തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു

എല്ലാം സമാധാനപരമായി തീരുമെന്ന് കരുതിയ വേളയിൽ വീണ്ടും യുദ്ധ ഭീഷണിയിൽ. ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാൻറെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാൻറെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്. ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
ഇറാൻറെ ആക്രമണത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാൻറെ ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാൻറെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോർമുസിൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
അതേസമയം ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കപ്പലുടമയ്ക്കും കമാൻഡർക്കുമാണെന്നും ഇറാൻ വ്യക്തമാക്കി.130 കപ്പലുകളെ വരെ കടത്തിവിടാൻ കഴിയുന്ന പാത സജീവമായാൽ ഇറാൻറെ മേൽകൈ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഹോർമുസിൽ വീണ്ടും നിലപാട് കടുപ്പിച്ചത്. അതിനിടെ, ഹോർമൂസിൽ സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കും ഇറാനും ഇടയിൽ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
യു.എ.ഇ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് പരിഭ്രാന്തി പരത്തി. എന്നാൽ, മിനിറ്റുകൾക്കകം തന്നെ രാജ്യം സുരക്ഷിതമാണെന്ന 'ഓൾ ക്ലിയർ' സന്ദേശവും അധികൃതർ പുറപ്പെടുവിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5:15-ഓടെയാണ് ദുബായിലും അബുദാബിയിലുമുള്ള താമസക്കാരുടെ ഫോണുകളിലേക്ക് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് എത്തിയത്. എത്രയും വേഗം അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും, ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും മാറിനിൽക്കണമെന്നുമായിരുന്നു സന്ദേശം.
എന്നാൽ, സന്ദേശം വന്ന് രണ്ട് മിനിറ്റിനുള്ളിൽ തന്നെ ആശങ്കകൾക്ക് വിരാമമിട്ട് അടുത്ത സന്ദേശമെത്തി. നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്നും സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ മുന്നറിയിപ്പിന് പിന്നിലെന്ന് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി സംശയമുയർന്നിരുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് യു.എ.ഇയിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം എത്തിയത്. നിലവിൽ ദുബായിലെ ജനജീവിതവും വിമാന സർവീസുകളും സാധാരണ നിലയിലാണ്.
അതേസമയം ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിലും അമേരിക്കയുടെ നയതന്ത്ര വഞ്ചനയിലും പ്രതിഷേധിച്ച് ഇറാൻ സൈന്യം ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 94 ഇന്ത്യൻ നാവികരുമായി മൂന്ന് കൂറ്റൻ ഇന്ത്യൻ അസംസ്കൃത എണ്ണക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോയി. ശനിയാഴ്ച പകൽ സമയത്താണ് നാടകീയമായ ഈ നീക്കം നടന്നത്. കപ്പലുകൾ നിലവിൽ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.
ബ്ലൂംബെർഗ് പുറത്തുവിട്ട കപ്പൽ ട്രാക്കിങ് വിവരങ്ങൾ പ്രകാരം 'ദേശ് വിഭോർ' എന്ന കപ്പൽ കടലിടുക്കിലൂടെ നീങ്ങുന്നതിനിടെ യുഎസ് സൈന്യത്തിൻറെ നിർദ്ദേശപ്രകാരം തെക്കൻ പാതയിലേക്ക് തിരിഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇറാൻ തീരത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. ഒടുവിൽ അതീവ സങ്കീർണ്ണമായ സാഹചര്യങ്ങൾ മറികടന്ന് 'ദേശ് വൈഭവ്', 'ദേശ് വിഭോർ', 'സൻമാർ ഹെറാൾഡ്' എന്നീ മൂന്ന് ഇന്ത്യൻ ടാങ്കറുകളും അന്താരാഷ്ട്ര ജലാതിർത്തിയിൽ പ്രവേശിച്ചു. ഈ കപ്പലുകളിലായി ആകെ 860,000 ടണ്ണിലധികം അസംസ്കൃത എണ്ണയുണ്ടെന്നും ജൂൺ 24 നും ജൂലൈ 1 നും ഇടയിൽ ഇവ ഇന്ത്യയിലെത്തുമെന്നും മന്ത്രി അറിയിച്ചു.
