ക്‌ളാസ്സുകളില്‍ ഷാള്‍ ഇടാതെ വരുമ്പോള്‍ പരതിയെത്തുന്ന അധ്യാപകന്റെ കണ്ണുകളും ആണ്‍കുട്ടികളുടെ ഇടയില്‍ ഇരിക്കുന്ന പെണ്‍കുട്ടിക്ക് താഴെവീണ പെന്‍സില്‍ കുനിഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്ന വിചിത്രചിന്തകളും ഡാന്‍സ് കളിക്കുമ്പോള്‍ പൊക്കിളെങ്ങാനും അബദ്ധത്തില്‍ കണ്ടയുടന്‍ 'വടരാധിക' എന്നു വിളിക്കുന്നവന്മാരും പെണ്ണ് സാക്ഷി പറഞ്ഞാല്‍ വിലയില്ലാത്ത സഭയും വില്ലേജ് ഓഫീസര്‍മാരും കേരളത്തിലെ സ്ത്രീകളെ വരത്തന്‍മാരാക്കി

ഫഹദ് ഫാസില്‍- ഐശ്വര്യാലക്ഷ്മി ജോഡികളുടെ വരത്തന്‍ സിനിമ തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ചിത്രത്തിന്റെ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്ത്രീസമൂഹത്തെ ഡോ. വീണ ജെ.എസ് വിലയിരുത്തുന്നു...
വരത്തന്‍ ഈ നാട്ടിലെ ഓരോ സ്ത്രീയുമാണ്. അല്ലാതെ അത് ഫഹദ്‌ന്റെ കഥാപാത്രം ചെയ്ത ആണല്ല. ഇന്നുവരെ ഇവിടത്തെ ഒന്നും ഞങ്ങളുടേതായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. ഓരോ തവണ ആഞ്ഞുപിടിക്കാന്‍ ശ്രമിച്ചപ്പോഴും അതെല്ലാം തിരിച്ചെടുത്തുകൊണ്ട്, അതിലെല്ലാം അക്ഷമരായിക്കൊണ്ട് ഇവിടത്തെ പുരുഷാധിപത്യസമൂഹം 'ഞങ്ങള്‍ പെണ്ണുങ്ങള്‍ വരത്തന്മാര്‍' ആണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടേ ഇരുന്നിട്ടുണ്ട്. എന്നും കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രായം വരെ ഒരു തവണയെങ്കിലും ആലോചിച്ചിട്ടുള്ളത് 'അയ്യോ, ഈ വിടവ് കണ്ടാല്‍ ആരേലും നോക്കാന്‍, തോണ്ടാന്‍, കമന്റടിക്കാന്‍ വരില്ലേ' എന്നൊക്കെയാണ്. ബസ്സൊന്നു വേഗം എടുത്താല്‍ പിന്നാലെ ഓടുന്നതിനേക്കാള്‍ ഭയം ഓടുമ്പോള്‍ ഷാളുകള്‍ക്കിടയിലൂടെ ആരെങ്കിലും കണ്ടേക്കാവുന്ന മുലകളെ ഓര്‍ത്തായിരുന്നു.
