യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:

ലോക എണ്ണവില കുത്തനെ താഴാൻ തുടങ്ങി.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നീക്കങ്ങൾ.ഇന്ത്യ ഉൾപ്പെടെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് വലിയ ആശ്വാസം. എന്നാൽ ഇസ്രായേൽ ഇപ്പോഴും പൂർണമായി യോജിച്ചിട്ടില്ല എന്നതും നിർണായകമാണ്
യുദ്ധത്തിലൂടെ നേടിയെടുക്കാൻ പറ്റാത്ത കാര്യങ്ങൾ നയതന്ത്രത്തിലൂടെ നേടിയെടുക്കാൻ ട്രംപിന് കഴിയുമോ? ഫെബ്രുവരി 28-ന് ഡോണൾഡ് ട്രംപും ബെന്യാമിൻ നെതന്യാഹുവും ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോൾ അവരുടെ ലക്ഷ്യങ്ങൾ വളരെ വലുതായിരുന്നു.
ടെഹ്‌റാനിലെ ഭരണമാറ്റം, ഇറാന്റെ മിസൈൽ-ആണവ പദ്ധതികൾ തകർക്കൽ, പ്രാദേശിക പങ്കാളികൾക്ക് അവർ നൽകുന്ന പിന്തുണ തടയൽ എന്നിവയായിരുന്നു അവ. സംഘർഷത്തിന്റെ ആദ്യ നാളുകളിൽ ഇറാനുമായുള്ള യാതൊരുവിധ കരാറുകളും ട്രംപ് നിരസിക്കുകയും അവർ 'നിരുപാധികം കീഴടങ്ങണം' എന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ വാഷിങ്ടനിനെ സംബന്ധിച്ചിടത്തോളം യുദ്ധം വളരെ ദയനീയമായാണ് മുന്നോട്ട് പോയത്. മൂന്ന് മാസങ്ങൾക്ക് ശേഷം, ടെഹ്‌റാന് സാമ്പത്തിക ഇളവുകൾ നൽകുന്നതിന് പകരമായി താൽക്കാലിക വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ചും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചും ട്രംപ് ഇപ്പോൾ ചർച്ച നടത്തുകയാണ്. യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ധാരണാപത്രത്തിന്റെ കരട് അനുസരിച്ച്, ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കും.
അതേസമയം, യുഎസ് ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം ക്രമേണ നീക്കും. ടെഹ്‌റാന് അവരുടെ മരവിപ്പിച്ച ഫണ്ടുകൾ തിരികെ ലഭിക്കുകയും ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിർത്തൽ നീട്ടുകയും ചെയ്യും. എങ്കിലും, ഇരുപക്ഷവും അംഗീകരിച്ചാൽ പോലും ഈ കരാർ ഒരു പ്രാഥമിക പടി മാത്രമാണ്. ട്രംപ് ഇപ്പോൾ ഇറാന്റെ മിസൈൽ പദ്ധതിയെക്കുറിച്ചോ അതിന്റെ പ്രാദേശിക സഖ്യകക്ഷികൾക്കുള്ള പിന്തുണയെക്കുറിച്ചോ സംസാരിക്കുന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ ഇപ്പോൾ ആണവ പ്രശ്നത്തിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു.
ഇത് അടിസ്ഥാനപരമായി 2013-ൽ ബരാക് ഒബാമ സ്വീകരിച്ച നിലപാടാണ്, അത് 2015-ലെ ഇറാന്റെ ആണവ കരാറിൽ കലാശിച്ചു (ഈ കരാർ 2018-ൽ ട്രംപ് അട്ടിമറിച്ചിരുന്നു). ധാരണാപത്രത്തിൽ എത്തിക്കഴിഞ്ഞാൽ, ഇറാനും യുഎസും ആണവ പ്രശ്നത്തിൽ ഗൗരവമേറിയ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കും.
പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടുന്നതിൽ ട്രംപിന്റെ സൈനിക നീക്കം പരാജയപ്പെട്ടു. പേർഷ്യൻ ഗൾഫിലെ യുഎസ് താവളങ്ങൾ ആക്രമിച്ചും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തും ഇറാൻ സംഘർഷത്തെ പ്രാദേശികമായും സാമ്പത്തികമായും വ്യാപിപ്പിച്ചു. വ്യോമാക്രമണം കൊണ്ട് വലിയ കാര്യമില്ലെന്ന് മനസ്സിലാക്കിയ ട്രംപ് ഏപ്രിൽ 8-ന് വെടിനിർത്തൽ പ്രഖ്യാപിക്കുകയും സാമ്പത്തിക-സൈനിക സമ്മർദ്ദത്തിലൂടെ ഇറാനിൽ നിന്ന് ഇളവുകൾ നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇറാൻ അതേ രീതിയിൽ തന്നെ തിരിച്ചടിച്ചു.
