അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

യുദ്ധം ഏതാണ്ട് അവസാനിക്കുന്നതിനിടെ ഞെട്ടിത്തരിച്ച് അമേരിക്ക. ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത്. അപകടം നടന്നയുടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും നിലവിൽ അവിടെ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേർ കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ നിലയിൽ അഞ്ച് അംഗ ക്രൂ ആണ് ബി52 ബോംബർ വിമാനത്തിലുണ്ടാവാറുള്ളത്.
ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ബി52 ബോംബർ വിമാനങ്ങൾക്ക് ഏകദേശം 70,000 പൗണ്ട് (ഏകദേശം 31,750 കിലോഗ്രാം) ഭാരം വരെ വഹിക്കാൻ സാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 110 മില്യൺ ഡോളർ (ഏകദേശം 1,065 കോടി രൂപ) വിലവരുന്ന അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നാണിത്. 1955 മുതൽ അമേരിക്കൻ വ്യോമസേനയുടെ ഭാഗമാണ് ഈ വിമാനം. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സൈനിക സംഘർഷങ്ങളിൽ ബോംബിംഗ് ദൗത്യങ്ങൾക്കായി ബി52 ബോംബർ ഉപയോഗിച്ചിരുന്നു.
ലോസ് ഏഞ്ചൽസിന് വടക്കുകിഴക്കായി പടിഞ്ഞാറൻ മൊജാവേ മരുഭൂമിയിലാണ് ഈ സൈനിക താവളം സ്ഥിതി ചെയ്യുന്നത്. അപകടസ്ഥലത്തുനിന്നുള്ള ആകാശദൃശ്യങ്ങളിൽ വിമാനം തകർന്നുവീണ ഭാഗത്ത് വലിയ രീതിയിൽ പുകയുന്ന നിലയിലുള്ള കരിഞ്ഞ അടയാളങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ദീർഘദൂര ആക്രമണങ്ങൾക്കും കനത്ത പ്രഹരശേഷിയുള്ള യുദ്ധമുറകൾക്കുമായി ഉപയോഗിക്കുന്ന ഒരു തന്ത്രപ്രധാന യുദ്ധവിമാനമാണ് ബോയിംഗ് കമ്പനി നിർമ്മിച്ച ബി-52 സ്ട്രാറ്റോഫോർട്രെസ്.
സമാധാനം അടുത്തെന്ന് തോന്നുമ്പോഴും പ്രകോപനം സൃഷ്ടിച്ച് ഇസ്രേയൽ. അമേരിക്കയും ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാൻ ആണവായുധം ഉണ്ടാക്കാൻ താൻ സമ്മതിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള കരാറുകളിൽ ഏർപ്പെട്ടാൽ പോലും ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ ഇസ്രായേൽ അനുവദിക്കില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു ജറുസലേമിൽ വ്യക്തമാക്കിയത്. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള അടിയന്തിര ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രായേൽ എന്ന രാജ്യത്തെ സമ്പൂർണ്ണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു. യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടർന്ന് സ്വന്തം സർക്കാരിനുള്ളിൽ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു പ്രതിരോധവുമായി രംഗത്തെത്തിയത്.
ഇറാന്റെ ആണവ മോഹങ്ങളെ തടയുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്ന് ആവർത്തിച്ച നെതന്യാഹു, താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇന്നും നാളെയും ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും പ്രഖ്യാപിച്ചതായാണ് ഇസ്രയേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തത്. സുഹൃത്തായ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണ പരമ്പരയ്ക്കാണ് നേതൃത്വം നൽകിയതെന്നും നെതന്യാഹു വിശദീകരിച്ചു. ഇറാനിലെ ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യമിട്ടും ഭീകര ഭരണകൂടത്തിന്റെ നേതാക്കളെ വധിച്ചും അവരുടെ ആണവ നിലയങ്ങൾ തകർത്തും ഇസ്രായേൽ കരുത്ത് തെളിയിച്ചു. മിസൈലുകളും അവ നിർമ്മിക്കുന്ന ഭൂരിഭാഗം ഫാക്ടറികളും തകർത്തെറിഞ്ഞതിനൊപ്പം ഇറാന്റെ നാവിക, വ്യോമ സേനകളെയും ജനങ്ങളെ കൂട്ടക്കൊല ചെയ്ത സൈനിക കമാൻഡർമാരെയും ഇല്ലാതാക്കാൻ ഈ സൈനിക നീക്കത്തിലൂടെ സാധിച്ചു.
നൂറുകണക്കിന് ബില്യൺ ഡോളർ മുതൽ ഒരു ട്രില്യൺ ഡോളർ വരെ മൂല്യം വരുന്ന ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഇറാനുണ്ടായിരിക്കുന്നത്. ഇസ്രായേൽ ജനതയെ തുടച്ചുനീക്കാനായി വർഷങ്ങളായി നിലനിന്നിരുന്ന ഭീഷണി ഇല്ലാതാക്കാൻ കഴിഞ്ഞതിലൂടെ രാജ്യത്തെ വലിയൊരു വിപത്തിൽ നിന്നാണ് രക്ഷിച്ചതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഈ പോരാട്ടം പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും കൂടുതൽ ജാഗ്രതയോടും ദൃഢനിശ്ചയത്തോടും കൂടി രാജ്യത്തെ സംരക്ഷിക്കാൻ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞി. ഈ പോരാട്ടം ഇറാനെതിരെ മാത്രമല്ല, ഗാസ, ലബനൻ, സിറിയ, യെമൻ, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെയും തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്രായേലിന്റെ സ്വതന്ത്രമായ സൈനിക നീക്കങ്ങൾക്ക് മേൽ അമേരിക്കൻ നിയന്ത്രണങ്ങൾ വരുമെന്ന ആശങ്കകൾ നിലനിൽക്കെത്തന്നെ, ഗാസയിലും ലബനനിലും സിറിയയിലും ഇസ്രായേൽ ശക്തമായ സുരക്ഷാ മേഖലകൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞതായി നെതന്യാഹു വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമുള്ളിടത്തോളം കാലം സൈന്യം ഈ മേഖലകളിൽ നിലയുറപ്പിക്കും. പ്രാദേശികമായും അന്തർദ്ദേശീയമായും പുതിയ സഖ്യങ്ങൾ രൂപീകരിച്ചുകൊണ്ട് ഇസ്രായേലിന്റെ സുരക്ഷാ സ്വയംഭരണാധികാരം ഉറപ്പുവരുത്തുമെന്നും നെതന്യാഹു ഉറപ്പുനൽകിയതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഏതാണ്ട് തകർക്കുന്ന ഘട്ടത്തിലെത്തിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം വൈകിപ്പിച്ചു. നെതന്യാഹുവിനെ വളരെ ബുദ്ധിമുട്ടേറിയ ഒരാൾ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെ ആണവായുധം നിർമിക്കുന്നതിൽ നിന്ന് തടയാൻ അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളിൽ ഇസ്രയേൽ നന്ദിയുള്ളവരായിരിക്കണമെന്നും കൂട്ടിച്ചേർത്തു. ദി ന്യൂയോർക്ക് ടൈംസിനു ഫോൺ വഴി നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ചത്.
‘‘അയാളോട് ഇടപെടാൻ വലിയ ബുദ്ധിമുട്ടാണ്. സത്യം പറഞ്ഞാൽ, ഈ നീക്കത്തിന് അദ്ദേഹം നമ്മളോട് വളരെ നന്ദിയുള്ളവനായിരിക്കണം. കാരണം ഇറാന്റെ കൈവശം ഒരു ആണവായുധം ഉണ്ടായാൽ ഇസ്രയേൽ പിന്നീട് രണ്ട് മണിക്കൂർ പോലും നിലനിൽക്കില്ല’’-ട്രംപ് പറഞ്ഞു.
ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ വച്ച് ഒപ്പിടാൻ നിശ്ചയിച്ചിരിക്കുന്ന സമാധാന കരാർ, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിക്കും വേണ്ടിയുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കും. എങ്കിലും സമാധാന ചർച്ചകളിൽ ഉൾപ്പെടുത്താത്ത ഇസ്രയേലിന് കരാർ അംഗീകരിക്കുക പ്രയാസമായിരിക്കും. യുഎസ്-ഇറാൻ കരാറിനെക്കുറിച്ചുള്ള വാർത്തകളോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലബനനിലെ ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഇറാന്റെ സഖ്യശക്തികളുമായി യുദ്ധം തുടരുന്നതിനു നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ യുഎസുമായി അന്തിമ ആണവ കരാറിലെത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടാൽ, യുഎസ് സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവർ ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ജനീവയിൽ വച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവയ്ക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക.
വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ നടക്കാനിരിക്കുന്ന കരാർ ഒപ്പിടൽ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കരാർ ഒപ്പിട്ടതിന് ശേഷം മാത്രമേ പൂർണരൂപം പരസ്യപ്പെടുത്തൂ. കരാർ ഒപ്പിടൽ ചടങ്ങിൽ ചിലപ്പോൾ താൻ പങ്കെടുക്കുമെന്നും ചിലപ്പോൾ ഉണ്ടായേക്കില്ലെന്നും ട്രംപ് പറഞ്ഞു.
സ്വിറ്റ്‌സർലൻഡിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഒപ്പിടൽ ചടങ്ങിന് ശേഷം യുഎസുമായി കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. കരാർ നടപ്പിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഇനിയും പൂർണമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജനീവയിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടി ഔദ്യോഗികമായി ഒപ്പിടുന്നതുവരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഇറാനുമായുള്ള കരാർ പൂർത്തിയായതായി ഞായറാഴ്ച ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, ഔദ്യോഗിക ചടങ്ങ് കഴിയുന്നതുവരെ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും അനുമതിയില്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇറാനുമായുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഹോർമുസ് കടലിടുക്കിൽനിന്ന് എണ്ണ നിറച്ച കപ്പലുകൾ നീങ്ങിത്തുടങ്ങിയതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. കപ്പലുകൾ സതേൺ ഹൈവേ വഴിയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.
ജൂൺ 19-ന് സ്വിറ്റ്‌സർലൻഡിൽ വെച്ചാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെക്കുക. പാകിസ്താനും ഖത്തറും മധ്യസ്ഥത വഹിച്ചാണ് മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന കരാർ സാധ്യമാക്കിയത്. ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലും സൈനിക പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു.
ഈ വെടിനിർത്തൽ പശ്ചിമേഷ്യയിൽ ഒരു പുതിയ യുഗത്തിന് തുടക്കംകുറിക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് പ്രത്യാശ പ്രകടിപ്പിച്ചു. കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ വെള്ളിയാഴ്ച മുതൽ ടോൾ രഹിത കപ്പൽ ഗതാഗതം ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വാണിജ്യ നേട്ടമാണ് ഉണ്ടാക്കുക. കടലിടുക്ക് അടഞ്ഞുകിടന്ന സമയത്ത് ഒമാനിലെ ദുകം, സോഹർ, സലാല തുടങ്ങിയ തുറമുഖങ്ങൾ വഴിയാണ് ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതി ക്രമീകരിച്ചിരുന്നത്. പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ മെയ് മാസത്തിൽ 5.30 ബില്യൺ ഡോളറിലെത്തിയിരുന്നു. കപ്പൽ ഗതാഗതം സാധാരണ നിലയിലാകുന്നത് വ്യാപാരത്തിന് വളരെ ഗുണകരമാകുമെന്ന് ഇന്ത്യൻ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായി ലോകത്തിലെ എണ്ണ-വാതക വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ നൂറിലധികം ദിവസം നീണ്ടുനിന്ന ആഗോള ഊർജ്ജ പ്രതിസന്ധിയാണ് ഉണ്ടായത്.
"https://www.facebook.com/Malayalivartha

























