മുളപൊട്ടിയൊലിക്കുന്ന ജീർണതയിൽ സഭ തെരുവിൽ ആക്ഷേപിക്കപ്പെടുന്നു ; കളവുപറഞ്ഞും, സഭയുടെ ഉരുക്ക് മുഷ്ടി കാട്ടിയും കേസിനെ അട്ടിമറിക്കാമെന്ന് കരുതി ; ഫ്രാങ്കോക്ക് പിഴച്ചതിങ്ങനെ...

കുറച്ചുകാലമായി സഭക്കുള്ളിൽ നീറിപുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയം അതിന്റെ ക്ലൈമാക്സിൽ. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ മെത്രാൻ ലൈംഗിക പീഡനകേസിൽ അറസ്റ്റിലായി.
എന്നും ലോകത്തിന് ധാർമികതയുടെ നല്ല പാഠങ്ങളാണ് കേരളത്തിലെ സഭാ നേതൃത്വം പറഞ്ഞു കൊടുത്തിരുന്നത്. റോമിൽപോലും കേരളത്തിലെ പിതാക്കന്മാർക്ക് വലിയ അംഗീകാരമായിരുന്നു. ഒരു ഫ്രാൻകോ എല്ലാം തകിടം മറിച്ചു. ലോക മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ഈ ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യുന്നു. കളവുപറഞ്ഞും, സഭയുടെ ഉരുക്ക് മുഷ്ടി കാട്ടിയും കേസിനെ അട്ടിമറിക്കാൻ എന്ന് കരുതിയ ഫ്രാൻകോക്ക് പിഴച്ചു, കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും.
കുറവിലങ്ങാട്ടെ കന്യാസ്ത്രീയെ പതിമൂന്നുതവണ ബലാത്സംഗം ചെയ്തുവെന്ന് ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പലരുടേയും വിചിത്രമായ നിലപാട്, ഞങ്ങള്‍ സഭക്കെതിരല്ല, ബിഷപ്പ് ഫ്രാങ്കോയുടെ ദുഷ്‌ചെയ്തികളെയാണ് എന്നാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ധാര്‍മിക പിന്തുണ ക്രൈസ്തവസഭകള്‍, പ്രത്യേകിച്ച് കത്തോലിക്കാ സഭ അര്‍ഹിക്കുന്നുണ്ടോ? ലോകവ്യാപകമായിത്തന്നെ സ്വന്തം പുരോഹിതന്മാര്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതായി ആരോപണ വിധേയരാവുകയോ കുറ്റം തെളിയുകയോ ചെയ്തിട്ടുള്ള തൊണ്ണൂറ്റിയൊമ്പത് ശതമാനം കേസുകളിലും ഇരകളുടെ കണ്ണീരുകാണാതെ അക്രമികളെ സംരക്ഷിക്കുകയാണ് കത്തോലിക്കാസഭ ചെയ്തിട്ടുള്ളത്.
ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ വത്തിക്കാനോട് പരാതിപ്പെടുകയുണ്ടായി. വത്തിക്കാന്റെ നടപടി വളരെ വിചിത്രമാണ്. ഇരയുടെ കണ്ണീരൊപ്പുന്ന കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ ഇതുകൊണ്ടാവില്ല. ഏകാംഗസമിതി എന്തുതന്നെ കണ്ടെത്തിയാലും അതിന് നിയമപരമായ സാധുതയുണ്ടാവില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കന്യാസ്ത്രീയുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെ പല കണ്ടെത്തലുകളും നടത്തിക്കഴിഞ്ഞു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ് നിയമവിരുദ്ധമായി പുറത്തുവിട്ട ഘട്ടത്തില്‍ വത്തിക്കാന്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടതായിരുന്നു.
അന്വേഷണത്തിന് ഏകാംഗ കമ്മീഷനെ വച്ച വത്തിക്കാന്റെ നടപടി പ്രത്യക്ഷത്തില്‍ തന്നെ യുക്തിരഹിതമാണ്. കാരണം വത്തിക്കാന്‍ ഒരു വിദേശ രാജ്യമാണ്. കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട പ്രശ്‌നം കത്തോലിക്കാസഭയുടെ ആഭ്യന്തരവിഷയമല്ല. പ്രതിയുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത് ക്രിമിനല്‍ കുറ്റവുമാണ്. ഇന്ത്യന്‍ നിയമപ്രകാരമാണ് നടപടിയുണ്ടാവേണ്ടത്.
ഇനി വത്തിക്കാന്റെ ഏകാംഗസമിതി നടത്തിയ അന്വേഷണത്തില്‍ പീഡകനെതിരെ എന്തെങ്കിലും കണ്ടെത്തിയെന്നിരിക്കട്ടെ, അതവര്‍ പുറത്തുവിടുമെന്ന് വിശ്വസിക്കാനാവില്ല. ക്രൈസ്തവ പുരോഹിതന്മാര്‍ പ്രതികളായ എണ്ണമറ്റ ലൈംഗിക പീഡനക്കേസുകള്‍ ഒതുക്കിയ പാരമ്പര്യമാണ് വത്തിക്കാനുള്ളത്. ലൈംഗികമായി ചൂഷണം ചെയ്ത ഇരകളുടെ സങ്കടത്തേക്കാള്‍, ക്രൈസ്തവപുരോഹിതരുടെ സ്ഥാനമാനങ്ങള്‍ക്കാണ് വത്തിക്കാന്‍ വിലകല്‍പ്പിക്കാറുള്ളത്. തങ്ങള്‍ ഉള്‍പ്പെടുന്ന സംവിധാനത്തിന് വിശ്വാസ്യതയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ മാത്രമാണ് വത്തിക്കാന് താല്‍പ്പര്യം.
ലൈംഗിക പീഡനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും ഇരകളായ കന്യാസ്ത്രീകള്‍ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ രണ്ടുംകല്‍പ്പിച്ച് രംഗത്തിറങ്ങിയതിനാലാണ് പലരും സമരത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരായത്. അഭയാ കേസിന് കിട്ടിയ ജനപിന്തുണ എത്രയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.
https://www.facebook.com/Malayalivartha
























