ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇസ്രയേല്‍ സൈന്യം രണ്ട് വര്‍ഷത്തിനിടെ കൊന്നുകളഞ്ഞത് 20,000 കുട്ടികളെയാണെന്നും മനപ്പൂര്‍വ്വം കുട്ടികളെ ലക്ഷ്യമിട്ടതിനും കൊന്നൊടുക്കിയതിനും തെളിവുണ്ടെന്നും, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ മനുഷ്യക്കുരുതി നടത്തിയെന്നും സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സമിതി. 2021നും 2025നും ഇടയില്‍ 20000 കുട്ടികെ ഇസ്രയേല്‍ സൈന്യം കൊന്നൊടുക്കിയതായി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. വെടി നിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷവും ഇസ്രയേല്‍ തങ്ങളുടെ ക്രൂരത തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇസ്രയേല്‍ തള്ളിയിട്ടുണ്ട്.
ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ സൈന്യം പലസ്തീന്‍ കുട്ടികളെ ബോധപൂര്‍വം ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ ഈ നടപടികള്‍ വംശഹത്യ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവയുടെ പരിധിയില്‍ വരുന്നതാണെന്നും യു.എന്‍ ജൂണ്‍ 23ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗാസയിലെ പലസ്തീനികളുടെ ഭാവി തകര്‍ക്കാനുള്ള ബോധപൂര്‍വമായ തന്ത്രത്തിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച ഇസ്രായേല്‍ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ മാത്രം കുറഞ്ഞത് 20,179 കുട്ടികള്‍ കൊല്ലപ്പെടുകയും 44,143 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനത്തോളം വരും. മുന്‍കാല സംഘര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ കൊല്ലപ്പെടുന്ന നിരക്ക് ഈ യുദ്ധത്തില്‍ വളരെ കൂടുതലാണ്.
2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും, അത് ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ ഗാസയില്‍ സൈനിക നടപടികള്‍ തുടരുകയും കുട്ടികളെ കൊന്നൊടുക്കുകയും ചെയ്യുന്നതായി കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസന്‍ മുരളീധരന്‍. ഗാസയിലും വെസ്റ്റ് ബാങ്കിലും കൂട്ട അറസ്റ്റുകളിലൂടെ തടവിലാക്കപ്പെടുന്ന ഫലസ്തീന്‍ കുട്ടികള്‍ (പ്രത്യേകിച്ച് ആണ്‍കുട്ടികള്‍) ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും നഗ്‌നരാക്കി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ലൈംഗികശാരീരിക അതിക്രമങ്ങള്‍ക്കും ഇരയായി. ഗാസയിലെ ആശുപത്രികളും സ്‌കൂളുകളും തകര്‍ത്തതിലൂടെ കുട്ടികളുടെ കുട്ടിക്കാലം ഇല്ലാതാക്കുകയും അവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. ജനന നിരക്ക് കുറയ്ക്കുന്നതിനായി പ്രസവചികിത്സാ കേന്ദ്രങ്ങളും ഐ.വി.എഫ് ലബോറട്ടറികളും ഇസ്രായേല്‍ ആസൂത്രിതമായി തകര്‍ത്തതായും റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha


