ഇറാന്റെ തുറമുഖങ്ങളിൽ ട്രംപ് ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം, ടെഹ്‌റാൻ ചർച്ചകൾ റദ്ദാക്കുകയും ആണവ വിഷയം അവരുടെ മുൻഗണനാ പട്ടികയിൽ താഴേക്ക് മാറ്റുകയും ചെയ്തു. വാഷിങ്‍ടൻ ഇപ്പോൾ പാകിസ്ഥാൻ വഴി വെടിനിർത്തൽ നീട്ടാനും തുടർന്ന് ആണവ വിഷയം ചർച്ച ചെയ്യാനും ഒരു ധാരണാപത്രത്തിനായി ശ്രമിക്കുന്നത് ടെഹ്‌റാന്റെ കടുത്ത നിലപാടുകൾ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ്.
മുൻപ് ഇറാൻ യുഎസുമായി ക്രിയാത്മകമായി സഹകരിച്ചിരുന്നു. 2015-ലെ ആണവ കരാറിൽ നിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയപ്പോഴും ഇറാൻ തങ്ങളുടെ ബാധ്യതകൾ പാലിച്ചിരുന്നു, കൂടാതെ 2025-ന്റെ തുടക്കത്തിലും 2026 ഫെബ്രുവരിയിലും അവർ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. അതിനാൽ, യുഎസ് ഒരു കരാർ ആഗ്രഹിക്കുന്നുവെങ്കിൽ, അത് പരസ്പരമുള്ള വിശ്വാസക്കുറവ് പരിഹരിക്കുകയും പരസ്പര വിട്ടുവീഴ്ചകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുകയും വേണം. ചർച്ചകളിലൂടെയുള്ള ഒത്തുതീർപ്പിൽ ട്രംപിന് ആത്മാർത്ഥതയുണ്ടെങ്കിൽ കരാർ സാധ്യമാണ്. എന്നാൽ യുദ്ധത്തിലൂടെ നേടിയെടുക്കാൻ പരാജയപ്പെട്ടത് നയതന്ത്രത്തിലൂടെ നേടിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെങ്കിൽ, യുഎസിനെ അവസാനമില്ലാത്ത മറ്റൊരു യുദ്ധത്തിലേക്ക് കൂടി വലിച്ചിഴയ്ക്കാനുള്ള അപകടസാധ്യതയാണ് അദ്ദേഹം വരുത്തിവയ്ക്കുന്നത്.
ഇതിനെല്ലാം പുറമെ ഇപ്പോൾ നിലവിൽ വന്നു എന്ന് വിശ്വസിക്കപ്പെടുന്ന കരാർ ഇസ്രയേലിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
ലബനനിലും സിറിയയിലും ഗാസയിലും പിന്മാറില്ല എന്ന് ഇസ്രായേൽ തുറന്നു പറഞ്ഞു കഴിഞ്ഞു . ഏതു നിമിഷവും തർക്കം ഉടലെടുക്കാവുന്ന ഒട്ടേറ ഘടകങ്ങൾ നിലവിലെ ധാരണയിലുണ്ട്. ഹോർമൂസിൽ പണമീടാക്കുമെന്ന് ഇറാൻ ഉറപ്പിച്ചതോടെ ലോകത്ത് മറ്റു കടലിടുക്കുകളിലും ഇതേ സ്ഥിതി ആവർത്തിച്ചേക്കും.
ഇറാന്റെ പ്രതിരോധ അച്ചുതണ്ടും, അതിന്റെ സേനകളും പലസ്തീനിലും സിറിയയിലും ലബനനിലും ഇറാഖിലും ഉൾപ്പടെ പരന്നു കിടക്കുന്നു. ഗാസയിൽ ഹമാസ്, ലബനനിൽ ഹിസ്ബുള്ള, യമനിൽ ഹൂത്തികൾ. ഇറാൻ അനുകൂല തീവ്ര നിലപാടുള്ളവർക്കും ഇസ്രയേലിനും നിലവിലെ ധാരണ ദഹിച്ചിട്ടില്ലാത്തതിനാൽ ഇവരിൽ ആരുമായും ഇസ്രയേലും തമ്മിൽ ഏത് നിമിഷവും പ്രകോപനമുണ്ടാകാം. നിലവിൽ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിറകിലാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇസ്രയേലാകട്ടെ ലബനനിലും ഗാസയിലും സിറിയയിലും നിലവിലുള്ള മേഖലകളിൽ നിന്ന് പിന്നോട്ട് മാറില്ലെന്ന നിലപാടിലാണ്. മിസൈൽ ശേഷി നിയന്ത്രിക്കുന്നതും മേഖലയിലെ മറ്റു സംഘങ്ങൾക്ക് നൽകുന്ന പിന്തുണയും കരാറിലില്ലാത്തത് ഇസ്രയേലിന് തിരിച്ചടിയാണ്. ഇസ്രയേൽ വെറുതെയിരിക്കില്ലെന്ന് ഉറപ്പാണ്.
