വെള്ളാപ്പള്ളിയുടെ ഡ്യൂപ്പിനെ ഇറക്കി സിപിഎം സൈബർ പട; എസ്എൻഡിപി പ്രവർത്തകരെ മുന്നിൽ നിർത്തി ഹൈന്ദവ പ്രതിഷേധത്തിന് തടയിടുമെന്ന വെള്ളാപ്പള്ളിയുടെ ആദ്യ പ്രസ്താവന സിപിഎം നും സർക്കാരിനും നൽകിയത് വലിയ ആത്മവിശ്വാസം; വെള്ളാപ്പള്ളിയെ കാണപ്പെട്ട ദൈവമായി കണ്ട സൈബർ സഖാക്കൾ പ്രചാരണം ആരംഭിച്ചപ്പോൾ ദേ വരുന്നു കരണം മറിച്ചിൽ; സർക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന വെള്ളാപ്പള്ളിയുടെ തുറന്നു പറച്ചിൽ കനത്ത ആഘാതമായി

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചു പ്രക്ഷോഭകൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെ ഹിന്ദുക്കളെ തമ്മിലടിപ്പിക്കാന്‍ ആസൂത്രിത നീക്കങ്ങൾ അരങ്ങേറുകയാണ്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജുകള്‍ ആരംഭിച്ചാണ് ജാതിയുടെ പേരില്‍ വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.
എസ്‌എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അയ്യപ്പ വിശ്വാസികളെ മുന്നാക്കക്കാരെന്നും, പിന്നാക്കക്കാരെന്നും വിഭജിച്ച് പോരടിപ്പിക്കുകയും അതുവഴി പ്രക്ഷോഭങ്ങള്‍ പരാജയപ്പെടുത്തുകയുമാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. ഈഴവരാദി പിന്നാക്ക സമുദായംഗങ്ങളില്‍ ജാതി വിഷം കുത്തിവെക്കുന്നതിന് അടിസ്ഥാനരഹിതമായ പോസ്റ്റുകളാണ് ദിവസവും ഇത്തരം അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നത്.
അതേസമയം ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സമരത്തെ എസ്എൻഡിപി യോഗം പിന്തുണയ്ക്കുന്നില്ലെങ്കിലും പ്രവർത്തകർക്ക് ആചാര, വിശ്വാസ സംരക്ഷണത്തിനായി അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾക്കനുസരിച്ചു സമരത്തിൽ പങ്കെടുക്കാമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുൻപ് പറഞ്ഞിരുന്നു. തന്നോട് അഭിപ്രായം ചോദിക്കുന്ന പ്രവർത്തകരോടു സമരത്തിൽ പങ്കെടുക്കരുതെന്ന നിർദേശമാണു നൽകിയതെന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
എന്നാൽ മുൻപ് സർക്കാരിനെ പിന്തുണച്ച വെള്ളാപ്പള്ളി നടേശൻ ഇന്നലെ നടന്ന എസ്എൻഡിപി യോഗം കൗൺസിലിനു ശേഷമാണു നിലപാടുകൾ മയപ്പെടുത്തി വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയത്. വെള്ളാപ്പള്ളിയുടെ ആദ്യ നിലപാട് പുറത്തുവന്ന ശേഷവും തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് സമരരംഗത്തു തുടരുകയാണ്. നിയമം അനുസരിക്കേണ്ടതാണെങ്കിലും വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ലെന്നതിനാൽ സുപ്രീം കോടതി വിധി അപ്രസക്തമാണ്. അതിന്റെ പേരിൽ വിശ്വാസത്തെ ചൂടുപിടിപ്പിച്ചു തെരുവിൽ നടക്കുന്ന സമരം നാട്ടിൽ കലാപം സൃഷ്ടിക്കും. ഇപ്പോൾ നടക്കുന്ന സമരം നാഥനില്ലാത്തതാണ്. അതിന് ആളെക്കൂട്ടേണ്ട ബാധ്യത എസ്എൻഡിപി യോഗത്തിനില്ല. എന്നാൽ, സമരത്തിനു മുൻപു ചർച്ച ചെയ്തിരുന്നെങ്കിൽ ആചാര സംരക്ഷണത്തിനു മുൻനിരയിൽ എസ്എൻഡിപി യോഗം ഉണ്ടാകുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇത്തരം സാഹചര്യത്തിനിടയിലാണ് എസ്‌എന്‍ഡിപി യൂത്ത്മൂവ്‌മെന്റിന്റെ പേരിലടക്കം വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ച് വര്‍ഗീയ കലാപം ഉണ്ടാക്കത്തക്ക രീതിയില്‍ പ്രചാരണം ശക്തമാക്കിയത്. കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത്തരം ഫേസ്ബുക്ക് പേജുകളിലൂടെ പിന്നാക്ക വിഭാഗങ്ങളിലും. ഈഴവ സമുദായത്തിലും ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ഹൈന്ദവര്‍ ജാതി, രാഷ്ട്രീയ ഭേദങ്ങള്‍ വെടിഞ്ഞ് തെരുവിലിറങ്ങിയതോടെ സംസ്ഥാന സര്‍ക്കാരും, ഇടതുപക്ഷവും കടുത്ത പ്രതിസന്ധിയിലാണ്.
https://www.facebook.com/Malayalivartha























