ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ തീരുമാനിച്ച് ഇസ്രയേൽ...

ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ തീരുമാനിച്ച് ഇസ്രയേൽ. ഇതിനായി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. വെടിനിർത്തിയാൽ 120 ബന്ദികളെയും മോചിപ്പിക്കാമെന്ന സൂചന ഹമാസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സമാധാനചർച്ച പുനരാരംഭിക്കുന്നത്.
മൊസാദിന്റെ മേധാവിയാണ് ഇസ്രയേൽ പ്രതിനിധിസംഘത്തെ നയിക്കുന്നത്. വെടിനിർത്തലിനായി നേരത്തേ നടത്തിയ രണ്ടു ചർച്ചകളും പരാജയമായിരുന്നു. ബന്ദികളുടെ മോചനത്തിനായി ചർച്ചയ്ക്കു സന്നദ്ധമെങ്കിലും എല്ലാ ലക്ഷ്യവും നേടാതെ യുദ്ധം നിർത്തില്ലെന്നും നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
അതിനിടെ ഹിസ്ബുള്ള ഭീകരർ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തിൽ ഡെപ്യൂട്ടി കമ്പനി കമാൻഡറായ ഇറ്റായ് ഗേലിയ (38) ആണ് മരിച്ചത്. തെക്കുപടിഞ്ഞാറൻ ലെബനനിലെ ടയർ സിറ്റിയിൽ വച്ച് ഹിസ്ബുൾ കമാൻഡർ മുഹമ്മദ് നമേഹ് നാസറിനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.
ഇതിനു പ്രതികാരമായി 200 ഓളം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള വിക്ഷേപിച്ചിരുന്നു. ഹിസ്ബുള്ളയ്ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഹമാസും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























