ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന് മാത്രമാണ് നീതി ലഭിക്കാത്തത്, രമണ്‍ശ്രീവാസ്തവ ഡി.ജി.പിയായി ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇങ്ങിനെയൊരു കേസ് എടുക്കാനുള്ള നിഗമനത്തിലെത്തിയതെങ്ങനെ എന്ന് അറിയണം, അതിന് ശേഷമേ ഗൂഢാലോചന ഉണ്ടോ എന്ന് പറയാനാകൂ എന്നും കെ.മുരളീധരന്‍

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന് മാത്രമാണ് നീതി ലഭിക്കാത്തതെന്ന് അദ്ദേഹത്തിന്റെ മകനും എം.എല്‍.എയുമായ കെ.മുരളീധരന്‍. രമണ്‍ശ്രീവാസ്തവ ഡി.ജി.പിയായാണ് വിരമിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. നമ്പിനാരായണനും നീതിലഭിച്ചിരിക്കുകയാണ്. കുറ്റം ആരോപിക്കപ്പെട്ടവരെല്ലാം സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്ത് വന്നു. ഇങ്ങനെ ഒരു കേസ് എടുക്കാമെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എങ്ങനെയെത്തി. ആ സംഭവ വികാസങ്ങള്‍ പുറത്ത് വരും. അതിന് മുമ്പ് ചാരക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.
കോടതിക്ക് വേണ്ടത് തെളിവാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ രാജിവെയ്ക്കാന്‍ കാരണം പി.വി നരസിംഹറാവുവാണ്. നരസിംഹറാവു കരുണാകരനെ ചതിക്കുകയായിരുന്നു. നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം കരുണാകരന്‍ രാജിവെയ്‌ക്കേണ്ടെന്ന നിലപാടാണ് ആദ്യം നരസിംഹറാവു സ്വീകരിച്ചിരുന്നത്. പക്ഷെ അദ്ദേഹം അവസാനം നിലപാട് മാറ്റി. രാജിവെച്ച് ഡല്‍ഹിക്ക് വരാന്‍ കെ. കരുണാകരനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ചെന്ന ശേഷം ഒരു മാസത്തോളം ഒരു ചുമതലയും നല്‍കാതെ കരുണാകരനെ അവഹേളിച്ചു. അതിന് ശേഷം അപ്രധാനമായ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയാക്കിയെന്നും മുരളീധരന്‍ വ്യക്തമാക്കി. എം.വി രാഘവനും മറ്റൊരു യു.ഡി.എഫ് നേതാവും മാത്രമാണ് കരുണാകരന്‍ രാജിവെയ്‌ക്കേണ്ടെന്ന നിലപാട് കേരളത്തില്‍ സ്വീകരിച്ചത്.
നരസിംഹറാവിനെ പോലെ ശക്തരായിരുന്ന മൂന്ന് നേതാക്കളില്‍ ഒരാളായിരുന്നു കരുണാകരന്‍. ബല്‍റാംജാക്കറും മാധവ്‌റാവു സിന്ധ്യയുമായിരുന്നു മറ്റ് നേതാക്കള്‍. അവക്കെതിരെ കേസുകള്‍ ഉണ്ടായിരുന്നു. കരുണാകരനെതിരെ കേസുകളൊന്നും ഉണ്ടായിരുന്നില്ല. കരുണാകരന്‍ തനിക്കെതിരെ ഉയര്‍ന്ന് വരുമെന്ന് മനസിലാക്കിയപ്പോഴാണ് റാവു അദ്ദേഹത്തോട് മുഖ്യമന്ത്രി പദം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും മുരളധീരന്‍ വ്യക്തമാക്കി. ഇത് മാത്രമേ ചാരക്കേസിനെ കുറിച്ച് അറിയുള്ളൂ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. അന്ന് കെ.കരുണാകരനെ പൊതുചടങ്ങില്‍ വെച്ച് കൂകി അവഹേളിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്നും മുരളീധരന്‍ ഓര്‍മിച്ചു.
https://www.facebook.com/Malayalivartha

























