സംസ്ഥാനത്ത് ഇന്ന് മാത്രം നാല്‍പ്പതിലധികം മരണം, നിരവധി പേരെ കാണാതായി, കുതിരാന്‍ തുരങ്കത്തിലടക്കം മണ്ണിടിഞ്ഞു, പ്രതികൂല കാലാവസ്ഥ കാരണം നേവിക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല
സംസ്ഥാനം മുമ്പെങ്ങും കാണാത്ത പ്രളയദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വീടുകളിലും മറ്റുമായി പതിനായിരങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ ചെന്നെത്താനായിട്ടില്ല. റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ താറുമാറായി. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചു. പല ട്രെയിനുകളും നിര്‍ത്തലാക്കി. ചിലത് പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു. വിവിധ ജില്ലകളിലായി ഇന്നും ഉരുള്‍പൊട്ടലുണ്ടായി. ഇന്ന് മാത്രം നാല്‍പ്പതിലധികം പേരാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ 75 പേര്‍ മരിച്ചു. കുതിരാനിലടക്കം പലയിടങ്ങളിലും മണ്ണിടിഞ്ഞു. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും നിലച്ചു. തൃശൂരില്‍ വീടിന് മുകളില്‍ മണ്ണിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. ധാരാളം പേരെ കാണാതായിട്ടുണ്ട്.
പലയിടങ്ങളിലും വെള്ളം രണ്ട് നില വീടുകള്‍ക്ക് മുകളിലെത്തി. കേന്ദ്രക്യാബിനെറ്റ് സെക്രട്ടറി അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തകരെ വിളിച്ചിട്ട് കിട്ടാത്തവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ 0471- 2333812 എന്ന നമ്പരിലേക്ക് വിളിക്കുക.
മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്നതോടെ പെരിയാറിന്റെ തീരത്തെ അറുപതിനായിരത്തോളം വീടുകളില്‍ വെള്ളംകയറി. ചാലക്കുടി ടൗണിലും മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലും വെള്ളംകയറി. ഇവിടെ ആയിരത്തോളം പേര്‍ കുടങ്ങിക്കിടക്കുകയാണ്. ആറന്‍മുള ആറാട്ടുപുഴയില്‍ വൃദ്ധ വീടിനുള്ളിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഇടുക്കിയിലെ പ്രധാന റോഡുകളിലെല്ലാം മണ്ണിടിഞ്ഞു വീണു. മൂന്നാര്‍ ഒറ്റപ്പെട്ടു. പത്തനംത്തിട്ടയിലും ആലുവായിലും ചാലക്കുടിയിലുമാണ് നിയന്ത്രിക്കാനാവാത്ത പ്രളയം. ചാലക്കുടി പുഴയുടെ ഇരുകരകളിലും രണ്ട് കിലോമീറ്ററോളം വെള്ളം കയറി. പമ്പാ നന്ദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ആറന്‍മുള, കോഴഞ്ചേരി, മല്ലപ്പള്ളി, അയിരൂര്‍, റാന്നി, ഇടപ്പാവൂര്‍, ഇടയാറന്‍മുള, മാലക്കര, ആറാട്ടുപുഴ എന്നിവിടങ്ങളില്‍ നേവി രക്ഷാപ്രവര്‍ത്തനം നടത്തി.
പത്തനംഥിട്ടയിലെ വിവിധഭാഗങ്ങളില്‍ കുടുങ്ങിക്കിടന്നവരെ നേവി ഹെലികോപ്ടറില്‍ തിരുവനന്തപുരത്തെത്തിച്ചു. ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. പാലക്കാട് നെന്‍മാറ, തൃശൂര്‍ പൂമല, കേഴിക്കോട് കൂടരഞ്ഞി കൂമ്പാറ, കക്കാടംപൊയില്‍, തോട്ടുമുക്കം, എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരില്‍ നാലിടത്തും തിരുവനന്തപുരം കരടിയോട്ടില്‍ രണ്ടിടത്തുമാണ് ഉരുള്‍പൊട്ടിയത്. പാലക്കാട് നെന്‍മാറയില്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്ന് നാലു പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിക്കുണ്ട്. അവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലാണ് പ്രളയം ഇത്രയും ശക്തമാകാന്‍ കാരണമായതെന്ന് വിലയിരുത്തുന്നു.
പലയിടത്തം വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെള്ളം ഇറങ്ങി തകരാറുകള്‍ പരിഹരിച്ച ശേഷമേ ഇത് പുനസ്ഥാപിക്കൂ എന്ന് കെ.സ്.ഇ.ബി അറിയിച്ചു. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുകയാണ്. കേരളത്തിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശഖ്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും കാരണം നേവിയുടെ ബോട്ടുകള്‍ക്ക് ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്. ആലുവയില്‍ വീടുകളിലും ഫഌറ്റുകളിലും ഷോപ്പുകളിലും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
https://www.facebook.com/Malayalivartha