അമ്പരന്ന് ഇസ്രേയൽ... യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള പ്രാരംഭ കരാറിലെത്തി, പശ്ചിമേഷ്യയിൽ നിന്ന് നിർണായക വിവരം; ഇറാൻ്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു

ഇറാനെ തകർക്കാമെന്ന അമേരിക്കയുടം മോഹം നടന്നില്ല. ലോകത്തിന്റെ മുമ്പിൽ അമേരിക്ക നാണം കെട്ടു. അവസാനം ഇസ്രേയലിനെ തന്നെ ട്രംപ് തള്ളിപ്പറഞ്ഞു. അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധത്തിൽ ഇളവ് വരുത്തുന്നതാണ് ഈ പുതിയ നീക്കം. മാസങ്ങളായി നീണ്ടുനിന്ന യുദ്ധത്തിനും ഇതുമൂലമുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട്, ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള പ്രാരംഭ കരാറിലെത്തിയതിന് പിന്നാലെയാണിത്.
അമേരിക്കൻ നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ നിലവിൽ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ഇവയ്ക്ക് പുറമേ, ഇറാനിലേക്ക് ആവശ്യമായ സാധനങ്ങളും കന്നുകാലികൾക്കുള്ള തീറ്റയും വഹിച്ചുകൊണ്ടുള്ള മറ്റ് രണ്ട് ചരക്കുകപ്പലുകൾ കൂടി ഇറാന്റെ തുറമുഖങ്ങളിലേക്ക് യാത്ര തിരിഞ്ഞിട്ടുണ്ട്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താത്കാലിക സമാധാന കരാറിന്റെ ഔദ്യോഗിക ധാരണാപത്രം വരും ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വരും ദിവസങ്ങളിൽ പൂർണ്ണമായും തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. യു.എസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 4 ശതമാനത്തിലധികം കുറഞ്ഞു. എന്നിരുന്നാലും, മാസങ്ങളായി അടഞ്ഞുകിടക്കുന്ന കടൽപ്പാതയിൽ മൈനുകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, കപ്പലുകളുടെ പൂർണ്ണമായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ സർവീസുകൾ സാധാരണ നിലയിലാകൂ എന്ന് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ വിലയിരുത്തുന്നു.
ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ധാരണയെ ബാധിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. അമേരിക്ക നാവിക ഉപരോധം നീക്കിത്തുടങ്ങിയതോടെ ഇറാൻ തീരത്ത് വീണ്ടും കപ്പലുകളടുത്തു. ഇറാൻ-അമേരിക്ക അന്തിമ കരാറിനായുള്ള ചർച്ചകൾ ശനിയാഴ്ച്ച തന്നെ തുടങ്ങും. ആണവായുധം ഉണ്ടാക്കാൻ ശ്രമിച്ചാൽ വീണ്ടും യുദ്ധമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം അമേരിക്ക നാവിക ഉപരോദം നീക്കിത്തുടങ്ങി. മൂന്ന് ടാങ്കറുകളും രണ്ട് ചരക്ക് കപ്പലുകളും ഉൾപ്പടെ അഞ്ച് കപ്പലുകൾ നാവിക ഉപരോധത്തിന് ശേഷം ആദ്യമായി ഇറാൻ തീരത്തടുത്തു. യുദ്ധം തീർന്നെന്ന് ഇറാൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച ധാരണ ഒപ്പിട്ട് ശനിയാഴ്ച്ച തന്നെ ജനീവയിൽ വെച്ച് ചർച്ച തുടങ്ങും. പക്ഷെ പ്രശ്നം ഇസ്രയേൽ നിലപാട് തന്നെ. ഇസ്രയേലിന് ഇസ്രയേലിന്റെ താൽപര്യങ്ങളുണ്ടെന്നും, തങ്ങൾ കരാറിൽ കക്ഷിയല്ലെന്നും ലബനനിൽ നിന്നും സിറിയിയൽ നിന്നും ഗാസയിൽ നിന്നും പിന്മാറില്ലെന്നും ഇസ്രയേൽ പറഞ്ഞ് കഴിഞ്ഞു. ലബനനിൽ അന്താരാഷ്ട്ര അതിർത്തികളിലേക്ക് ഇസ്രയേൽ മടങ്ങണമെന്നാണ് ഇറാൻ നിലപാട്. അവസാന നിമിഷം ഇറാനുമായി ധാരണ വിജയിപ്പിച്ചെടുത്ത ഖത്തർ അമീറുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജി 7 ഉച്ചകോടിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. ഇറാൻ - അമേരിക്ക ധാരണ അടുത്ത ദിവസങ്ങളിൽ പരസ്യമായി പ്രസിദ്ധീകരിച്ചേക്കും.
