ശബരിമലയിൽ ആര് ജയിക്കും? തുലാമാസ പൂജകൾക്ക് ശേഷം വീണ്ടും ശബരിമല നട തുറക്കുമ്പോൾ പ്രക്ഷോഭത്തിന് കോപ്പുകൂട്ടി ഹൈന്ദവ സംഘടനകൾ; എങ്ങനെയും സമരത്തെ പൊളിച്ചടുക്കാൻ സർക്കാരും പോലീസും, ശബരിമല ഒരിക്കൽ കൂടി ലോകശ്രദ്ധാകേന്ദ്രമാകുന്നു...

സര്‍ക്കാരും പോലീസ് സേനയും ഒരു വശത്തും ബിജെപിയും അയ്യപ്പ കര്‍മ്മ സമിതിയും മറുവശത്തും നിന്ന് വെല്ലുവിളികളും വാദപ്രതിവാദങ്ങളുമായി മുന്നോട്ട് പോവുമ്പോള്‍ സമൂഹം ഉറ്റുനോക്കുന്നത് ചിത്തിരയാട്ടത്തിനായി നടതുറക്കുന്ന ശബരിമലയിലേക്കാണ്. മണ്ഡലകാലത്തിനായി നടതുറക്കാനിരിക്കെ ഇതിനുള്ള മുന്നൊരുക്കങ്ങളുമായി ഇരുകൂട്ടരും മുന്നോട്ട് പോവുകയാണ്. സുപ്രീം കോടതി വിധി വന്നത് മുതല്‍ നിരന്തരം ചര്‍ച്ചയാവുന്ന ശബരിമലയില്‍ വിജയം ആർക്ക് ? സര്‍ക്കാരോ സംഘപരിവാറോ? ഇതാണ് ഏവരെയും ആശങ്കയിലാഴ്ത്തുന്ന ചോദ്യം.
ഇരുകൂട്ടരും വിട്ടുവീഴ്ചകളില്ലാതെ ബലാബലം നില്‍ക്കുകയാണ്. ചിത്തിരയാട്ടത്തിനായി നടതുറക്കുന്ന ദിവസത്തെയും, തുടര്‍ന്ന് വരുന്ന മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തേയും മുന്നില്‍ കണ്ട് ഇരു വിഭാഗവും മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ശബരിമലയില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാരും പോലീസ് സേനയും വിവിധ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു യുവതി പോലും ശബരിമലയില്‍ പ്രവേശിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കര്‍മ്മസമിതിയും ബിജെപിയും അണിയറയില്‍ ഒരുക്കുന്നത്.
വിപുലമായ പദ്ധതികളുമായാണ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല വര്‍ക്കിങ് പ്രസിഡന്റായ അയ്യപ്പ കര്‍മ്മ സമിതിയുടെ പ്രവര്‍ത്തനം. ചിത്തിരയാട്ടത്തിനായി നടതുറക്കുന്ന നാല്, അഞ്ച്, ആറ് തീയതികളില്‍ എന്ത് തരം പ്രതിഷേധങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ശബരിമലയില്‍ നടക്കുക എന്ന് വ്യക്തമായി പറയാനാവില്ലെന്നും അയ്യപ്പന്റെ ധര്‍മ്മം രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അയ്യപ്പന്‍ തന്നെ നിര്‍വ്വഹിക്കുമെന്നുമാണ് ശശികല പറയുന്നത്. ജില്ല, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ കര്‍മ്മ സമിതി യൂണിറ്റുകള്‍ രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇന്ന് രണ്ടാംഘട്ട സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ കോട്ടയത്ത് നടക്കുമെന്നും അതിന് ശേഷം കൂടുതല്‍ പദ്ധതികള്‍ രൂപീകരിക്കുമെന്നും ശശികല പറയുന്നു,
“ശബരിമലയില്‍ അമ്മമാരെ എത്തിക്കുന്നത് ബിജെപിയാണ്. ഞങ്ങള്‍ രണ്ട് സംവിധാനമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. 71 ഹിന്ദുസംഘടനകളുടെ പ്രവര്‍ത്തകര്‍ ഒന്നുചേര്‍ന്ന സമിതിയാണ് അയ്യപ്പ കര്‍മ്മ സമിതി. അഞ്ച് ആറ് തീയതികളില്‍ പറയത്തക്ക പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടില്ല. പക്ഷെ ആചാരലംഘനം നടക്കില്ല. അത്രമാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. അയ്യപ്പന്‍ തന്നെ തന്റെ ധര്‍മ്മം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യും. അന്ന് എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന കാര്യങ്ങള്‍ക്ക് ഒരു ആസൂത്രിതസ്വഭാവമില്ല. എന്നാല്‍ പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് തരത്തില്‍ വേണമെന്നുള്ള കാര്യം ഇന്ന് ചേരുന്ന രണ്ടാംഘട്ട സമരപ്രഖ്യാപന സമ്മേളനത്തില്‍ തീരുമാനിക്കും.
ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലത്തില്‍ കര്‍മ്മ സമിതി യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവയുടെ പ്രവര്‍ത്തനം ഇന്നലെയുടെ തന്നെ പൂര്‍ത്തിയായി. പലയിടത്തും യൂണിറ്റുകളുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധങ്ങള്‍ നടന്നു. ഇന്ന് കോട്ടയം കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ സാമുദായിക സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും, സന്ന്യാസിമാര്‍, ആധ്യാത്മികമതാചാരങ്ങള്‍ പിന്തുടരുന്നവര്‍, പെരിയോന്മാര്‍ എന്നിവരടക്കം പലരും പങ്കെടുക്കുന്നുണ്ട്. എല്ലാവരുടേയും അഭിപ്രായമനുസരിച്ചായിരിക്കും ഭാവി പരിപാടികള്‍ തീരുമാനിക്കുന്നത്.
ഗൃഹസമ്പര്‍ക്ക പരിപാടിയും, ഒപ്പുശേഖരണവുമടക്കമുള്ള കാര്യങ്ങളാണ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതരസംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. അയ്യപ്പന്‍മാര്‍ കൂടുതലായി എത്തുന്നത് ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതിനാല്‍ അയ്യപ്പ സേവാ സമാജം അവിടെ വിപുലമായ പരിപാടികളാണ് നടപ്പാക്കുന്നതെന്നും ശശികല വ്യക്തമാക്കുന്നു.
തുലാമാസ പൂജയുടെ സമയത്ത് ശബരിമലയിൽ നടന്ന പ്രതിഷേധം ആർ.എസ്.എസ് നിയന്ത്രണത്തിലല്ലായിരുന്നു. എന്നാൽ ഇനിയുള്ള സമരം കൃത്യമായ സംഘടനാചട്ടക്കൂടിലായിരിക്കുമെന്നാണ് ആർ.എസ്.എസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. വിശ്വാസികളെ കേസിൽ കുടുക്കി ജയിലിലടച്ച് ആത്മവീര്യം തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ഇത് അതിജീവിക്കാൻ തങ്ങൾ തയ്യാറാണെന്നും ആർ.എസ്.എസ് വെല്ലുവിളിക്കുന്നു.
ഇക്കാരണങ്ങൾകൊണ്ടുതന്നെ യുവതീപ്രവേശനം ഉറപ്പാക്കാൻ സർക്കാരും പ്രതിഷേധിക്കാൻ സമരക്കാരും ഉറച്ച നിലപാട് സ്വീകരിച്ചതോടെ ഇനിയുള്ള 25 മണിക്കൂർ ശബരിമലയെ സംബന്ധിച്ച് നിർണായകമാണ്. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നത് 5ന് വൈകിട്ട് അഞ്ചിനാണെങ്കിലും നാളെ മുതൽ ആറാം തീയതി വരെ ശബരിമലയിൽ 5000 പൊലീസുകാരെ വിന്യസിച്ച് സുരക്ഷാ വലയമൊരുക്കും. 6ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്. നട തുറന്നിരിക്കുന്ന 25 മണിക്കൂർ നിർണായകമാകും.
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ മുൻനിറുത്തി വേണ്ടത്ര മുൻകരുതലെടുക്കാനാണ് രണ്ടുദിവസം മുൻപേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങാൻ അനുവദിക്കില്ല.
അതേ സമയം വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങൾ സുരക്ഷാമേഖലയാക്കി. ഐ.ജി പി. വിജയനാണ് സന്നിധാനത്തെ ചുമതല. നിലയ്ക്കൽ മുതൽ പമ്പ വരെ ഐ.ജി എം.ആർ. അജിത്കുമാറിനാണ് ചുമതല. ഐ.ജിമാർക്കൊപ്പം ഐ.പി.എസ് ഓഫീസർമാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്.പിമാർക്കാണ് ചുമതല.
https://www.facebook.com/Malayalivartha























