ഫ്രീസറിനുള്ളിൽ ഫിലിപ്പെയിന്‍ യുവതിയുടെ തണുത്തുറഞ്ഞ മൃതദേഹം ! ; ആൾത്താമസമില്ലാത്ത അപ്പാര്‍ട്ട്മെന്റിലെ ക്രൂരകൃത്യം പോലീസിന് തലവേദനയാകുന്നു

കുവൈറ്റിലെ ആൾത്താമസമില്ലാത്ത അപ്പാര്‍ട്ട്മെന്റിലെ ഫ്രീസറിനകത്തു നിന്നും ഫിലിപ്പെയിന്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ജോന്ന ഡനീല ഡെമാഫില്‍സാ (29) ആണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നു പോലീസ് സ്ഥിതീകരിച്ചു. ജോന്ന മുൻപ് ജോലിക്കു നിന്നിരുന്ന അതേ അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.
2016 നവംബര്‍ മുതല്‍ അടഞ്ഞു കിടന്നിരുന്ന അപ്പാർട്മെന്റിലെ ഫ്രീസറിനകത്തു നിന്നുമാണ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഫ്രീസറിനകത്തേക്ക് തള്ളുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഒരു ലെബനീസ് പൗരനും അദ്ദേഹത്തിന്റെ സിറിയന്‍ സ്വദേശിയായ ഭാര്യയുമാണു ഇവിടെ മുൻപ് താമസിച്ചിരുന്നത്.
ലെബനീസ് പൗരനായ ഇയാള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി കേസുകളിൽ മുൻപ് ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ സ്പോണ്‍സര്‍ ലെബനീസ് പൗരനാണെന്നും രേഖകള്‍ പറയുന്നു. ഇവര്‍ കുവൈറ്റ് വിട്ടുപോകുന്നതിനു രണ്ടു ദിവസം മുൻപ് ജോലിക്കാരിയായ ഫിലിപ്പാനോ സ്ത്രീയെ കാണാനില്ല എന്നു ചൂണ്ടിക്കാട്ടി പരാതി നല്‍കിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.
തൊഴിലുടമകളുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഫിലീപ്പീനോ തൊഴിലാളികള്‍ ജീവനൊടുക്കുന്നതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് ആരോപിക്കുകയും, കുവൈറ്റിലേയ്ക്കു തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു യുവതിയുടെ ക്രൂരമായ മരണവിവരം പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha
























