന്ന് താമസക്കാരെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് അധിനിവേശ സേനയെ തടയണം എന്ന് ഖത്തര്‍ ആവശ്യപ്പെടുന്നു.
ഫലസ്തീനികളുടെ ന്യായമായ ലക്ഷ്യം, അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയില്‍ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന ഹമാസ് നേതാവ് സാമി അബൂ സുഹ്‌രി, ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന അമേരിക്കയാണ് ഇതിന് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയിരുന്നു.
ഗാസയില്‍നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് വന്നത് മേയ് 24നാണ്. പിന്നാലെ നരനായാട്ടാണ് റഫായില്‍ ഇസ്രയേല്‍ നടത്തുന്നത്. ഒക്ടോബര്‍ ഏഴിനു ഇസ്രേയല്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ സുരക്ഷിത സ്ഥാനമെന്നു പറഞ്ഞ് തെക്കന്‍ ഗാസയിലെയും വടക്കന്‍ ഗാസയിലെയും ആളുകള്‍ അഭയം പ്രാപിച്ചതു റഫായിലായിരുന്നു. എന്നാല്‍ റഫായിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്കുള്ള ഇസ്രയേല്‍ ക്രൂരകൃത്യത്തിനാണു ഞായറാഴ്ച രാത്രി ലോകം സാക്ഷ്യംവഹിച്ചത്. റഫായ്ക്കു സമീപമുള്ള ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തെ ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും മുതിര്‍ന്ന പൗരന്മാരുമടക്കം 45 പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസത്തെ സംഭവങ്ങളെ മുന്‍നിര്‍ത്തി ഇസ്രയേലിനെയും അമേരിക്കയെയും വിമര്‍ശിച്ച് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഗാസയില്‍ 6,00,000 കുട്ടികള്‍ അപകടത്തിലാണെന്നാണ് യൂണിസെഫ് അറിയിക്കുന്നത്. മേയ് ഒന്നിന് റഫായില്‍ ഇസ്രയേല്‍ ആരംഭിച്ച അധിനിവേശത്തില്‍ പത്ത് ലക്ഷത്തോളം പേരാണ് പലായനം ചെയ്തത്. പലസ്തീനില്‍ ഇതുവരെ 36,096 പേര്‍ കൊല്ലപ്പെടുകയും 81,136 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ഗാസയില്‍ ഹമാസിനെതിരേ നടത്തുന്ന യുദ്ധം ഇക്കൊല്ലം അവസാനംവരെ നീളുമെന്ന് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി പറഞ്ഞു. സായുധസംഘടനകളായ ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും സൈനിക-രാഷ്ട്രീയ സംവിധാനങ്ങളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇനിയൊരു ഏഴുമാസം കൂടിവേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. രൂക്ഷയുദ്ധം നടക്കുന്ന റാഫയില്‍ ചൊവ്വാഴ്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഇത് ആരൊരുക്കിയ കെണിയാണെന്ന് വ്യക്തമല്ല. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
എട്ടാം മാസത്തിലേക്കടുക്കുന്ന യുദ്ധത്തില്‍ ഗാസയില്‍ ഇതുവരെ 290 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു. 24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ റാഫയില്‍മാത്രം 37 പേര്‍ കൊല്ലപ്പെട്ടു. ആകെ മരണം 36,717 ആയി. റാഫയിലെ രൂക്ഷയുദ്ധം പ്രവര്‍ത്തനം നിര്‍ത്താന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയെന്ന് സന്നദ്ധസംഘടനയായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ അറിയിച്ചു. അഭയാര്‍ഥിക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്‌തെത്തിക്കുന്ന സംഘടനയാണിത്.
ഗാസയിലേക്ക് സമുദ്രമാര്‍ഗം സഹായമെത്തിക്കാന്‍ യു.എസ്. നിര്‍മിച്ച താത്കാലിക കടല്‍പ്പാലത്തിന് വന്‍ തിരയടിയേറ്റ് കേടുപറ്റി. ഗാസയിലെ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തില്‍, ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബ്രസീല്‍ തിരിച്ചു വിളിച്ചു.
https://www.facebook.com/Malayalivartha
























