എല്ലാം മാറി മറിയുന്നു... ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ, തിരിച്ചടി നൽകുന്നത് പരിഗണനയിൽ, ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന

അമേരിക്കന്‍ പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപിന്‍റെ കണക്കുകൂട്ടല്‍ പിഴച്ചു. യുദ്ധം കൈവിട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണം ഭയക്കുന്നു. ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) തീരുമാനം. വിഡിയോ കോൺഫറൻസ് വഴി ചേർന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ആക്രമണത്തിന് ശക്തമായ മറുപടി നൽകുന്നതടക്കം സ്വയം പ്രതിരോധത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചു.
യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ഇറാന്റെ ആക്രമണം മൂലം തങ്ങളുടെ രാജ്യങ്ങളിലുണ്ടായ വൻ നാശനഷ്ടങ്ങൾ ഇവർ വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
ഇറാൻ ഈ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ജിസിസി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ അസ്ഥിരത കേവലം പ്രാദേശിക പ്രശ്നമല്ലെന്നും അത് ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും ജിസിസി രാജ്യങ്ങൾ പ്രസ്താവനയിൽ പറയുന്നു.
നേരത്തേ, യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി സംസാരിച്ചു. യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച മോദി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ യുഎഇയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നതായും മോദി എക്സിൽ കുറിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ പരിപാലിക്കുന്നതിനു യുഎഇ പ്രസിഡന്റിന് നന്ദി അറിയിച്ചതായും മോദി എക്സിൽ കുറിച്ചു.
യുഎസ്– ഇസ്രയേൽ സഖ്യത്തിനെതിരെ ഇറാന്റെ പ്രത്യാക്രമണത്തിൽ യുദ്ധത്തിൽ പങ്കുകാരല്ലാത്ത ഗൾഫ് രാജ്യങ്ങൾ ഒന്നൊഴിയാതെ ശിക്ഷിക്കപ്പെടുന്നു; അതും നാളിതുവരെ നേരിട്ടിട്ടില്ലാത്ത വിധം വ്യോമാക്രമണത്തിലൂടെ. ജിസിസി രാജ്യങ്ങൾ വ്യാപാര, വാണിജ്യ, വിനോദ സഞ്ചാര, എണ്ണ വിപണിയിൽ അധിഷ്ഠിത രാജ്യങ്ങളാണ്. യുദ്ധവും അതിർത്തി തർക്കവും ഇവരുടെ താൽപര്യങ്ങളിൽ പെടുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ പ്രതിരോധ ബജറ്റിലും യുദ്ധ മുന്നൊരുക്കത്തിലും സമാധാന മേഖലയുടെ തയാറെടുപ്പുകൾ മാത്രമേ ഗൾഫ് രാജ്യങ്ങൾക്കുള്ളു. എല്ലാ രാജ്യങ്ങളുമായും നയതന്ത്ര ബന്ധം സ്ഥാപിച്ചും ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചും മുന്നോട്ടു പോകാൻ തന്നെയാണ് ഗൾഫിലെ ഓരോ രാജ്യവും ആഗ്രഹിക്കുന്നത്. എന്നാൽ, അറബ് രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി സ്വന്തം രാജ്യത്തെ യുദ്ധ സന്നദ്ധമാക്കുകയാണ് ഇറാൻ എപ്പോഴും ചെയ്തിരുന്നത്. ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിൽ സ്വയം പര്യാപ്ത സംവിധാനം അവർ രാജ്യത്തൊരുക്കി. പ്രധാന യുദ്ധങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്ത ഇറാന്റെ സൈനികശേഷി പുറമേ നിന്നു കണ്ടു വിലയിരുത്താൻ മാത്രമാണ് മറ്റു രാജ്യങ്ങൾക്കായത്.
