സാമൂഹ്യ മാധ്യമങ്ങളിലെ പണ്ഡിതന്മാരെ കാരണം പ്രളയം അയ്യപ്പന്റെ തലയിൽ; ദൈവങ്ങൾക്കും നിവൃത്തിയില്ല
പ്രളയം വന്ന് സംസ്ഥാനത്തെ നശിപ്പിച്ചപ്പോൾ ഇരിക്കപ്പൊറുതിയില്ലാത്തത് ദൈവങ്ങൾക്ക്. സാമൂഹ്യ മാധ്യമങ്ങളിൽ ശബരിമലയെ കുറിച്ച് പലതരം വ്യാഖ്യാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ശബരിമല അയ്യപ്പനാണ് തീരെ നിവൃത്തിയില്ലാത്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് കാരണം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടാണ് എല്ലാ വിപത്തുകൾക്കും കാരണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പണ്ഡിതൻമാർ പറയുന്നു.
ശബരിമലയിലെയും അവിടം സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെയും അവസ്ഥ കണക്കിലെടുക്കുമ്പോൾ സംഭവം ശരിയാണെന്ന് തോന്നിപോകും. പേമാരിയും പ്രളയവും ഏറ്റവുമധികം ബാധിച്ച ജില്ലയാണ് പത്തനംതിട്ട. ആറന്മുളയും മറ്റും തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ലയ്ക്ക് ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യമാണ് ഇന്നുള്ളത്. പത്തനംതിട്ടയിൽ സ്ഥിതി എങ്ങനെ ഇത്രത്തോളം വഷളായി എന്നതിനെ കുറിച്ച് ഓർക്കുമ്പോഴാണ് ശബരിമലയെ കുറിച്ച് പറയുന്ന കാര്യങ്ങളിൽ സത്യമില്ലേ എന്ന് തോന്നിപോകുന്നത്.
ശബരിമല ക്ഷേത്രം തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ക്ഷേത്രത്തിലെ തന്ത്രിക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണുള്ളത്.തിമിർത്ത് ചെയ്യുന്ന മഴയിൽ മേൽശാന്തി മാത്രം അയ്യപ്പനോടൊപ്പം നിസഹായനായി മലയിലുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് കർശന നിലപാട് സ്വീകരിച്ചത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നു തന്നെയാണ് സർക്കാർ നിലപാട്.
അതേസമയം കേരളത്തിലെ പ്രകൃതിദുരന്തം തന്റെ തലയിൽ ചാരി വയ്ക്കരുതെന്ന ട്രോൾ സ്വാമി അയ്യപ്പന്റേതുമായി വന്നിട്ടുണ്ട്. ചിലർ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നു എന്നാണ് സ്വാമി അയ്യപ്പന്റെ ആക്ഷേപം. തനിക്ക് ഇത്തരം കാര്യങ്ങളിൽ ഒരു താത്പര്യവുമില്ലെന്നും സ്വസ്ഥമായി താൻ ഇവിടെ ഇരിക്കാമെന്നും ശബരിമല അയ്യപ്പൻ പറയുന്നു.
അതിനിടെ മന്ത്രി ഇ.പി. ജയരാജനെതിരെയും ട്രോൾ ഇറങ്ങി. ജയരാജൻ അധികാരമേറ്റപ്പോൾ തന്നെ വിപത്തുക്കൾ ഉണ്ടായതായാണ് ട്രോൾ. ജയരാജനാണ് മുഖ്യമന്ത്രിയുടെ ചുമതല നൽകാൻ പോകുന്നത്. അതിന്റെ കാഴ്ചയാണ് കാണുന്നതെന്നും ട്രോളികൾ പറയുന്നു.
https://www.facebook.com/Malayalivartha