യുദ്ധവിവരങ്ങള്‍ ചോര്‍ത്തി കൊറിയന്‍ ഹാക്കര്‍മാര്‍; ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങിനെ വധിക്കാന്‍ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും പദ്ധതി

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കയും ദക്ഷിണ കൊറിയയും പദ്ധതിയിട്ടതായി തെളിയിക്കുന്ന രേഖകള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഉത്തര കൊറിയ പരിശീലനം കൊടുത്ത ഹാക്കര്‍മാര്‍ തങ്ങള്‍ക്കെതിരെ സൈബര്‍ അറ്റാക്ക് ലക്ഷ്യമിട്ടെന്ന് ദക്ഷിണ കൊറിയ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും എന്തൊക്കെയാണ് ചോര്‍ത്തിയിരുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
ഉത്തര കൊറിയയുമായി അക്രമണമുണ്ടായാല്‍ യുദ്ധ സമയത്ത് പ്രയോഗിക്കാനായി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ തന്ത്രങ്ങളടങ്ങിയ വിവരങ്ങളാണ് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. രേഖയില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാന്‍ തയ്യാറാക്കിയ പ്ലാനുകളുമുണ്ടായിരുന്നു. ഡിഫന്‍സ് ഇന്റെഗ്രേറ്റഡ് ഡാറ്റാ സെന്ററില്‍ നിന്ന് 235 ജിഗാ ബൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത് ശ്രദ്ധയില്‍പെട്ടതായി ദക്ഷിണ കൊറിയന്‍ വക്താവ് റീ ച്യോള്‍ അറിയിച്ചു.
ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോര്‍ത്തിയത്. പവര്‍ പ്ലാന്റുകളുടെ സൂ്ക്ഷ്മമായ വിവരങ്ങളും സൈന്യത്തിന്റെ സുപ്രധാന രേഖകളും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു. എങ്കിലും, രേഖകളിലെ 80 ശതമാനത്തോളം വിവരങ്ങള്‍ എന്താണെന്ന് തങ്ങള്‍ക്ക് പോലും അറിയില്ലെന്നും റീ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവരങ്ങള്‍ ചോര്‍ത്തിയതെങ്കിലും ഈ വര്‍ഷം മെയ് മാസത്തിലാണ് സൈബര്‍ നുഴഞ്ഞുകയറ്റം ദക്ഷിണ കൊറിയ സ്ഥിരീകരിച്ചത്. എങ്കിലും എന്തെല്ലാം വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് വ്യക്തമായിരുന്നില്ലെങ്കിലും ഉത്തരകൊറിയ തങ്ങള്‍ക്കെതിരെ സൈബര്‍ അറ്റാക്ക് ലക്ഷ്യമിടുന്നുണ്ടെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. അതേസമയം, വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ ഉത്തര കൊറിയ ഇപ്പോഴും നിഷേധിക്കുകയാണ്. ദക്ഷിണ കൊറിയ ആരോപണങ്ങള്‍ കെട്ടിപടുക്കുകയാണെന്നാണ് ഉത്തര കൊറിയ പറയുന്നത്.
https://www.facebook.com/Malayalivartha
