ഹോർമൂസിൽ പണം ഈടാക്കുമെന്ന് തന്നെയാണ് ഇറാൻ ഇപ്പോഴും പറയുന്നത്. ടോളല്ല, സർവ്വീസ് ചാർജാണ് എന്നാണ് വിശദീകരണം. ഹോർമൂസ് ഇറാന്റെ പരമാധികാരത്തിലാണെന്ന വാദം ഗൾഫ് രാജ്യങ്ങൾക്ക് സ്വീകാര്യമല്ല. ഈ നിലപാട് ലോകത്തെ മറ്റ് 8 കടലിടുക്കിലേക്ക് വ്യാപിച്ചാൽ ലോകത്തെ ചരക്കു നീക്കത്തിന്മേൽ കാര്യമായ തിരിച്ചടിയുണ്ടാകും. ഇന്തോനേഷ്യക്കും സിംഗപ്പൂരിനും മലാക്കയ്ക്കും സ്വാധീനമുള്ള മലാക്ക, ഈജിപ്തിലൂടെയുള്ള സൂയസ് കനാൽ, പാനമ നിയന്ത്രണത്തിലുള്ള പാനമ കനാൽ, തുർക്കിക്ക് സ്വാധീനമുള്ള തർക്കിഷ് കടലിടുക്ക്, ഹൂത്തികളുടെ സാന്നിധ്യമുള്ള ബാബ് അൽ മന്ദബ് ഉൾപ്പടെ പണം ഈടാക്കുമെന്ന നിലപാട് സ്വീകരിച്ചാൽ അത് തിരിച്ചടിയാകും
അമേരിക്കയും ഇറാനും തമ്മിലുള്ള വൈരത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിതി കൂടുതൽ സങ്കീർണമായി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, ഇസ്രായേലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഇറാന്റെ ആണവ പദ്ധതി എന്നിവയെ ചൊല്ലി ഇരുരാജ്യങ്ങളും പരസ്പരം കടുത്ത മുന്നറിയിപ്പുകൾ നൽകി... ഇറാൻ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താതിരിക്കുകയാണ് ലക്ഷ്യം എന്ന് വ്യക്തമാക്കിയ ട്രംപ് ഇറാനിൽ ഒരു ഡോളർ പോലും നിക്ഷേപിക്കില്ല എന്നും തറപ്പിച്ചു പറയുന്നു . കരാറിന്റെ ഭാഗമായി അമേരിക്ക ഇറാന് കോടിക്കണക്കിന് ഡോളർ കൈമാറുന്നുണ്ടെന്ന വാർത്തകൾ വാൻസ് പൂർണ്ണമായും തള്ളി. ‘കരാറുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. അമേരിക്ക ഇറാന് 24 ബില്യൺ ഡോളർ നൽകുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ വരുന്നുണ്ട് . ഇത് പൂർണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ് വാൻസ് പറഞ്ഞു.
അമേരിക്കയ്ക്ക് ഇറാനിൽ നിക്ഷേപം നടത്തേണ്ട യാതൊരു ബാധ്യതയും ഇല്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി . ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഖത്തർ അമീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ്. “ഞങ്ങൾ ഇറാനിൽ ഒരു ഡോളർ പോലും നിക്ഷേപിക്കുന്നില്ല. ഇറാനുമായി ഉണ്ടായ കരാറിന്റെ പ്രധാന ലക്ഷ്യം, ഇറാൻ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താതിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവായുധം നേടാൻ ശ്രമിച്ചാൽ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ ആണവായുധം കൈവശപ്പെടുത്തില്ലെന്ന് കരാർ ഉറപ്പുനൽകുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ചൂണ്ടിക്കാണിച്ചു. തെഹ്‌റാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് ഇറാനുമായുള്ള കരാറെന്നും ട്രംപ് പറഞ്ഞു. ലെബനനുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ നയങ്ങളെയും ഡോണൾഡ് ട്രംപ് വിമർശിച്ചു. ഇറാനുമായുള്ള കരാർ ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. ഇറാനുമായുള്ള കരാർ പൂർത്തിയായിക്കഴിഞ്ഞു. അത് വിജയകരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി അത് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആ ഘട്ടം ആദ്യത്തേതിനെക്കാൾ എളുപ്പമായിരിക്കുമെന്നാണ് എന്റെ വിലയിരുത്തൽ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
ഇറാൻ തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യേണ്ട കാര്യങ്ങൾ പൂർണമായി പാലിച്ചാൽ മാത്രമേ ഉപരോധങ്ങൾ നീക്കുന്നതിനെ കുറിച്ച് ആലോചിക്കുകയൊള്ളൂ എന്നും. ഇറാന്റെ പെരുമാറ്റത്തെയും, ഭാവി നടപടികളെയും ആശ്രയിച്ചിരിക്കും...ഇതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഏകദേശം നാലുമാസത്തോളമായി തുടരുന്ന യുദ്ധ സമാനമായ അന്തരീക്ഷത്തിനാണ് കരാർ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെ അവസാനമാകുന്നത്. കരാറിന്റെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടൻ തുറകുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയോടെ ഹോസ്മൂസ് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാകും എന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. ഹോർമൂസ് വഴിയുള്ള ചരക്ക് നിക്കത്തിന് ടോൾ ഉണ്ടാകില്ല എന്നതടക്കമുള്ള കാര്യങ്ങൾ കരാറിൽ അംഗീകരിച്ചു എന്നാണ് വിവരം.
ആദ്യഘട്ട കരാറെന്ന നിലയിൽ 60 ദിവസത്തെ വെടിനിർത്തലാണ് ഇരുകൂട്ടരും അംഗീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. ഈ കാലയളവിൽ ഇറാന്റെ ആണവ പദ്ധതികൾ, യുറേനിയം സമ്പുഷ്ടീകരണം, മിസൈൽ സാങ്കേതികവിദ്യ എന്നിവ സംബധിച്ച വിശദമായ ചർച്ചകൾ നടക്കും.
ഇറാന്റെ പുനർ നിർമ്മാണത്തിനായി ഗൾഫ് രാജ്യങ്ങളുടെ സഹായത്തോടെ 300 ബില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് സ്വരൂപിക്കുന്ന കാര്യവും കരാറിന്റെ ഭാഗമായി പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ജനീവയിൽ വച്ചാണ് ഇരു രാജ്യങ്ങളും കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്‌ക്കുക. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് ആയിരിക്കും നിർണ്ണായക കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായി ജെനീവയിൽ എത്തുക.
അതേസമയം സമാധാന നീക്കങ്ങൾക്കിടെ ലെബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം ഉണ്ടായി . ഇനിയും ആക്രമണം തുടര്‍ന്നാൽ ആഞ്ഞടിക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി . ഇത് പ്രദേശത്ത് വീണ്ടും യുദ്ധഭീഷണിയാണ് ഉയർത്തുന്നത് . ലെബനനിൽ ആക്രമണം തുടർന്നാൽ ഇസ്രായേലിനെതിരെ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പാണ് ഇറാൻ സേന നൽകുന്നത് . ഞായറാഴ്ച ധാരണാപത്രം അംഗീകരിച്ച ശേഷം 84 തവണ ഇസ്രായേൽ അത് ലംഘിച്ചതായും ഇറാന്‍റെ കുറ്റപ്പെടുത്തൽ. ലെബനാനിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
യുഎസ് നാവിക ഉപരോധം പിൻവലിച്ചതോടെ ഹോർമുസ് വഴി ഇന്നലെ 13 കപ്പലുകൾ കടന്നുപോയി. കരാറിന്‍റെ ഭാഗമായി ഇറാന് ഉടൻ എണ്ണയും ഇന്ധനവും വിൽക്കാൻ അമേരിക്ക അനുമതി നൽകുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ പറഞ്ഞു. എണ്ണവില 4 ശതമാനം കൂടി ഇടിഞ്ഞ് ബാരലിന് 79 ഡോളറിലെത്തി.
അതേസമയം യുഎസിനും ഇറാനുമിടയിലെ കരാർ പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിന് വഴി ഒരുക്കുമെന്ന് ഖത്തർ അറിയിച്ചു. കാര്യങ്ങൾ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും കരാറിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. ഇസ്രായേൽ ലബനാനിൽ നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണ്. യുദ്ധം മേഖലയിലെ സുരക്ഷാ ഭീഷണിയെ കുറിച്ചുള്ള ധാരണകൾ മാറ്റിമറിച്ചെന്നും അദ്ദേഹം ദോഹയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























