യുവതികൾക്ക് മലകയറാം ; തനിക്കും തന്റെ പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല; ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കെപിസിസിയോടൊപ്പമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കെപിസിസിയോടൊപ്പമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് തുല്യര്‍ തന്നെയാണെന്നും അതുകൊണ്ട് അവര്‍ക്ക് എല്ലായിടത്തും പോകാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു അതേസമയം ഇത് തന്റെ വ്യക്തിപരമായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇക്കണോമിക് ടൈംസി’ ന് നൽകിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്മാക്കിയത്.
തനിക്കും തന്റെ പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല. കേരളത്തിലെ പാര്‍ട്ടി ജനങ്ങളുടെ വൈകാരിക സാഹചര്യം കണക്കാക്കിയാണ് നിലപാട് എടുത്തിരിക്കുന്നതെന്നും അതുകൊണ്ട് അവരുടെ ആഗ്രഹങ്ങളോട് പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരെയുള്ള സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോടതിയില്‍ സ്വീകരിച്ച അതേ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനം പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ തന്റെ നിലപാട് അര്‍ഥശങ്കയ്ക്കിടിയില്ലാത്ത വിധം വ്യക്തമാക്കിയതോടെ ഇടതുപക്ഷ സര്‍ക്കാരിനെതികരെ ‘ഒളിവില്‍’ പോരാടുന്ന കെപിസിസിയ്ക്ക് വരും ദിവസങ്ങളില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാകും. ഇപ്പോള്‍ തന്നെ പല യുവ നേതാക്കളും സംസ്ഥാന പാര്‍ട്ടിയുടെ നിലപാടിനെ തള്ളി പറയുന്നുണ്ട്. തന്നെയുമല്ല, ബിജെപിയുടെ അതേ നിലപാട് തന്നെയാണ് സ്ത്രീ പ്രവേശം പോലുള്ള പുരോഗമനപരമായ വിഷയത്തിലും കോണ്‍ഗ്രസിനുള്ളതെന്ന പൊതു സമൂഹത്തില്‍ നിന്ന് വിമര്‍ശനവുമുണ്ട്. അതേസമയം നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി ബാലകൃഷണന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