കഌസ്സുകളില്‍ ഷാള്‍ ഇടാതെ വരുമ്പോള്‍ പരതിയെത്തുന്ന അധ്യാപകന്റെ കണ്ണുകളും, ക്ലാസ്സുകളില്‍ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരുന്നാല്‍ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരിക്കുന്ന പെണ്‍കുട്ടിക്ക് താഴെവീണ പെന്‍സില്‍ കുനിഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്ന വിചിത്രചിന്തകളും, പെണ്ണ് ബൈക്കോടിച്ചു പോകുമ്പോള്‍ അവളുടെ നെഞ്ചത്തേക്ക് നോക്കി നെടുവീര്‍പ്പിടുന്ന ചേട്ടന്മാരും, കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പോലും തുറിച്ചുനോക്കുന്നവന്‍മാരും, ഒന്നു മുറ്റമടിക്കാന്‍ കുനിയുമ്പോഴേക്കും 'അളിയാ വെട്ടിപ്പൊ കാണാം'എന്നും പറഞ്ഞ് കാത്തിരിക്കുന്നവന്മാരും, ഡാന്‍സ് കളിക്കുമ്പോള്‍ പൊക്കിളെങ്ങാനും അബദ്ധത്തില്‍ കണ്ടയുടന്‍ 'വടരാധിക' എന്നു വിളിക്കുന്നവന്മാരും, പെണ്ണ് സാക്ഷി പറഞ്ഞാല്‍ വിലയില്ലാത്ത സഭയും വില്ലേജ് ഓഫീസര്‍മാരും, കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് അമ്മയുടെ ഒപ്പ് പോരാ അച്ഛന്റെയോ മറ്റേതെങ്കിലും ആണ്‍കൂട്ടിരുപ്പുകാരന്റെയോ ഒപ്പ് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ആശുപത്രി അധികൃതരും, സ്വന്തം ജോലി കൃത്യമായി ചെയ്യുന്ന ഐഎഎസ്സുകാരികളായ ഓഫീസര്‍മാരെപ്പോലും 'ആണ്‍കുട്ടികളായിമാത്രം' കാണാന്‍ 'കഴിയുന്ന'വന്‍മാരും, പരിപാടികളില്‍ അതിഥികള്‍ക്ക് പൂക്കള്‍ കൊടുക്കാനുള്ള ജോലി മാത്രം പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന ഓഫീസര്‍മാരും,
ഒക്കെക്കാരണം എപ്പോഴും എല്ലായിപ്പോഴും വരത്തന്മാരായി ജീവിക്കുന്ന ഞങ്ങള്‍. 'വീട്ടില്‍ എന്തെങ്കിലും കാര്യം പറയാന്‍ വരുന്നവര്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നത് സ്ത്രിയാണെങ്കില്‍ ഇവിടാളില്ലേ എന്ന ചോദ്യം. പുരുഷന്മാരോട് ഏതെങ്കിലും വിഷയം ഗൗരവമുള്ളത് സംസാരിച്ചാല്‍ ഞങ്ങള്‍ ആണുങ്ങളോടേ സംസാരിക്കൂ എന്നു പറഞ്ഞ് വായടപ്പിക്കല്‍ അങ്ങനെ ഇനിയുമെത്രയോ...'
ഓരോ നിമിഷവും ഞങ്ങള്‍ അന്യഗ്രഹജീവികള്‍ ആണെന്ന് സമൂഹം അത്രമേല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.അതേ സമയം നല്ല ആണുങ്ങളാല്‍ ചുറ്റപ്പെട്ട ലോകത്തെ പാടെ മറക്കാനും കഴിയില്ല. എന്നാല്‍ നല്ല ആണുങ്ങള്‍ മുകളില്‍ പറഞ്ഞ തരത്തിലുള്ളവര്‍ക്ക് വെറും കോഴികളായും പാവാടഅലക്കികള്‍ ആയും മാറുന്നത് പെണ്ണുങ്ങള്‍ വരത്തരായതു കൊണ്ട് മാത്രമല്ലേ? അതിലും വലിയ ദുരിതമാണ് എബി അനുഭവിക്കുന്നതും. അച്ഛനെപ്പോലെ എബി തന്നെ സംരക്ഷിക്കുന്നില്ല, താന്‍ എബിയാല്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം, അല്ലാത്ത പക്ഷം എബി തന്റെ സ്‌നേഹത്തിനര്‍ഹനല്ല എന്നൊക്കെ അവള്‍ പറയാതെ പറയുന്നുണ്ട്. എബി അനുഭവിക്കുന്ന മാനസികവിഷമങ്ങള്‍ക്ക് കാരണം സ്ത്രീവിരുദ്ധത കൊണ്ട് എഴുതപ്പെട്ട സമൂഹമാണ്. വെര്‍ബല്‍ റേപ്പ് അനുഭവിച്ചു ജീവിക്കുന്നത് ദുസ്സഹമാണ്, പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് ആ അവസ്ഥയില്‍ എത്താന്‍ താന്‍ താല്പര്യപ്പെടുന്നില്ല എന്ന രീതിയില്‍ തന്നെയാണ് ഓരോ പെണ്ണും നിലനിര്‍ത്തപ്പെടുന്നത്.