എന്നാൽ, യുഎസ് ആക്രമണം ഇറാനിൽ ആരംഭിച്ചതിന്റെ തൊട്ടടുത്ത നിമിഷം തന്നെ ഗൾഫിലെ ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് ഇറാന്റെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും പറന്നതോടെ എല്ലാവരും ഞെട്ടലിലായി. യുഎഇയിലേക്കു മാത്രം 541 ഡ്രോണുകൾ വന്നു. ബാക്കി രാജ്യങ്ങളിലേക്കു വിട്ട ഡ്രോണുകളുടെ എണ്ണം കൂടി ചേർത്താൽ ഇതിനോടകം ഇറാൻ തൊടുത്തത് ആയിരത്തിലധികം ഡ്രോണുകൾ. ഇറാന്റെ ആയുധങ്ങളെ ഗൾഫ് രാജ്യങ്ങൾ ഫലപ്രദമായി നേരിട്ടു എന്നത് ശ്രദ്ധേയമാണ്. 90 ശതമാനത്തിലധികം ആയുധങ്ങളെയും ആകാശത്തുതന്നെ നിർവീര്യമാക്കി. അമേരിക്കൻ സേനയ്ക്കു താവളം നൽകി എന്നതാണ് ഈ യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങളുടെ കുറ്റം. എന്നാൽ, ഈ ആക്രമണത്തിൽ ഈ താവളങ്ങളിൽനിന്ന് ഒരു മിസൈൽ പോലും തൊടുത്തിട്ടില്ലെന്നതു മറ്റൊരു യാഥാർഥ്യം. ഗൾഫ് രാജ്യങ്ങളെ സമ്മർദത്തിലാക്കി അമേരിക്കയെ യുദ്ധത്തിൽനിന്നു പിന്തിരിപ്പിക്കാനാണ് ഇറാൻ ആഗ്രഹിച്ചതെങ്കിലും ഫലത്തിൽ ഗൾഫ് രാജ്യങ്ങളുടെ ശത്രുത സമ്പാദിക്കാൻ മാത്രമാണ് സാധിച്ചത്. ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക ക്യാംപുകൾ തിരിച്ചടി തുടങ്ങിയാൽ അതു താങ്ങാനുള്ള ശേഷി ഇനി ഇറാനു ബാക്കിയുണ്ടോ എന്നതു മാത്രമാണ് അറിയേണ്ടത്. അടിയും തിരിച്ചടിയും നടക്കുമ്പോൾ ഗൾഫ് മേഖല അസ്ഥിരമാകുമെന്നതിൽ തർക്കം വേണ്ട.
ഇറാനിലെ ഷാ ഭരണത്തെ പുറത്താക്കിയ 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ ആശയശക്തിയായിരുന്നു ആയത്തുല്ല ഖുമൈനിയെങ്കിൽ വിപ്ലവാനന്തര ഇറാനെ പശ്ചിമേഷ്യയിലെ കരുത്തുറ്റ സൈനിക, രാഷ്ട്രീയ ശക്തിയായി വളർത്തിയത് ആയത്തുല്ല അലി ഖമനയിയുടെ നേതൃത്വമായിരുന്നു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പശ്ചിമേഷ്യയിലെ വിവിധ വിഭാഗങ്ങൾക്കു പിന്തുണയും പ്രചോദനവുമായി ഇറാൻ ഉയർന്നത് ഖമനയിയുടെ മൂന്നുദശകത്തിലേറെ നീണ്ട കർക്കശ നേതൃത്വത്തിനു കീഴിലാണ്.
