സന്നിധാനത്തും, ശബരിമലയിലും ക്യാമ്പ് ചെയ്യുന്ന ബിജെപി നേതാക്കളെ നിരീക്ഷിക്കാൻ പോലീസിന് നിർദ്ദേശം

സന്നിധാനത്തും ശബരിമലയിലും വൻതോതിൽ ബി ജെ പി നേതാക്കൾ ക്യാമ്പ് ചെയ്യുന്നതായി സംശയിക്കുന്നതിനെത്തുടർന്ന് ഇന്റലിജൻസ് പരിശോധന തുടങ്ങിയതായി റിപ്പോർട്ടുകൾ. കെ. സുരേന്ദ്രനും വി വി രാജേഷും അടക്കമുള്ള നേതാക്കൾ ശബരിമലയിൽ തുടർച്ചയായി ക്യാമ്പ് ചെയ്യുന്നത് സംശയത്തോടെയാണ് സർക്കാർ നോക്കിക്കാണുന്നത്. ഇതേ തുടർന്നാണ് ബിജെപി നേതാക്കളടക്കമുള്ളവരുടെ ഫോൺ സിഗ്നൽ പോലീസ് പരിശോധിക്കുന്നത്.
ഇതിൽ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം മലയിറങ്ങിയെന്നും, എന്നാൽ അദ്ദേഹം വളരെ വേഗം മടങ്ങിയെത്തിയെന്നും കരുതുന്നു. ഇന്ന് തമിഴ്നാട് സ്വദേശിയായ സ്ത്രീയെ തടഞ്ഞ സാഹചര്യത്തിലാണ് പോലീസ് ബി ജെ പി നേതാക്കളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച നട അടയ്ക്കുന്നത് വരെ അനിഷ്ട സംഭവങ്ങളെന്നും ഉണ്ടാകരുതെന്ന പ്രാർത്ഥനയിലാണ് സന്നിധാനത്തെ പോലീസുദ്യോഗസ്ഥർ.
മതേതര കേരളത്തിന്റെ എക്കാലത്തെയും വലിയ പ്രകാശഗോപുരമാണ് ശബരിമല ക്ഷേത്രം. ജാതി- മത ഭേദമന്യേ ഏവർക്കും കടന്നുചെല്ലാവുന്ന ഒരിടം. യേശുദാസിനെ പോലെ ഒരു മഹാഗായകൻ പാടി ഉണർത്തുകയും ഉറക്കുകയും ചെയ്യുന്ന ഭഗവാനാണ് സ്വാമി അയ്യപ്പൻ. ഓരോ വർഷവും ലക്ഷ കണക്കിന് അയ്യപ്പഭക്തർ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പുണ്യ പൂങ്കാവനമാണ് ഇവിടം. പ്രകൃതിയും ഭക്തിയും മതേതര പെരുമയും ഒരുമിക്കുന്ന ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. അവിടെയാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേരള, കേന്ദ്ര സർകാരുകൾക്കാണ്.
ശബരി മലയിലെ ഇന്നത്തെ സ്ഥിതിഗതികൾ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ അറിയിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണെങ്കിലും അതുകൊണ്ട് പ്രശന പരിഹാരമുണ്ടാകുമെന്ന് കരുതാൻ വയ്യ. അടുത്ത മലയാള മാസം, വ്യശ്ചികത്തിൽ മണ്ഡല കാലം തുടങ്ങുകയാണ്. അതിനു മുമ്പ് കോടതിയിൽ നിന്നും ഒരു തീരുമാനമുണ്ടായില്ലെങ്കിൽ ഇതേ സംഘർഷാവസ്ഥ ആവർത്തിക്കാൻ സാധ്യതയുണ്ട്. അപ്പോൾ വിധി നടപ്പിലാക്കുന്നതിന് സമയം നീട്ടി ചോദിക്കണം. പുനപരിശോധനാഹർജി നിരവധി സംഘടനകൾ നൽകിയിട്ടുണ്ട്. അതിൽ ഒരു തീരുമാനം വരുന്നത് വരെയെങ്കിലും വിധി നടപ്പിലാക്കാതിരിക്കാൻ സാവകാശം ചോദിച്ചാൽ വിഷയം അവസാനിപ്പിക്കാം.
https://www.facebook.com/Malayalivartha
