ഇതിനിടെ, അമേരിക്കൻ സെൻട്രൽ കമാൻഡ് ആക്രമിച്ച കപ്പലായ എം ടി ജൽവീറിലെ 21 ഇന്ത്യൻ നാവികർ ഇന്ത്യയിലേക്ക് മടങ്ങി. ഒമാനിലെ ഇന്ത്യൻ എംബസിയാണ് യാത്ര ഏകോപിപ്പിച്ചത്. മൂന്ന് നാവികരയാണ് ആക്രമണത്തിൽ കൊലപ്പെടുത്തിയത്. വിഷയത്തിൽ ജീവനക്കാരുടെ കൂട്ടായ്മയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി അയച്ചു. അടിയന്തര അന്വേഷണവും അമേരിക്കയിൽ നിന്നുള്ള നഷ്ടപരിഹാരവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഗാസയിലേക്ക് അന്താരാഷ്ട്ര സഹായവുമായി ചെന്ന കപ്പലിലെ സന്നദ്ധപ്രവർത്തകരെ ഇസ്രായേൽ സൈന്യം ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മെയ് മാസത്തിൽ ഗാസയിലേക്ക് പുറപ്പെട്ട ഗ്ലോബൽ സുമുദ് സഹായക്കപ്പലിലുണ്ടായിരുന്ന ഓസ്ട്രേലിയൻ വനിതാ ആക്ടിവിസ്റ്റുകളുടെ പരാതിയിലാണ് പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്.
കപ്പലിലുണ്ടായിരുന്ന നാല് വനിതാ ആക്ടിവിസ്റ്റുകൾ തിങ്കളാഴ്ച വിദേശകാര്യ മന്ത്രി പെന്നി വോങ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
തങ്ങളെ ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന പരാതികളിൽ സ്വതന്ത്രമായ അന്വേഷണം നടത്താമെന്ന് പോലീസ് ഉറപ്പുനൽകിയതായി ആക്ടിവിസ്റ്റുകളിൽ ഒരാളായ ജൂലിയറ്റ് ലാമോണ്ട് മാധ്യമങ്ങളോട് പറഞ്ഞു. വിദേശകാര്യ മന്ത്രി പെന്നി വോങ് തങ്ങളുടെ പരാതികൾ വിശ്വസത്തിലെടുത്തതായും അവർ പറഞ്ഞു.
ഇസ്രായേലിന് കനത്ത തിരിച്ചടി നൽകി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, നോർവേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെ നടത്തുന്ന അക്രമണങ്ങൾക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്. യഹൂദ കുടിയേറ്റക്കാരുടെ ആക്രമണങ്ങൾക്ക് ധനസഹായം നൽകുകയും അതിന് സൗകര്യമൊരുക്കുകയും ചെയ്യുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരെഈ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തി. തീവ്രവാദികളായ കുടിയേറ്റക്കാർ അക്രമങ്ങളിൽ ഉത്തരവാദികളാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അഞ്ച് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമങ്ങൾക്ക് ധനസഹായം നൽകുകയും സഹായമൊരുക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന ആറ് സ്ഥാപനങ്ങൾക്കും ഒരു വ്യക്തിക്കും എതിരെയാണ് ഉപരോധം ഏർപ്പെടുത്തിയത്. സ്വത്ത് മരവിപ്പിക്കൽ, യാത്രാ വിലക്ക്, കമ്പനി ഡയറക്ടർ സ്ഥാനങ്ങളിൽ നിന്നുള്ള വിലക്ക് എന്നിവ ഇവർക്ക് നേരിടേണ്ടിവരും. കുടിയേറ്റക്കാരുടെ കൃഷയിടങ്ങൾക്കും ഔട്ട്പോസ്റ്റുകൾക്കും സാമ്പത്തിക സഹായം നൽകിയ ഒരു അസോസിയേഷനും, ഫലസ്തീൻ ഭൂമിയും സ്വത്തുക്കളും നശിപ്പിക്കാൻ സഹായം നൽകിയ ഒരു നിർമ്മാണ കമ്പനിയും ഇതിലുൾപ്പെടുന്നതായി യുകെ വിദേശകാര്യ മന്ത്രാലായം അറിയിച്ചു.
തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേലി ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ചിന് ഫ്രാൻസ് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങളിൽ നേതൃപരമായ പങ്കു വഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. കുടിയേറ്റക്കാരുടെ നാല് നേതാക്കളെയും 21 അക്രമകാരികളായ കുടിയേറ്റക്കാരെയും വിലക്കിയിട്ടുണ്ടെന്നും ഫ്രാൻസ് വ്യക്തമാക്കി. അക്രമങ്ങൾ നടത്തുന്ന 20 കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് വിലക്കുന്നതായി നോർവേ അറിയിച്ചു, ഓസ്ട്രേലിയ കഴിഞ്ഞ ആഴ്ച ന്യൂസിലാൻഡിനൊപ്പം ഇസ്രായേലി കുടിയേറ്റക്കാർക്കെതിരെ സംയുക്ത ഉപരോധം പ്രഖ്യാപിച്ചിരുന്നു.