1980കളിൽ ഇറാഖുമായി 8 വർഷം നീണ്ട യുദ്ധം ഖമനയിയുടെ രാഷ്ട്രീയത്തെയും നയങ്ങളെയും നിർണായകമായി സ്വാധീനിച്ചു. യുദ്ധകാലത്ത് ഇറാന്റെ പ്രസിഡന്റായിരുന്നു ഖമനയി. പാശ്ചാത്യശക്തികളുടെ പിന്തുണയോടെയാണ് ഇറാഖിലെ സദ്ദാം ഹുസൈൻ യുദ്ധം ചെയ്തത്. ഒരുഘട്ടത്തിൽ ഇറാനിലെ ജനങ്ങൾക്കുനേരെ ഇറാഖ് രാസായുധം പ്രയോഗിക്കുകയും ചെയ്തു. പ്രബലരായ ശത്രുക്കൾക്കെതിരെ തനിച്ചുനിന്നു പോരാടിയതിന്റെ വീര്യം ഖമനയിയിലെ അമേരിക്കൻവിരുദ്ധ വികാരത്തെ ആളിക്കത്തിക്കുകയാണ് ചെയ്തത്. ഇസ്‌ലാമിക വിപ്ലവത്തോടും ഇറാനോടും അമേരിക്ക കടുത്ത ശത്രുതയിലാണ്. അതിനാൽ ഇസ്‌ലാമിക റിപ്പബ്ലിക്, ഇറാൻ ദേശീയത എന്നിവ തമ്മിൽ വേർപിരിക്കാനാവില്ലെന്നും അവയെ സംരക്ഷിക്കേണ്ടതാണെന്നുമുള്ള നയമാണു ഖമനയി മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അർധസൈനിക വിഭാഗമായിരുന്ന ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) കരുത്തുറ്റ സൈനിക, സാമ്പത്തിക, രാഷ്ട്രീയ സ്ഥാപനമായി പരിവർത്തനം ചെയ്യപ്പെട്ടത്. ഐആർജിസി ഖമനയിയുടെ നേരിട്ടുള്ള കമാൻഡിനു കീഴിലായതോടെ ആഭ്യന്തര രാഷ്ട്രീയത്തിൽ യാഥാസ്ഥിതിക പക്ഷം ആധിപത്യം നേടുകയും ചെയ്തു. സിറിയ, ലബനൻ, യെമൻ, പലസ്തീൻ എന്നിവിടങ്ങളിലേക്ക് ഇറാന്റെ സ്വാധീനശക്തി കഴിഞ്ഞ രണ്ടു ദശകങ്ങളിൽ വ്യാപിക്കുകയും ചെയ്തു.
രാജ്യത്തിനകത്തെ വിമർശകരെയും ബാഹ്യശത്രുക്കളുടെ ഉപകരണമായാണു ഖമനയി കണ്ടത്. ഇതോടെ ആഭ്യന്തര പ്രതിഷേധങ്ങളെല്ലാം ദയാരഹിതമായി അടിച്ചമർത്തപ്പെട്ടു. പരിഷ്‌കരണ നടപടികൾക്കായി വാദിച്ച മിതവാദ നിലപാടുകാർക്കു കാര്യമായി ഒന്നും ചെയ്യാനാവാത്തവിധം യാഥാസ്ഥിതിക വിഭാഗം ഭരണാധികാര സ്ഥാപനങ്ങളിലെല്ലാം പിടിമുറുക്കിയത് ഖമനയിയുടെ ആശീർവാദത്തോടെയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്നാരോപിച്ച് 2009ൽ ആയിരങ്ങൾ തെരുവിലിറങ്ങി നടത്തിയ പ്രതിഷേധം നിഷ്ഠുരമായി അടിച്ചമർത്തപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങൾക്കായി 2022ൽ നടന്ന പ്രക്ഷോഭം മാസങ്ങളോളം നീണ്ടെങ്കിലും അതും അടിച്ചമർത്തപ്പെട്ടു. വിലക്കയറ്റത്തിനെതിരായി ഡിസംബർ അവസാനം ആരംഭിച്ച പ്രക്ഷോഭമാണ് ഒടുവിലത്തേത്. സമരക്കാരെ തൊട്ടാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് താക്കീതു നൽകിയെങ്കിലും പ്രതിഷേധക്കാരോട് സർക്കാർ ഒരു ദാക്ഷിണ്യവും കാട്ടിയില്ല. ഖമനയിയുടെ വിമർശകർ ആരോപിക്കുന്നത്, സാമൂഹിക പരിഷ്‌കരണവും സാമ്പത്തിക പുരോഗതിയും ആഗ്രഹിക്കുന്ന യുവാക്കളുടെ വികാരങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിനായില്ലെന്നാണ്.
