കനത്ത മഴയില്‍ സംസ്ഥാനത്തെ പലയിടങ്ങളിലും ഉരുള്‍പൊട്ടി, എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം
കനത്തമഴയില്‍ സംസ്ഥാനത്തെ പലയിടങ്ങളിലും ഉരുള്‍പൊട്ടി. എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കനത്തമഴയെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുന്നു. പാലക്കാട് നെന്‍മാറ, തൃശൂര്‍ പൂമല, കേഴിക്കോട് കൂടരഞ്ഞി കൂമ്പാറ, കക്കാടംപൊയില്‍, തോട്ടുമുക്കം, എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരില്‍ നാലിടത്തും തിരുവനന്തപുരം കരടിയോട്ടില്‍ രണ്ടിടത്തുമാണ് ഉരുള്‍പൊട്ടിയത്. പാലക്കാട് നെന്‍മാറയില്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്ന് നാലു പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിക്കുണ്ട്. അവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കോഴിക്കോട് കൂമ്പാറിയിലും മാവൂര്‍ ഊര്‍ക്കടവിലും വീടിനുമേല്‍ മണ്ണിടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ മരിച്ചു. കുടുംബത്തിലെ മറ്റു അഞ്ചു പേരെ രക്ഷപ്പെടുത്തി. കൂമ്പാറ തയ്യില്‍ തൊടിയില്‍ പ്രകാശന്റെ മകന്‍ അരുണ്‍ (10) ആണ് മരിച്ചത്. ഊര്‍ക്കടവില്‍ അപകടത്തില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. ഒരുകുട്ടി മരിച്ചു. അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കരടിയോട് കോളനിയിലെ മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായി. കോളനി ഒറ്റപ്പെട്ടു. പൂമ്പാറ ടൗണ്‍ വെള്ളത്തിലായി. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം അങ്ങാടിയിലും വെള്ളം കയറുന്നു.കടകള്‍ ഒഴിപ്പിക്കുന്നു. പാലക്കാട് മണ്ണാര്‍ക്കാട് അതിശക്തമായ മഴ തുടരുന്നു. കടലുണ്ടിപ്പുഴയില്‍ വള്ളം മുങ്ങി നാലുപേര്‍ ഒഴുകില്‍പെട്ടു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഒരാര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. പുഴയുടെ തീരത്തുള്ളവര്‍ വീടൊഴിഞ്ഞു പോകുന്നു. മാങ്കയം പുഴ നിറഞ്ഞൊഴുകുകയാണ്.
അതിനിടെ പെരിയാറില്‍ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് എറണാകുളം ചാലക്കുടി പാതയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. കൊച്ചിയില്‍ മുട്ടംയാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു.
അതേസമയം, മഴയോടൊപ്പം ഡാമുകളും തുറന്നു വിട്ടതിനാല്‍ പമ്പയിലുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം പത്തനം തിട്ട മുങ്ങിയ നിലിയിലാണ്. പത്തനംതിട്ട നഗരത്തിലും വെള്ളം കയറി. നിരവധി പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കൊല്ലത്തു നിന്നും 20 മല്‍സ്യബന്ധന ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. എന്‍.ഡി.ആര്‍.എഫിന്റെ 10 ടീം കൂടി രക്ഷാ പ്രവര്‍ത്തനത്തിനായി ജില്ലയില്‍ എത്തി. നേരത്തെ എത്തിയ അഞ്ചു ടീമുകളെ ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരുന്നു.
ഇതോടെ ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ എന്‍.ഡി.ആര്‍.എഫിന്റെ ടീമുകളുടെ എണ്ണം 15 ആയി. ജില്ലയില്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനം നടന്നുവരുകയാണ്. നീണ്ടകരയില്‍ നിന്നു വന്ന ആറു വലിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതില്‍ അഞ്ചോളം ബോട്ടുകള്‍ ആറന്മുള, കോഴഞ്ചേരി, അയിരൂര്‍ മേഖലകളിലേക്കാണ് അയച്ചിരിക്കുന്നത്. ഇതില്‍ ഒരു ബോട്ട് ഉപയോഗിച്ച് 25 ഓളം പേരെ രക്ഷപ്പെടുത്തി കഴിഞ്ഞു. റാന്നി മേഖലയില്‍ വെള്ളം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആറന്മുള ഭാഗത്ത് ജലനിരപ്പ് ചെറുതായി കൂടിയിട്ടുണ്ട്. എന്നാല്‍, ഡാമിന്റെ ഷട്ടറുകള്‍ പകുതിയില്‍ അധികം താഴ്ത്തിയിട്ടുള്ളതു കൊണ്ട് ജല നിരപ്പ് ഉയരാന്‍ സാധ്യതയില്ല.
പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ഇടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മനസിലാക്കുന്നതിനായി അടയാളങ്ങള്‍ നല്‍കണമെന്ന് അറിയിച്ചിരുന്നു. ഇന്നലെ തന്നെ വിവരമറിയിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്ന് പലരും പരാതി പറയുന്നുമുണ്ട്. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളും സൈന്യത്തിന് തുറന്നു നല്‍കാന്‍ പ്രതിരോധ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 10 ഹെലികോപ്‌റ്റേഴ്‌സും 23 ബോട്ടുകളും റാന്നിക്കു ഉടനെ വരുന്നുണ്ട്. ഹെലികോപ്ടര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ലൈറ്റ് അടിക്കാന്‍ ഉള്ള ശ്രമിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ ആറുടീമുകള്‍ കലക്ടറേറ്റില്‍ നിന്ന് കോഴഞ്ചേരിക്ക് തിരിച്ചിട്ടുണ്ട്. റാന്നിയില്‍ പുതുതായി എത്തിയ രണ്ടു ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനം തുടങ്ങി.
പത്തനംതിട്ട ജില്ലയിലേക്കും ചെങ്ങന്നൂരിലേക്കുമുള്ള 156 അംഗ കരസേന എന്‍ ഡി ആര്‍ എഫ് സംഘം തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടിട്ടുണ്ട്. 25 ബോട്ടുകളുമായാണ് സേനാ വിഭാഗം എത്തുന്നത്. ഈ സംഘം പത്തനംതിട്ടയില്‍ എത്തുന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമാകും. നിലവില്‍ നേവിയുടെ ഒരു സംഘവും നീണ്ടകരയില്‍ നിന്നെത്തിച്ച മത്സ്യ തൊഴിലാളി ബോട്ടുകളും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha