ഇനി തൊഴിൽവിസയും ഒരു വർഷത്തേയ്ക്ക് മാത്രം; പുറത്താക്കപ്പെടുന്ന പ്രവാസികളിൽ 40,000 പേർ മലയാളികൾ

സൗദി അറേബ്യയില്‍ ജോലി നഷ്ട്ടപെട്ട് തിരിച്ച് നാട്ടിലെത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. എട്ട് മാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം വിദേശികളെ നാടുകടത്താനാണ് തീരുമാനം. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല ഇനി സൗദിയിൽ തൊഴിൽ തേടിയെത്തുന്ന വിദേശിയർക്ക് ഒരു വർഷത്തെ തൊഴിൽ വിസ മാത്രമേ നൽകുകയുള്ളുവെന്ന് തൊഴില്‍ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ തൊഴിൽവിസയുടെ കാലാവധി കഴിഞ്ഞാൽ വിസ പുതുക്കിനൽകുമെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ ഇനി തൊഴിൽതേടി സൗദിയിലെത്തുന്നവരുടെ എണ്ണവും കുറയും. എട്ട് മാസത്തിനുള്ളില്‍ പുറത്താക്കപ്പെടുന്ന പ്രവാസികളില്‍ നാല്‍പതിനായിരത്തിലേറെ മലയാളികളുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.
സൗദി അറേബ്യയിലെ ജനസംഖ്യയില്‍ പ്രവാസികളാണ് 37 ശതമാനവും. ഇവരില്‍ അഞ്ച് ശതമാനത്തെ ഡിസംബറോടെ തന്നെ നാടുകടത്തുമെന്നതോടെ വന്‍തോതിലുള്ള തിരിച്ചൊഴുക്കാണ് ഇന്ത്യയിലേയ്ക്ക് ഉണ്ടാകാന്‍ പോകുന്നത്. 38 ലക്ഷം ഇന്ത്യാക്കാര്‍ പണിയെടുത്തിരുന്ന സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന് ആ സംഖ്യ 30 ലക്ഷത്തോളമായി ചുരുങ്ങിയെന്നാണ് ഔദ്യോഗികകണക്ക്. 21 ലക്ഷം സൗദി മലയാളികളുടെ എണ്ണം കൂട്ടപ്പിരിച്ചുവിടലുകള്‍ കാരണം 18 ലക്ഷത്തിന് താഴേയ്ക്ക് താണു. അതിശക്തമായ സ്വദേശിവല്‍ക്കരണം സര്‍വമേഖലകളേയും ബാധിച്ചു തുടങ്ങിയതോടെ പണിയുള്ളവരുടെ ശമ്പളവും വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നുണ്ട്.
പ്രവാസി ജോലിക്കാരുടെ ആനുകൂല്യങ്ങളും പിന്‍വലിക്കുന്നു. ഇത് നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ അളവിനേയും ബാധിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവാസികള്‍ നാട്ടിലേയ്ക്ക് അയച്ച പണത്തില്‍ എട്ട് ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ കണക്ക്പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം നാട്ടിലേയ്ക്ക് അയച്ച പ്രവാസി പണത്തില്‍ 40,000 കോടി രൂപയുടെ കുറവുണ്ടായി.
https://www.facebook.com/Malayalivartha
