വടക്കുകിഴക്കൻ ഇറാനിലെ ഷിയാ വിശുദ്ധനഗരമായ മഷ്ഹദിൽ 1939ൽ ആണു ജനനം. ഇറാഖിൽനിന്നു കുടിയേറിയ അസർബൈജാൻ വംശജരായിരുന്നു ഖമനയിയുടെ മാതാപിതാക്കൾ. നജഫിലെയും ഖ്വമിലെയും മതപാഠശാലകളിലായിരുന്നു വിദ്യാഭ്യാസം. ഖ്വമിലെ പഠനകാലത്താണ് ഖുമൈനിയെ ഖമനയി ആദ്യം കണ്ടത്. പ്രധാനമന്ത്രി മുഹമ്മദ് മൊസാദിഖിന്റെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് 1953ൽ യുഎസ്, യുകെ ചാരസംഘടനകൾ പഹ്‌ലവി ഭരണത്തെ വാഴിച്ചതോടെയാണ് രാജ്യമെങ്ങും പ്രക്ഷോഭം ആരംഭിച്ചത്. ഇറാനിലെ എണ്ണ വ്യവസായം ദേശസാൽക്കരിക്കാൻ മൊസാദിഖ് ശ്രമിച്ചതോടെയാണ് പാശ്ചാത്യശക്തികൾ സർക്കാരിനെ അട്ടിമറിച്ചത്. ഷാ ഭരണകൂടത്തിനെതിരെയുള്ള രാഷ്ട്രീയസമരങ്ങളിൽ പങ്കെടുത്ത ഖമനയി പലവട്ടം അറസ്റ്റിലാകുകയും രാജ്യത്തെ വിദൂരജില്ലയിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. എന്നാൽ, ദേശീയസമരം ശക്തമായതോടെ 1978ൽ തിരിച്ചെത്തി. 1979ലെ വിപ്ലവത്തിനുശേഷം പുതിയ സർക്കാർ രൂപം കൊണ്ടതോടെ പ്രധാന ഭരണനേതാക്കളിലൊരാളായിമാറി. 1980ൽ കുറച്ചുകാലം പ്രതിരോധമന്ത്രിയായിരുന്നശേഷമാണ് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് സൂപ്പർവൈസറായി ചുമതലയേറ്റത്. 1981ൽ രാഷ്ട്രീയ എതിരാളികൾ നടത്തിയ വധശ്രമത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും വലതുകയ്യുടെ സ്വാധീനം നഷ്ടമായി. അതേവർഷം തന്നെ ഇറാന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1989ൽ ഖുമൈനിയുടെ മരണശേഷമാണു പരമോന്നത നേതാവായി ഖമനയി തിരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടന പരിഷ്‌കരിക്കാൻ നിയുക്തരായ കൗൺസിൽ ഖമനയിയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഖുമൈനിയുടെ പിൻഗാമിയാകുമെന്നു കരുതിയിരുന്ന ആയത്തുല്ല ഹുസൈൻ അലിയെ ഒഴിവാക്കിയായിരുന്നു ഇത്. സ്ഥാനമേറ്റശേഷം നടത്തിയ പ്രസംഗത്തിൽ ഖമനയി പറഞ്ഞു: ഈ പദവിയിലിരിക്കാനുള്ള യോഗ്യത എനിക്കില്ലെന്നു ഞാൻ വിശ്വസിക്കുന്നു. ഒരുപക്ഷേ, നിങ്ങൾക്കും അതറിയാം. ഇതൊരു പ്രതീകാത്മക സ്ഥാനം മാത്രമാണ്. യഥാർഥ നേതൃസ്ഥാനമേയല്ല.. എന്നാൽ, പ്രതീകാത്മകമായല്ല, സമ്പൂർണ നേതാവായാണ് ഖമനയി പിന്നീടു ഭരിച്ചത്. എട്ടുവർഷത്തെ ഇറാൻ- ഇറാഖ് യുദ്ധത്തിൽ താറുമാറായ രാജ്യത്തിനു പുതിയ കരുത്തു നൽകാനാണ് ഖമനയി ശ്രമിച്ചത്. ഇറാഖ് രാസായുധം പ്രയോഗിച്ചിട്ടും രാജ്യാന്തരസമൂഹം മൗനം പാലിച്ചത് ഇറാൻ ജനതയിൽ വലിയ രോഷമുണ്ടാക്കിയിരുന്നു. ഈ ദേശീയവികാരത്തിലേറിയാണ് സൈന്യത്തെ സമഗ്രാധികാര ശക്തിയാക്കി പുതിയ ഊർജം നൽകാനുള്ള നടപടികളിലേക്കു ഖമനയി പോയത്. 1990കളിൽതന്നെ ഇറാനിൽ രാഷ്ട്രീയമാറ്റങ്ങൾക്കായി ശബ്ദമുയർന്നുതുടങ്ങിയിരുന്നു. മിതവാദിയായ മുഹമ്മദ് ഖാത്തമി 1997ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അതിന്റെ സൂചനയായിരുന്നു. എന്നാൽ, ഖമനയി പരിഷ്‌കരണങ്ങളോടു തീരെ യോജിച്ചില്ല. ഇറാനെ അമേരിക്കൻ വിരുദ്ധ പോരാട്ടത്തെ ദുർബലമാക്കുന്നതാണ് ഉദാരസമീപനമെന്ന് അദ്ദേഹം വിശ്വസിച്ചു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ മിതവാദികളെ മാറ്റിനിർത്താനായി തിരഞ്ഞെടുപ്പു കമ്മിഷൻ സമിതികളിൽ യാഥാസ്ഥിതിക വിഭാഗത്തിനു കൂടുതൽ ആധിപത്യം നൽകുന്ന നടപടികളിലേക്കാണ് അദ്ദേഹം നീങ്ങിയത്.
കടുത്ത പാശ്ചാത്യവിരുദ്ധനായ മഹ്‌മൂദ് അഹ്മദി നിജാദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2009ൽ പരാജയപ്പെട്ട മിതവാദി നേതാവ് മിർ ഹുസൈൻ മൗസവിയെ അനുകൂലിച്ച് ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സൈന്യമിറങ്ങിയാണ് ഈ പ്രതിഷേധം അടിച്ചമർത്തിയത്. തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന ആരോപണം തള്ളിയ ഖമനയി, അഹ്മദി നിജാദിന്റെ ജയം അംഗീകരിച്ചു. പടിഞ്ഞാറിനോട്, വിശേഷിച്ചും അമേരിക്കയോടുള്ള നിരന്തര സമരമായിരുന്നു ഖമനയിയുടെ ഊർജം. അമേരിക്കയ്ക്കു മരണം എന്ന മുദ്രാവാക്യം ഉയർത്തുമ്പോഴും രാഷ്ട്രീയതന്ത്രജ്ഞതയോടെ പാശ്ചാത്യരുമായി ചർച്ചകളിൽ ഏർപ്പെടാനും ഖമനയി ശ്രമിച്ചു. കടുത്ത പാശ്ചാത്യ ഉപരോധങ്ങൾ രാജ്യത്തിന്റെ സാമ്പത്തികനില തകർത്തപ്പോൾ, വൻശക്തികളുമായി ആണവചർച്ചയ്ക്ക് ഇറാൻ സന്നദ്ധമായത് അങ്ങനെയാണ്. 2015ൽ ബറാക് ഒബാമ പ്രസിഡന്റായിരിക്കെയാണ് ഇറാൻ വൻശക്തികളുമായി ആണവകരാർ ഒപ്പിട്ടത്. ആണവപദ്ധതിക്കും ആയുധനിർമാണത്തിനും സ്വയം നിയന്ത്രണത്തിനുള്ള കരാറായിരുന്നു അത്. ഇതോടെ പാശ്ചാത്യ ഉപരോധങ്ങളിൽ ഇളവുണ്ടായി.
