ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ക്രൈസ്തവ നേതാക്കളുടെ പരാതി... വില കുറഞ്ഞ പ്രസ്താവന നടത്തിയ ചെന്നിത്തലയ്ക്ക് അടുത്ത തെരഞ്ഞടുപ്പിൽ ഇതിന്റെ പ്രതികരണമുണ്ടാകുമെന്ന് ക്രൈസ്തവ നേതാക്കൾ

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയ .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ക്രൈസ്തവ നേതാക്കളുടെ പരാതി. ഇടതു മുന്നണി നേതാവ് പോലും നടത്താത്ത തരത്തിലുള്ള വില കുറഞ്ഞ പ്രസ്താവനയാണ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അടുത്ത തെരഞ്ഞടുപ്പിൽ ഇതിന്റെ പ്രതികരണമുണ്ടാകുമെന്നും ക്രൈസ്തവ നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
കേരളത്തിൽ ക്രൈസ്തവ സമൂഹം സി പി എമ്മുമായി അടുക്കുന്ന സാഹചര്യമുള്ളപ്പോൾ ഇത്തരം പ്രസ്താവനകൾ ചെന്നിത്തലയുടെ ഭാഗത്ത് നിന്ന് വേണ്ടിയിരുന്നില്ല എന്ന നിലപാടിലാണ് ഹൈക്കമാന്റും സംസ്ഥാന എ ഗ്രൂപ്പും. എന്നാൽ കന്യാസ്ത്രികൾക്ക് വേണ്ടി പ്രസ്താവനയിറക്കിയ വി എം സുധീരനെതിരെ ആരും പ്രതികരിച്ചിട്ടില്ല. സുധീരൻ പണ്ടും ഇങ്ങനെയൊക്കെയായിരുന്നു എന്ന നിലപാടിലാണ് ക്രൈസ്തവ നേതൃത്വം.
ഉമ്മൻ ചാണ്ടിക്ക് പിന്നാലെ പ്രതികരണം ചോദിച്ചു പോയവരെ അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ചാനലുകാരുടെ ചോദ്യങ്ങൾ അദ്ദേഹം കേട്ടതായി പോലും നടിച്ചില്ല. ക്രൈസ്തവ സമൂഹവുമായി ഏറെ ബന്ധം പുലർത്തുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. ജലന്തർ രൂപതയും ബിഷപ്പുമായി അദ്ദേഹത്തിന് എടുത്ത ബന്ധമുണ്ട്. ഉമ്മൻ ചാണ്ടി പ്രതികരിക്കാത്തതു കൊണ്ടാണ് താൻ പ്രതികരിക്കുന്നതെന്ന് ചെന്നിത്തല അടുപ്പക്കാരേട് പറഞ്ഞു. നേത്യത്വം ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ ചെന്നിത്തല കന്യാസ്ത്രിമാരുടെ സത്യഗ്രഹ പന്തൽ സന്ദർശിക്കാനും ഇടയുണ്ട്.
ബി ജെ പിയും മുളയ്ക്കലിന് വേണ്ടി രംഗത്തുണ്ട്. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനമാണ് മുളയ്ക്കലിനെ സഹായിക്കാൻ രംഗത്തുള്ളത്. കണ്ണന്താനത്തിന് കേരളത്തിലെ ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധമുണ്ട്. കേരള സഭയും കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധത്തിനിടയിൽ ഒരു പാലമായാണ് കണ്ണന്താനം വർത്തിക്കുന്നത്. കണ്ണന്താനം വഴി ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കാനാണ് ഉദ്ദേശം.
അകന്നുപോയ ക്രൈസ്തവരെ എങ്ങനെയെങ്കിലും ഒപ്പം നിർത്തുന്നതിന് പകരം അവരെ അകറ്റി വിടാനുള്ള നീക്കത്തെ കോൺഗ്രസിലെ ഉമ്മൻ ചാണ്ടി വിഭാഗം അതീവ ആശങ്കയോടെയാണ് കാണുന്നത്. കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ക്രൈസ്തവ , ഇസ്ലാം വോട്ടുകൾ ഏകീകരിക്കപ്പെടണം. ഹിന്ദു വോട്ടുകൾ ചിതറി പോകും. അതേ സമയം ഹൈന്ദവരെ ഒപ്പം നിർത്താനാണ് താൻ പ്രസ്താവനയിക്കിയതെന്ന് ചെന്നിത്തല പറയുന്നു.
മാർ ജോർജ് ആലഞ്ചേരിക്കെതിരെ നിലകൊണ്ട സംഘമാണ് ക്രൈസ്തവ വിരുദ്ധ സമരത്തിന് പിന്നിലെന്ന് ഔദ്യോഗിക പക്ഷം ആരോപിക്കുന്നു. കൊച്ചിയിൽ നടക്കുന്ന സമരത്തെ എന്തു വില കൊടുത്തും നേരിടും. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കാൻ പോകുന്ന സമരത്തെയും നേരിടാൻ തന്നെയാണ് സഭയുടെ തീരുമാനം. അതു കൊണ്ട് തന്നെ ഇടതു സർക്കാർ ഇക്കാര്യത്തിൽ തന്ത്രപരമായ മൗനം തുടരും. കാനം പോലും മൗനവ്രതത്തിലാണ്.
https://www.facebook.com/Malayalivartha
