യുഎസ് - ഇറാൻ കരാറിന്റെ ഭാഗമായി, ഇറാനിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി 300 ബില്യൺ ഡോളറിന്റെ (ഏകദേശം 25 ലക്ഷം കോടി രൂപ) കൂറ്റൻ സ്വകാര്യ ഫണ്ട് സ്വരൂപീകരിക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. തുകയുടെ പകുതിയിലധികം ഇതിനകം വിവിധ ആഗോള കമ്പനികൾ വാഗ്ദാനം ചെയ്തുകഴിഞ്ഞതായി കരാറുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. വരുന്ന വെള്ളിയാഴ്ച അമേരിക്കയും ഇറാനും കരാറിൽ ഒപ്പുവയ്ക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അന്തിമ സമാധാന കരാറിലെത്താൻ ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായ ഒരു പ്രോത്സാഹനം നൽകുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം.
യുദ്ധക്കെടുതികൾക്കുള്ള നഷ്ടപരിഹാരമോ പുനർനിർമാണത്തിനുള്ള സർക്കാർ ഗ്രാന്റോ അല്ല പദ്ധതി. മറിച്ച് ഇത് പൂർണമായും ഒരു സ്വകാര്യ നിക്ഷേപ സംവിധാനമാണ്. യുഎസ്, ഗൾഫ് രാജ്യങ്ങൾ, ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികൾ പദ്ധതിയിൽ പങ്കാളികളാകും. ഊർജം, ലോജിസ്റ്റിക്സ്, നിർമാണം, ഗതാഗതം എന്നീ മേഖലകളിലാണ് നിക്ഷേപം വരുന്നത്. യുദ്ധത്തിൽ തകർന്ന മൊബാറകെ സ്റ്റീൽ കോംപ്ലക്സ്, റിഫൈനറികൾ, വിമാനത്താവളങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പുനരുദ്ധാരണത്തിനായി വായ്പകൾ ഉറപ്പാക്കിയും ക്രെഡിറ്റ് ലൈനുകൾ സ്ഥാപിച്ചും പ്രാദേശിക രാജ്യങ്ങളും ഇതിൽ പങ്കാളികളാകും. ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികൾ ഇതിനകം നിക്ഷേപ വാഗ്ദാനം നൽകിയിട്ടുണ്ട്.
പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചത്. വെള്ളിയാഴ്ച ഒപ്പുവയ്ക്കുന്ന ധാരണാപത്രം അടുത്ത 60 ദിവസത്തേക്കുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള ചട്ടക്കൂട് മാത്രമാണ്. അന്തിമ കരാർ ഒപ്പിട്ടതിനു ശേഷം മാത്രമേ ഫണ്ട് ഔദ്യോഗികമായി നിലവിൽ വരികയും പ്രവർത്തനക്ഷമമാവുകയും ചെയ്യൂ. ഈ 60 ദിവസത്തിനുള്ളിൽ ഫണ്ട് അഡ്മിനിസ്ട്രേറ്റർമാർ ഇറാനിയൻ അധികൃതരുമായും നിക്ഷേപകരുമായും ചേർന്ന് പദ്ധതികളുടെ രൂപരേഖ തയ്യാറാക്കും.
സൈബീരിയയിലെ ഇർകുത്സ്ക് മേഖലയിൽ പരിശീലന പറക്കലിനിടെ റഷ്യയുടെ യുദ്ധവിമാനമായ ടിയു-22എം3 തകർന്നുവീണു. വിമാനം കുത്തനെ താഴേക്ക് പതിക്കുകയും വൻതോതിൽ പുക ഉയരുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യുഎസ് ബോംബറായ ബി-52 തകർന്നു വീണ ദിവസം തന്നെയാണ് റഷ്യൻ വിമാനവും തകർന്നത്. ശീതയുദ്ധ കാലത്താണ് (കോൾഡ് വാർ) ഇരു വിമാനങ്ങളും വികസിപ്പിച്ചത്.
നാശനഷ്ടങ്ങളൊന്നുമില്ലെന്നും ടിയു-22എം3 വിമാനം യുദ്ധസാമഗ്രികളില്ലാതെയാണ് പറന്നിരുന്നതെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കമൻക ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണതെന്ന് ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്സേവ് പറഞ്ഞു. എൻജിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നാറ്റോ 'ബാക്ക്ഫയർ' എന്ന് കോഡ് നാമം നൽകിയിട്ടുള്ള ടിയു-22, സോവിയറ്റ് കാലഘട്ടത്തിലെ സൂപ്പർസോണിക് ബോംബർ വിമാനമാണ്. സിറിയയിലും യുക്രെയ്നിലും റഷ്യ ഇത് യുദ്ധത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ പുതിയ പതിപ്പായ ടിയു-22എം3ക്ക് കെഎച്ച്-22 ക്രൂസ് മിസൈലുകളും, വിമാനത്തിൽ നിന്നു തൊടുക്കാവുന്ന ഹൈപ്പർസോണിക് മിസൈലുകളും വഹിക്കാൻ ശേഷിയുണ്ട്.
യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചതിനു പിന്നാലെയാണ് റഷ്യൻ വിമാനം അപകടത്തിൽപ്പെട്ടത്. ലൊസാഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേഡ്സ് വ്യോമസേനാ താവളത്തിലാണ് ബി–52 തകർന്നത്. പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകർന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും എഡ്വേഡ്സ് എയർഫോഴ്സ് ബേസ് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
a
https://www.facebook.com/Malayalivartha

