പതിമൂന്നു തവണ റേപ്പ് ചെയ്‌തെന്നു ഒരു പെണ്ണ് പറയുമ്പോള്‍ പന്ത്രണ്ടു തവണ സുഖിപ്പ്, പതിമൂന്നാം തവണ മാത്രം റേപ്പ് ആയെന്നു പറയുന്ന ജനപ്രതിനിധിയും കൂട്ടബലാത്സംഗത്തിനിരയായ പതിനാറു വയസ്സുകാരി 'ബാലവേശ്യ'യാണെന്ന് അഭിപ്രായപ്പെടുന്ന ന്യായാധിപനുമെല്ലാം അവളെ നിരന്തരം ഓര്‍മപ്പെടുത്തുന്നത് അവള്‍ അവളുടെ സ്വന്തം സ്ഥലത്തു മനുഷ്യാവകാശങ്ങളില്ലാത്ത 'വെറും' വരത്തയാണെന്ന് തന്നെയാണ്. അന്യനാട്ടില്‍ സന്തോഷിക്കുന്ന അവള്‍ പകല്‍ പോലെ സത്യവുമാണ്. സ്വന്തം നാട്ടില്‍ തന്നിഷ്ടത്തിനു ജീവിക്കുന്ന എത്രപേരുണ്ട് നമ്മുടെ കൂട്ടത്തില്‍? ഇഷ്ട്ടപ്പെട്ട വസ്ത്രങ്ങളണിഞ്ഞു ട്രെയിനില്‍ യാത്ര ചെയ്ത് വീടിന്റെ സ്‌റ്റേഷന്‍ എത്താറാവുമ്പോള്‍ ടോയ്‌ലെറ്റില്‍ പോയി വസ്ത്രം മാറി, ചിരി പോലും മായ്ച്ചു വണ്ടിയിറങ്ങിപോകുന്ന ഒരുപാട് പെണ്ണുങ്ങളെ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴും, അവരെ നോക്കി, 'കയ്യിലിരുപ്പ് കണ്ടാ, വീട്ടുകാരുടെ അടുത്ത് പൂച്ച, ട്രെയിനില്‍ കേറി കാണിക്കുന്ന കളികള്‍, ഇവളൊക്കെ വേറെ നാട്ടില്‍ പോയാല്‍ എന്താവുമായിരിക്കും അവസ്ഥ' എന്നുപറയാന്‍ മാത്രമേ ചിലര്‍ക്ക് കഴിയൂ.
ബാംഗ്ലൂരില്‍ പഠിച്ച പെണ്ണ്, പെണ്‍കുട്ടികള്‍ മാത്രമുള്ള വീടുകളിലെ പെണ്ണ്, അച്ഛനില്ലാത്ത വീട്ടിലെ പെണ്ണ്, കറുത്ത പെണ്ണ് ഇവരെല്ലാം വിവാഹാലോചനകളില്‍ 'ഒന്നൊന്നര വരത്തകള്‍' ആവുന്നത് ഇതേ മനോഭാവം കൊണ്ട് തന്നെ. പെണ്ണ്, അതിപ്പോ ഐഎഎസ് ഓഫീസര്‍ ആയാലും 'വെറും' പെണ്ണാണ്. അവള്‍ക്ക് സ്വപ്‌നങ്ങള്‍ കാണാം. പക്ഷെ ആ സ്വപ്നങ്ങള്‍ക്ക് ഇന്നും അതിരുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























