ശബരിമലയിലെ സ്ത്രീ നിയന്ത്രണം ഹൈക്കോടതി ശരിവെച്ചപ്പോള്‍ കാല്‍ നൂറ്റാണ്ടിന് ശേഷം സുപ്രീംകോടതി അത് എടുത്ത് കളഞ്ഞു, സര്‍ക്കാരുകള്‍ മാറിമാറി വന്നപ്പോള്‍ സ്വീകരിച്ച മലക്കംമറിച്ചിലുകളാണ് വിധി വൈകിപ്പിക്കാന്‍ കാരണമായത്

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ ആവശ്യം സുപ്രീംകോടതി അനാവശ്യമാക്കി. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം 1991ലാണ് കേരള ഹൈക്കോടതി ശരിവെച്ചത്. കാല്‍ നൂറ്റാണ്ടിന് ശേഷം സുപ്രീംകോടതി ആ വിധി ശരിയല്ലെന്ന് പ്രഖ്യാപിച്ചു. മാറി മാറി വന്ന സര്‍ക്കാരുകള്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചത് കേസ് നീണ്ടുപോകാന്‍ കാരണമായി. ഇതിനെ കോടതി തന്നെ പലതവണ ചോദ്യം ചെയ്തിരുന്നു. 1965ലെ കേരള ഹിന്ദുആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പു പ്രകാരമാണു ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയത്. അതിന്റെ ചുവട് വെച്ചാണ് ഹൈക്കോടതി സ്്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇതിനെതിരെ യംഗ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷനാണ് 2006ല്‍ സുപ്രീംകോടതിയെ സമീപിച്ചു. 2008ല്‍ നോട്ടിസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ഏഴു വര്‍ഷത്തിനു ശേഷമാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ കോടതി ഒരു കാര്യം വ്യക്തമാക്കിയിരുന്നു, ഭരണഘടനാ പരമായി നിലനില്‍ക്കാത്ത കാര്യങ്ങള്‍ റദ്ദാക്കും. അത് തന്നെയാണ് വെള്ളിയാഴ്ചത്തെ വിധിയിലൂടെയും വ്യക്തമാക്കിയത്. ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രമാണ് സ്ത്രീനിയന്ത്രണം എടുത്ത് കളയണമെന്ന കേസിന്റെ തുടക്കം. ചങ്ങനാശേരി സ്വദേശിയായ എസ്. മഹേന്ദ്രന്‍ ഈ ചിത്രം ഉള്‍പ്പെടുത്തി കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബര്‍ 24ന് പരാതി അയച്ചിരുന്നു. ശബരിമലയില്‍ ചിലര്‍ക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികള്‍ ശബരിമലയില്‍ കയറുന്നു എന്നുമായിരുന്നു പരാതിയിലെ ആരോപണം. ഈ പരാതി ഭരണഘടനയുടെ 226ാം അനുഛേദപ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിക്കാന്‍ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ.പരിപൂര്‍ണന്‍, കെ.ബി.മാരാര്‍ എന്നിവര്‍ തീരുമാനിച്ചു.
സര്‍ക്കാരുകള്‍ പലപ്പോഴായി സ്വീകരിച്ച മലക്കംമറിച്ചിലുകളും വിവാദമായിരുന്നു. 2007ല്‍ വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമാണെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ പിന്നാലെ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി. തൊട്ടടുത്ത പിണറായി സര്‍ക്കാര്‍ നിലപാട് പിന്‍വലിച്ചു. തുടര്‍ന്ന് കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉണ്ടാക്കി. 2017 ഒക്ടോബറിലാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്.
https://www.facebook.com/Malayalivartha























