വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി ഉയര്‍ന്നു. 971 പേര്‍ക്ക് പരിക്കേറ്റതായും ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. നേരത്തെ 32 പേര്‍ മരിച്ചതായാണ് പ്രസിഡന്റ് അറിയിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അവര്‍ അറിയിച്ചു. വെനസ്വേലയില്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂചലനത്തില്‍ ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണുവെന്നും തീവ്രമായ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
മിനിട്ടുകളുടെ വ്യത്യാസത്തില്‍ തുടര്‍ച്ചയായി ശക്തമായ രണ്ട് ഭൂചലനങ്ങളാണ് വെനസ്വേലയില്‍ ഉണ്ടായത്. ഇന്നലെ വൈകിട്ട് റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണുണ്ടായത്. കാരക്കാസിന് പടിഞ്ഞാറ് 170 കിലോമീറ്റര്‍ അകലെ കരീബിയന്‍ തീരത്ത് മൊറോണിന് പടിഞ്ഞാറ് ഭാഗത്തായാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 22 കിലോമീറ്റര്‍ ആയിരുന്നു ആഴം. ഒരു മിനിറ്റിനുശേഷം 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. 10 കിലോമീറ്റര്‍ ആഴത്തില്‍ മൊറോണിന് തെക്ക് പടിഞ്ഞാറ് 16 കിലോമീറ്റര്‍ പ്രഭവകേന്ദ്രത്തിലാണ് ഇത് ഉണ്ടായത്.
നൂറ് വര്‍ഷത്തിനിടെ വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനങ്ങളാണിത്. ഭൂചലനത്തെത്തുടര്‍ന്ന് വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ നിന്ന് 1700 കിലോമീറ്റര്‍ അകലെയുള്ള ബ്രസീലിലെ ആമസോണില്‍ നിന്നുവരെ ആളുകളെ ഒഴിപ്പിച്ചു.
രാജ്യത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സൈമണ്‍ ബോളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാശനഷ്ടങ്ങളുണ്ടായതിനെത്തുടര്‍ന്ന് അടച്ചു. സബ്‌വേ സര്‍വീസുകള്‍ റദ്ദാക്കി. പ്രകൃതിവാതകക വിതരണം നിലച്ചു. കുറച്ച് ദിവസത്തേയ്ക്ക് സ്‌കൂളുകളില്‍ ക്‌ളാസുകളുണ്ടാവില്ലെന്നും ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. ചില സ്‌കൂളുകള്‍ പാര്‍പ്പിടങ്ങളായും ധനസഹായ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























