പ്രളയ ജലത്തില്‍ ജീവനുവേണ്ടി കേഴുകയായിരുന്ന മുപ്പതോളംപേരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയ രക്ഷകന് നഷ്ടമായത് കാഴ്ച; ഗേറ്റിന് കുറുകേകിടന്ന തടി വലിച്ചു മാറ്റുന്നതിനിടെ കൂര്‍ത്തകമ്പ് കൊണ്ട് മുറിഞ്ഞത് വലത് കണ്ണ്; വലത്തേ കണ്ണിലെ ഇരുട്ട് ഇടത്തേ കണ്ണിനേയും വിഴുങ്ങുമോയെന്ന് ഭയന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന 58കാരൻ

കുത്തൊഴുക്ക് വകവെക്കാതെ ചെങ്ങന്നൂരിലെ പ്രളയത്തില്‍ നിന്ന് 35ഓളം ജീവനുകള്‍ രക്ഷിച്ച സാഹസത്തിന് കൊടുക്കേണ്ടിവന്ന വില സ്വന്തം കാഴ്ചശക്തി. ലോട്ടറി വില്‍പ്പന ചെയ്തും വീട്ടിലെ ചായ്പില്‍ ചെറിയ ചായക്കട നടത്തിയും ഉപജീവന മാർഗം കണ്ടെത്തിയ 58കാരനായ അനിയനാണ് വലത്തേ കണ്ണിലെ ഇരുട്ട് ഇടത്തേ കണ്ണിനേയും ബാധിക്കുമോ എന്ന് ഭയപ്പെട്ട് കഴിയുന്നത്.
'അവരെ എങ്ങനെയെങ്കിലും രക്ഷിക്കണം അനിയാ... വീടിനകത്ത് വെള്ളം കേറി...' കീഴ്‌ചേരിമേലുള്ള സന്തോഷിന്റെ ഫോണ്‍ വിളിയാണ് 15-ന് അര്‍ധരാത്രി കിഴക്കേനട പുത്തന്‍പുരയ്ക്കല്‍ സദാശിവന്‍നായരെ (അനിയന്‍ -58) ഉണര്‍ത്തിയത്.
അപ്പോള്‍ ഇറങ്ങിയതാണ് വീട്ടില്‍നിന്ന്. സന്തോഷിന്റെ ഭാര്യ, രണ്ട് മക്കള്‍, പ്രായമായ അച്ഛനും അമ്മയും അടക്കം പ്രദേശത്തെ 35 ഓളം പേരെ 16-ന് ഉച്ചയ്ക്ക് മുന്‍പ് രക്ഷപ്പെടുത്തി. കൂട്ടിന് ലോറിയുടെ ട്യൂബ് മാത്രം. അതിനിടയ്ക്കായിരുന്നു ആ ദുരന്തം.
ഒരു വീടിന്റെ ഗേറ്റിന് കുറുകേകിടന്ന തടി വലിച്ചു മാറ്റുന്നതിനിടെ വലതുകണ്ണ് കൂര്‍ത്ത കമ്പ് കൊണ്ടു മുറിഞ്ഞു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാധാരണ മുറിവെന്ന് കരുതി കണ്ണില്‍ മരുന്നുവെച്ച് കെട്ടി വിട്ടു. പിറ്റേ ദിവസമായതോടെ കണ്ണ് വീര്‍ത്തു വന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയില്‍ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞെന്ന് കണ്ടെത്തി. വിദഗ്‌ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ ഇടതുകണ്ണിന്റെ കാഴ്ചയേയും ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അനിയന്‍ പറഞ്ഞു.
ചികിത്സയ്ക്കുള്ള സാമ്പത്തിക ചുറ്റുപാട് ഇദ്ദേഹത്തിന് ഇല്ല. ആകെയുള്ളത് വീടുള്‍പ്പെടുന്ന രണ്ടുസെന്റ് സ്ഥലം. മൂന്നു മക്കളില്‍ രണ്ടാമന്‍ പത്താംക്ലാസുകാരന്‍ അരവിന്ദിന് സംസാരശേഷി കുറവാണ്. അതിന്റെ ശസ്ത്രക്രിയയും അടുത്തു തന്നെ നിശ്ചയിച്ചിരിക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഭാര്യ ലതാകുമാരി. പഠനം കഴിഞ്ഞ് ജോലിതേടുന്ന മകന്‍ അനുകൃഷ്ണനും ഒന്‍പതാം ക്ലാസുകാരി ആര്യയും അടങ്ങുന്ന കുടുംബത്തിന് മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ല.
https://www.facebook.com/Malayalivartha
























