നിമിഷങ്ങള്‍ക്കുള്ളില്‍ വേഷം മാറാന്‍ ഒന്നിനുമേല്‍ മറ്റൊന്നായി മൂന്ന് ജോടി വസ്ത്രങ്ങൾ; മോഷണം പിടിക്കപ്പെടുമെന്ന് സംശയം തോന്നിയാല്‍ പുറമെയുള്ള വസ്ത്രം ഊരിമാറ്റി കടന്നുകളയും കുബുദ്ധി വിനയായപ്പോള്‍ യുവതിക്ക് സംഭവിച്ചത്....
തലയോലപ്പറമ്പില്‍ ബസ് യാത്രയ്ക്കിടെ പണം മോഷ്ടിക്കുന്ന ഇതര സംസ്ഥാനക്കാരിയെ പൊലീസ് പിടികൂടി. തമിഴ്നാട് സേലം സ്വദേശി മഞ്ജു (36) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് ആറിന് തലയോലപ്പറമ്പ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ കയറി വേഷംമാറി ഇറങ്ങിയത് ഷാഡോ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാണ് പിടിക്കപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ വേഷം മാറാന്‍ മൂന്ന് ജോടി ഡ്രസ്സാണ് ഇവര്‍ ധരിച്ചിരിക്കുന്നത്.
മോഷണം പിടിക്കപ്പെടുമെന്ന് സംശയം തോന്നിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പുറമെയുള്ള വസ്ത്രം ഊരിമാറ്റി കടന്നുകളയും. മഞ്ജുവിനെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലയോലപ്പറമ്പിലും സമീപപ്രദേശങ്ങളിലും ബസ് യാത്രക്കിടയില്‍ യാത്രക്കാരുടെ പണം നഷ്ടപ്പെടുന്നത് പതിവായതോടെ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കല്ലറ ഭാഗത്തുനിന്നുവന്ന ബസില്‍നിന്നു സാരിയുടുത്ത് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ ഇതരസംസ്ഥാനക്കാരിയായ സ്ത്രീ ശുചിമുറിയില്‍ കയറിയിറങ്ങിയപ്പോള്‍ ചുരിദാര്‍ ധരിച്ച് കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നി പിടികൂടുകയായിരുന്നു.
വനിതാ പൊലീസ് ശ്രീലതാ അമ്മാളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചുരിദാറിനുള്ളില്‍ വേറെ ഡ്രസ് ധരിച്ചു കണ്ടു. ഇവരുടെ ഉള്‍വസ്ത്രത്തിനുള്ളില്‍ നിന്ന് 1900രൂപയും ബാഗില്‍നിന്ന് 770രൂപയും കണ്ടെടുത്തു. തലയോലപ്പറമ്പ് എസ്ഐ: രഞജിത് കെ.വിശ്വനാഥ്, ഷാഡോ പൊലീസ് എഎസ്ഐമാരായ കെ.നാസര്‍, പി.കെ.ജോളി എന്നിവരാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha