മലയാളി ദമ്പതികളുടെ വളർത്തുമകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്താതെ...

മലയാളി ദമ്പതികളുടെ വളർത്തുമകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിന്റെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. വെസ്ലിയുടെ കാറില്‍നിന്നു ചില നിര്‍ണായക തെളിവുകള്‍ കഴിഞ്ഞദിവസം പൊലീസിനു ലഭിച്ചിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിൽ ഷെറിനെ കണ്ടത്തുന്നതില്‍ വിഫലമായി. ഇതോടെ പൊലീസും നിരാശരാണ്. വെസ്ലിയും ഭാര്യയും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. കിട്ടിയ തെളിവുകളും പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. എഫ് ബിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. കുറുക്കന്‍ തട്ടിക്കൊണ്ടു പോയെന്ന വാദം ഇവര്‍ അംഗീകരിക്കുന്നില്ല. അതിനിടെ പൊലീസ്, ശിശുസംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പിച്ചിരിക്കുന്ന രണ്ടാമത്തെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ വെസ്ലിയും ഭാര്യയും അപേക്ഷ നല്‍കി. രണ്ടാഴ്ച മുന്‍പാണു ഷെറിനെ കാണാതായത്. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു മുന്നിലെ മരച്ചുവട്ടില്‍ നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം നോക്കിയപ്പോള്‍ കാണാനില്ലെന്നുമാണു വെസ്ലി മൊഴി നല്‍കിയത്.
പൊലീസ് പിടിച്ചെടുത്ത വെസ്ലി മാത്യുവിന്റെ ലാപ്ടോപ്പില്‍നിന്നും ചില തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കുഞ്ഞിനെ അപകടകരമായ നിലയില്‍ വീടിനു വെളിയില്‍ ഉപേക്ഷിച്ചുവെന്നു വെസ്ലി സമ്മതിച്ചതിനാല്‍ ആ കുറ്റത്തിനു മാത്രം 20 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. അതുകൊണ്ട് തന്നെ വെസ്ലിയെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. കുട്ടിയെ അപകടകരമായ നിലയില്‍ ഉപേക്ഷിച്ചതിന്റെ പേരില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. വെസ്ലി കുറ്റക്കാരനാണെന്നോ അല്ലെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മൂന്ന് വയസ്സുള്ള ഷെറിന്‍ മാത്യൂസ് കാണാതായിട്ട് പത്ത് ദിവസത്തിനു ശേഷവും പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചിട്ടില്ല. മകളെ സ്നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേള്‍ക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി ആണയിട്ടത്രേ. കുഞ്ഞിന് പ്രായത്തിനനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്.
നിശ്ചിത ഇടവേളകളില്‍ പരിശോധനയ്ക്കു ഹാജരാക്കണം. ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാല്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചത്. പുറത്തുനിര്‍ത്തിയ കുഞ്ഞ് തനിയെ മടങ്ങിവരുമെന്നാണു കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും എത്താതെ വന്നപ്പോള്‍ പുറത്തുചെന്ന് നോക്കിയെങ്കിലും കണ്ടില്ലെന്നാണ് വെസ്ലി പറഞ്ഞത്. ഈ മാസം ഏഴിന് പുലര്‍ച്ചേ മൂന്നോടെയാണ് സംഭവം.

വീടിന് പിന്നില്‍ നൂറടി ദൂരെയുള്ള മരത്തിനടിയിലാണ് കുഞ്ഞിനെ നിര്‍ത്തിയതെന്ന് വെസ്ലി പറയുന്നു. ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിര്‍ത്തിയതിന് ഇയാള്‍ക്കു വിശ്വസനീയ മറുപടിയില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്ബോള്‍ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയില്‍ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി. ഷെറിനെ വെസ്ലിയും സിനിയും ചേര്‍ന്ന് ബിഹാറിലെ ഗയയില്‍നിന്നാണു ദത്തെടുത്തത്.
https://www.facebook.com/Malayalivartha
























