ശബരിമല വിഷയത്തില്‍ സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടുമോ ?

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി അനുകൂലമായി എത്തിയതോടെ കേരളത്തിന്റെ പലയിടങ്ങളിലും നിരവധി പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. സ്ത്രീകൾക്ക് പ്രവേശനം നൽകിയ വിധിയെ എതിർത്ത് രംഗത്തെത്തിയ പലരും ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രവേശനം തടയുമെന്നാണ് ആഹ്വാനം ചെയ്തത്. ശബരിമല വിഷയത്തില്‍ സംഘർഷ ഭരിതമായ അവസ്ഥ നില നിൽക്കുന്നതിനാൽ തന്നെയും കേരളത്തിൽ സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ വാശി പിടിക്കുന്ന സര്‍ക്കാര്‍ മറ്റു ചില മത വിഭാഗങ്ങളുടെ കാര്യത്തില്‍ കോടതി വിധി വന്നപ്പോള്‍ സ്വീകരിച്ച നിലപാട് ഇതായിരുന്നില്ലല്ലോ എന്നാണ് ബി.ജെ.പി നേതൃത്യം ചൂണ്ടിക്കാട്ടുന്നത്.
ജനങ്ങൾക്കിടയിലുള്ള ക്രമസമാധാന പാലനം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സംഘര്‍ഷം ഇല്ലാതെ നോക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ കടമയുമാണ്. ലക്ഷക്കണക്കിന് വിശ്വാസികളെ അടിച്ചമര്‍ത്തി ഇവിടെ ഒരു ഉത്തരവും നടപ്പാക്കാന്‍ കഴിയില്ലെന്നും ബി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നല്‍കി.
കോടതിയെയും ന്യായാധിപന്‍മാരെയും പലവട്ടം എതിര്‍ക്കുകയും അപമാനിക്കുകയും ചെയ്ത കമ്യൂണിസ്റ്റുകളുടെ ഇപ്പോഴത്തെ 'സ്‌നേഹം' കപടമാണ്. നാടിനെ നിരീശ്വരവാദത്തിലേക്ക് കൊണ്ടുപോകാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി ആദ്യം ഹിന്ദു മത വിശ്വാസികളെ ബലിയാടാക്കാനാണ് ശ്രമം. അത് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും സംഘപരിവാര്‍ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജിയില്‍ തീരുമാനം അനുകൂലമായില്ലെങ്കില്‍ കേരളത്തില്‍ അത് വലിയ പ്രത്യാഘാതത്തിനു തന്നെ കാരണമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
നിലവിലെ സാഹചര്യത്തിൽ തന്നെ നാമജപ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത് ഇടതുപക്ഷത്തിന്റെ അടിത്തറ തന്നെ തകരാന്‍ കാരണമാകുമെന്നും ലോകസഭ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി അവര്‍ക്ക് നേരിടേണ്ടി വരുമെന്നുമാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.
ഫെമിനിസ്റ്റ് വാദികളായ യുവതികള്‍ ശബരിമലയിലെത്തിയാല്‍ അവരെ തടയാനുള്ള ഭക്തരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ പ്രതിഷേധം നിയന്ത്രിക്കാന്‍ പൊലീസിന് അസാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാറിനെ തന്നെ പിരിച്ചുവിടണമെന്ന നിലപാടാണ് ബി.ജെ.പി നേതാക്കള്‍ക്കുള്ളത്. പ്രതിഷേധം കൈവിട്ടാല്‍ വലിയ സംഘര്‍ഷമുണ്ടാകുമെന്നും അത് ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്നും സി.പി.എം നേതൃത്വം ആശങ്കപ്പെടുന്നു.
https://www.facebook.com/Malayalivartha























