അമ്മ പഠിക്കാൻ നിർബന്ധിച്ചതിൽ പ്രകോപിതനായ ബികോം വിദ്യാര്‍ത്ഥി പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പൊള്ളലേറ്റ വിദ്യാര്‍ത്ഥിയുടെ നില അതീവഗുരുതരം

തിരുവന്തപുരം പൂജപ്പുരയിൽ രക്ഷിതാവ് പഠിക്കാൻ നിർബന്ധിച്ചതിൽ പ്രകോപിതനായ ബികോം വിദ്യാര്‍ത്ഥി വീടിനുള്ളില്‍ വച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂജപ്പുര പാതിരാപ്പള്ളി ചാടിയറ സ്വദേശി ഹരിശങ്കര്‍ (18) ആണ് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സാഹസത്തിനു മുതിർന്നത്.
അപകടത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. കരമന പിആര്‍എസ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി ഇപ്പോൾ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മാറനല്ലൂര്‍ ക്രൈസ്റ്റ്നഗര്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഹരിശങ്കര്‍.
ഇരുനിലവീടിന്റെ മുകളിലത്തെ നിലയിലാണ് ഹരിശങ്കറിന്റെ മുറി. മുറിക്കുള്ളില്‍ സ്ഥിരമായി ഇയാള്‍ പെട്രോള്‍ സൂക്ഷിക്കാറുണ്ടെന്ന് പോലീസ് പറയുന്നു. രണ്ട് ലിറ്റര്‍ പെട്രോള്‍ ശരീരത്തിലൊഴിച്ച് തീ കത്തിക്കുകയായിരുന്നു വിദ്യാര്‍ത്ഥി. വീട്ടിലെത്തിയ സുഹൃത്താണ് മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്. വീട്ടില്‍ സംഭവസമയം മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്.
പഠിക്കാന്‍ പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഹരിശങ്കര്‍ ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് മാതാവ് പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. തീ പിടിത്തത്തില്‍ മുറിയിലുണ്ടായിരുന്ന പഠന സാമഗ്രികളും കട്ടിലും മറ്റു ഫര്‍ണിച്ചറുകളും കത്തി നശിച്ചു. ചെങ്കല്‍ച്ചുള്ളയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. യുവാവിന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha




















