ഇനി കുർബാന അപ്പവും വീഞ്ഞും നാവിൽ ഇല്ല ..രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കാൻ ശുപാർശയുമായി നിയമപരിഷ്കരണ കമ്മിഷൻ

ശബരിമല തർക്കം കെട്ടടങ്ങും മുൻപേ പുതിയ പുലിവാലുപിടിച്ചു കേരളം സർക്കാർ. ഇപ്രാവശ്യം പൂട്ട് വീണത് ക്രിസ്ത്യൻ പള്ളിയിലെ ആചാരങ്ങൾക്കാണ് . കുർബാനയോട് അനുബന്ധിച്ച് അപ്പവും വീഞ്ഞും നാവിൽ വീഴ്ത്തുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ ഇത്തരം ആചാരങ്ങൾ രോഗാണു ബാധ ഉണ്ടാക്കും എന്നതിനാൽ അവ നിരോധിക്കാൻ സർക്കാരിന് അധികാരം നൽകണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലിൽ നിർദേശിക്കുന്നു. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗാണുക്കൾ പടരാൻ സാധ്യതയുള്ള മതചടങ്ങുകൾ വിലക്കണമെന്നാണ് നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്യുന്നത്
‘ദി കേരള റെഗുലേഷൻ ഓഫ് പ്രൊസീജിയേഴ്സ് ഫോർ പ്രിവന്റിങ് പേഴ്‌സൺ ടു പേഴ്‌സൺ ട്രാൻസ്മിഷൻ ഓഫ് ഇൻഫെക്ഷിയസ് ഓർഗാനിസംസ്’ എന്നാണ് നിർദിഷ്ട നിയമത്തിന്റെ പേര്. ഇക്കാര്യത്തിൽ കമ്മീഷൻ പൊതുജനാഭിപ്രായം ആവശ്യമായ മാറ്റങ്ങൾ വരുത്തി മാത്രമേ സർക്കാരിൽ സമർപ്പിക്കുകയുള്ളു
നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ കുർബാന അപ്പവും വീഞ്ഞും കൈകളിൽ നൽകണമെന്ന് സിറോ മലബാർ സഭയുടെ താമരശ്ശേരി രൂപത ആ സമയത്ത് പ്രത്യേകം ഇടയലേഖനം ഇറക്കിയിരുന്നു.
നിയമം നിലവിൽ വന്നു കഴിഞ്ഞാൽ പിന്നീട് അത് ലംഘിക്കുന്നവർക്ക് ആറുമാസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
ഉമിനീർ, വായു, രക്തം, ശരീരസ്രവങ്ങൾ എന്നിവവഴി പകരാൻ സാധ്യതയുള്ള രോഗങ്ങൾ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയിൽ കേരളവും ഉൾപ്പെടുന്നുണ്ട്.
കുർബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം വായിൽ വെച്ച് കൊടുക്കുമ്പോൾ വൈദികന്റെ കയ്യിൽ ഉമിനീർ പടരാൻ സാധ്യതയുണ്ട്. അതേ കൈകൊണ്ട് മറ്റൊരാൾക്ക് അപ്പം കൊടുക്കുന്നത് രോഗാണു ബാധ പടരാൻ കാരണമായേക്കാം.
ഇതേ രീതിയില്‍ ഒരു സ്പൂണില്‍ തന്നെ വിശ്വാസികള്‍ക്ക് വീഞ്ഞ് നല്‍കുന്നതും അപകടമാണ്. പലരുടെയും നാവിലും പല്ലിലും സ്പൂണ്‍ സ്പര്‍ശിക്കുന്നുണ്ട്. ഇത് വൈറസ് പകരാൻ കാരണമാകും എന്നാണ് ചൂണ്ടിക്കാണിക്കുന്നത് . ചില ക്രൈസ്തവസഭകൾ ഇപ്പോൾത്തന്നെ അപ്പം കൈകളിൽ നൽകുന്ന രീതിയാണ് പിന്തുടരുന്നത് .
ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായുള്ള കുര്‍ബാനയപ്പ സ്വീകരണം നിര്‍ബന്ധമായും നാവിലാക്കിയത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കയ്യില്‍ അപ്പം സ്വീകരിക്കുന്നവര്‍ അത് പുറത്തേയ്ക്ക് കൊണ്ടു പോയി പല നീച പ്രവര്‍ത്തികള്‍ക്കും ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്നെന്ന് ചൂണ്ടികാട്ടിയാണ് നാവിലാക്കിയത്.

https://www.facebook.com/Malayalivartha