എന്നാൽ, 2018ൽ ട്രംപ് അധികാരത്തിൽ വന്നതോടെ യുഎസ് ഏകപക്ഷീയമായി കരാറിൽനിന്നു പിന്മാറുകയായിരുന്നു. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തോടെയാണ് പശ്ചിമേഷ്യയിലെ ബലരേഖകൾ മാറിമറിയാൻ തുടങ്ങിയത്. ലബനനിൽ ഇറാൻ പിന്തുണയോടെ ശക്തിപ്രാപിച്ച ഹിസ്ബുല്ല ഇസ്രയേലിന്റെ ആക്രമണത്തിൽ ദുർബലമായി. ഇറാൻ സൈന്യം നേരിട്ടു സഹായിച്ചുകൊണ്ടിരുന്ന സിറിയയിലെ ബഷാർ അൽ അസദ് ഭരണവും നിലംപതിച്ചു. അനുയായികൾക്ക് ആയത്തുല്ല അലി ഖമനയി ഭയരഹിതനായി പോരാടി രക്തസാക്ഷിത്വം വരിച്ച രാഷ്ട്രത്തലവനും ആത്മീയ നേതാവുമാണ്. ഇറാൻ രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തെ ആദരവോടെ കാണുന്നവർ ലോകമെമ്പാടുമുള്ള ഷിയാ സമൂഹത്തിലുണ്ട്. അതേസമയം, എതിരാളികൾക്ക് അദ്ദേഹം രാഷ്ട്രീയ വിമതരെ നിഷ്‌കരുണം അടിച്ചമർത്തിയ സ്വേച്ഛാധിപതിയാണ്. ഈ വൈരുധ്യങ്ങൾ ചേർന്ന പ്രതിഛായയുമായാണു ഖമനയി ചരിത്രത്തിലേക്കു പിൻവാങ്ങുന്നത്.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്തെന്ന് അമേരിക്കൻ സൈന്യം. 'പാമ്പിന്‍റെ തല വെട്ടിമാറ്റി' എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആർജിസി ഉത്തരവാദികളാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഐആർജിസിക്ക് ഇപ്പോൾ ആസ്ഥാനമില്ലെന്നും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.
ഐആർജിസി, ഇന്‍റലിജൻസ് ആസ്ഥാനം, ഐആർജിസി വ്യോമസേന കമാൻഡ് സെന്‍ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവയുൾപ്പെടെ ഇറാന്‍റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടു. ഈ ആക്രമണങ്ങളിലൂടെ ഇറാന് കനത്ത തിരിച്ചടി നൽകിയെന്നും ഇസ്രയേൽ സേന പറയുന്നു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ വധിച്ച ശേഷവും യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം ഇറാനിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ ഉണ്ടായി. ഇസ്രയേൽ ടെഹ്റാനിലെ ആശുപത്രി ഉൾപ്പെടെ ലക്ഷ്യം വെച്ചതായി ആരോപണമുണ്ട്. ഇറാന്‍റെ തലസ്ഥാനത്തിന്റെ ഹൃദയഭാഗമാണ് തങ്ങളുടെ ആക്രമണങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. അതേസമയം ഇസ്രയേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ടാണ് ഇറാൻ പ്രതികരിച്ചത്.
ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെടുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. ഇറാന്റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ നീക്കം. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘‘ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കും’’ – ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലിനോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടൻ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. “അവർക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ പറഞ്ഞു, കഴിഞ്ഞ ആഴ്ചയാണ് നിങ്ങൾ സംസാരിക്കേണ്ടിയിരുന്നത്, ഈ ആഴ്ചയല്ല’’ – ട്രംപ് പറഞ്ഞു.
അതേസമയം ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഉത്തരവാദിയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) പറഞ്ഞു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും, ഇപ്പോൾ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് ഒരു ആസ്ഥാനം ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























