ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സർ വീടിന്‍റെ ഫോട്ടോയെടുക്കുക ; ഇതിലൊക്കെ രാഷ്ട്രീയം കാണേണ്ട കാര്യമെന്താണ് നാം ഒന്നായി നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത് ; നിയമസഭാ സമ്മേളനത്തിൽ ചോദ്യശരവുമായി ഏറനാട് എം.എല്‍.എ

ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് വീടിന്‍റെ ഫോട്ടോയെടുക്കുകയെന്ന് ഏറനാട് എം.എല്‍.എ. പി.കെ ബഷീര്‍. വീട് തകര്‍ന്നവരോട് തകര്‍ന്ന വീടിന്‍റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവന്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ പറയുന്നതെന്ന് ബഷീര്‍ ചോദിച്ചു. പ്രളയദുരന്തത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തിലാണ് ബഷീറിന്റെ ചോദ്യം. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ബാണാസുരസാഗര്‍ ഡാം രാത്രി തുറന്നു വിട്ടപ്പോള്‍ 7 പഞ്ചായത്തുകളാണ് വെള്ളത്തിലായത്. ആരുമായും ആശയവിനിമയം നടത്താതേയും ജനങ്ങളെ അറിയിക്കാതെയുമാണ് ഡാം തുറന്നു വിട്ടത്. താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ടും നാം പാഠം പഠിച്ചില്ല. ശക്തമായ മഴ പെയ്തപ്പോള്‍ തന്നെ ആളുകളെ ഒഴിപ്പിക്കണമായിരുന്നു.
ദുരിതാശ്വാസക്യാംപുകള്‍ പിടിച്ചെടുക്കുന്ന സിപിഎം രീതി ശരിയല്ല. ഇതിലൊക്കെ രാഷ്ട്രീയം കാണേണ്ട കാര്യമെന്താണ് നാം ഒന്നായി നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. സര്‍ക്കാര്‍ സഹായം സിപിഎമ്മുകാരുടെ ഔദാര്യം കൊണ്ട് കിട്ടേണ്ട കാര്യമൊന്നുമല്ല. പ്രകൃതിയുടെ സ്വാഭാവികസ്ഥിതിയെ അട്ടിമറിക്കുന്ന രീതിയിലുള്ള നിര്‍മ്മാണങ്ങള്‍ തടയണമെന്ന് ഇപ്പോള്‍ വിഎസ് പറയുന്നത് കേട്ടു. അനധികൃതമായ നിര്‍മ്മാണങ്ങള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള നിയമം പാസാക്കിയത് 2017-ല്‍ ഈ സര്‍ക്കാര്‍ തന്നെയാണ്. എല്ലാ പ്രവര്‍ത്തനങ്ങളും റവന്യൂ ഉദ്യോഗസ്ഥരെ കൊണ്ടല്ല അവിടുത്തെ എംഎല്‍എയോട് തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളുടെ അഭിപ്രായം കൂടി സ്വീകരിച്ചു വേണം ചെയ്യാനെന്നും ബഷീര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