'ദേശ് വൈഭവ്', 'ദേശ് വിഭോർ' എന്നിവ ജൂൺ 24-ന് ഗുജറാത്തിലെ വാഡിനാർ, സിക്ക തുറമുഖങ്ങളിലും, ഏറ്റവും ഒടുവിൽ കടലിടുക്ക് പിന്നിട്ട 'സൻമാർ ഹെറാൾഡ്' ജൂലൈ 1-ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുമെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും നാവികരുടെ സുരക്ഷയ്ക്കും സർക്കാർ അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് സോനോവാൾ കൂട്ടിച്ചേർത്തു. അതേസമയം, പത്ത് ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ അൽ ജസീറ അറബിക് ചാനലിന്റെ ക്യാമറാമാൻ അഹമ്മദ് വിഷ്വ കൊല്ലപ്പെട്ടു. ശനിയാഴ്ച മധ്യ ഗാസയിലെ അൽ-ബുറൈജ് അഭയാർത്ഥി ക്യാമ്പിലുള്ള അദ്ദേഹത്തിന്റെ വീടിന് നേരെയായിരുന്നു ഇസ്രായേൽ വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഹമ്മദ് വിഷ്വയുടെ ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അൽ ജസീറയുടെ ഗാസയിലെ തത്സമയ സംപ്രേക്ഷണങ്ങളിലും വാർത്താ കവറേജുകളിലും സജീവ സാന്നിധ്യമായിരുന്നു അഹമ്മദ് വിഷ്വ. ഗാസയിലെ കടുത്ത യുദ്ധസാഹചര്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.
2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ അൽ ജസീറ ജീവനക്കാരനാണ് അഹമ്മദ് വിഷ്വ. നേരത്തെ മാധ്യമപ്രവർത്തകരായ ഷിറിൻ അബു അക്ലെഹ് (2022-ൽ), സമീർ അബുദഖ, ഹംസ അൽ-ദഹ്ദൂഹ്, ഇസ്മായിൽ അൽ-ഗൗൽ എന്നിവരും ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. അഹമ്മദ് വിഷ്വയുടെ മരണത്തിൽ അൽ ജസീറ നെറ്റ്‌വർക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും മനഃപൂർവ്വം ലക്ഷ്യമിടുന്ന ഇസ്രായേലിന്റെ നടപടിയെ ചാനൽ അപലപിച്ചു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അൽ ജസീറ ആവശ്യപ്പെട്ടു.
ഗാസയിൽ അൽ ജസീറ മാധ്യമപ്രവർത്തകർക്കെതിരായ ഇസ്രയേൽ വ്യോമാക്രമണത്തിൽ അപലപിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് എക്‌സിൽ പോസ്റ്റിട്ട ഖത്തർ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ ഭാവനാതീതമാണെന്ന് വിശേഷിപ്പിച്ചു.
ഗാസ മുനമ്പിൽ ഇസ്രായേൽ മാധ്യമപ്രവർത്തകരെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിനും നിയമങ്ങൾക്കും ഈ ദുരന്തം തടയാൻ കഴിയാത്ത സാഹചര്യത്തിൽ ഈ കുറ്റകൃത്യങ്ങൾ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരായ അനസ് അൽ ഷരീഫ്, മുഹമ്മദ് ഖുറൈഖിയ, സഹപ്രവർത്തകർ എന്നിവർക്ക് ദൈവം കരുണ കാണിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റേത് വെടിനിർത്തൽ കരാറിന്റെ വിഡ്ഢിത്തം നിറഞ്ഞ ലംഘനമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ അപ്രതീക്ഷിത സൈനിക നീക്കം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ വച്ച് വാണിജ്യ ചരക്കുകപ്പലിനു നേരെ ഇറാന്റെ വൺ വേ അറ്റാക്ക് ഡ്രോൺ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ, മേഖലയിൽ കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തിലധികം നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള അടിയന്തര പദ്ധതികൾക്ക് സംഭവം കാരണമായി. ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ സംവിധാനങ്ങളിലും വെള്ളിയാഴ്ച യുഎസ് സൈന്യം ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണത്തോട് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
സൈനിക നടപടി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ കണ്ട പ്രസിഡന്റ് ട്രംപിനോട്, ഇറാന്റെ നീക്കത്തിന് അമേരിക്ക മറുപടി നൽകുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ അത് കാണാൻ പോകുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യങ്ങളോട് വ്യക്തമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
"
https://www.facebook.com/Malayalivartha
























