സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുൻ ഡിഐജി പ്രദീപിന് ഉയർന്ന ശമ്പളത്തിൽ കരാർ നിയമനം നൽകണമെന്ന് ജയിൽ വകുപ്പിന്റെ ശുപാര്‍ശ ; സംഭവം വിവാദത്തിൽ

പ്രളയക്കെടുതിയെ തുടർന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുൻ ഡിഐജി പ്രദീപിന് ഉയർന്ന ശമ്പളത്തിൽ കരാർ നിയമനം നൽകണമെന്ന് ജയിൽ വകുപ്പിന്റെ ശുപാര്‍ശ. പ്രതിമാസം 50,000 രൂപ വേതനത്തിന് സിക്കയുടെ സ്പെഷ്യൽ ഓഫീസറാക്കി പ്രദീപിന് ഒരു വർഷത്തേക്ക് നിയമനം നൽകണമെന്നാണ് ജയിൽ മേധാവി ആർ. ശ്രീലേഖയുടെ ശുപാർശ.
നിലവിൽ ദക്ഷിണ മേഖല ജയിൽ ഡിഐജിയായ സന്തോഷിനാണ് സിക്കയുടെ അധിക ചുമതല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥന് വീണ്ടും നിയമനം നൽകുന്നത്. സ്ഥാന കയറ്റം വൈകുന്നതിനാൽ ഉത്തരമേഖല ഡിഐജി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
തെക്കൻമേഖല ജയിൽ ഡിഐജിയായിരുന്ന പ്രദീപിന്, ജയിൽ പരിശീലന കേന്ദ്രമായ സിക്കയുടെ അധിക ചുമതല കൂടിയുണ്ടായിരുന്നു. ജൂലൈ 31ന് പ്രദീപ് വിരമിച്ചു. ഏഴു വർഷം സിക്കയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പ്രദീപ്. നേരത്തെ ഐജിയായ പ്രദീപിന് താൽക്കാലിക സ്ഥാനകയറ്റം നൽകാനുള്ള നീക്കവും വിവാദമായിരുന്നു. ശുപാർശ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്.
ഈ തസ്തിക ഒഴിഞ്ഞു കിടക്കുമ്പോള്‍ സർക്കാരിന് അധികബാധ്യതയുണ്ടാക്കികൊണ്ടുള്ള നിയമനത്തെ ജയിൽ ജീവനക്കാരുടെ സംഘടനകളും എതിർക്കുകയാണ്. അതേസമയം സിക്കക്ക് പൂർണ ചുമതലയുള്ള ഉദ്യോഗസ്ഥനില്ലാത്തതിനാൽ പരിചയ സമ്പന്നായ ഒരു ഉദ്യോഗസ്ഥൻറെ സേവനം ഉപയോഗിക്കാൻ മാത്രമായിരുന്നു ശുപാർശ യെന്നാണ് ജയിൽ മേധാവി ആർ. ശ്രീലേഖയുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























