കേരളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച അന്ധവിശ്വാസങ്ങള്‍ തിരിച്ച് കൊണ്ട് വരാന്‍ ചിലര്‍ ശ്രമിക്കുന്നു; പ്രശ്നങ്ങളെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ തലയിലിട്ട് കേരളം കത്തിക്കാൻ നീക്കം നടക്കുന്നതായി സാഹിത്യകാരൻ എം. മുകുന്ദൻ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രശ്നങ്ങളെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ തലയിലിട്ട് കേരളം കത്തിക്കാനാണ് നീക്കമെന്ന് സാഹിത്യകാരൻ എം. മുകുന്ദന്‍. ശബരിമല വിധിയില്‍ അപാകതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് കൊണ്ട് റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കേരളം വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉപേക്ഷിച്ച അന്ധവിശ്വാസങ്ങള്‍ തിരിച്ച് കൊണ്ട് വരാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം നൽകണമെന്ന സുപ്രീം കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ലളിതമായ പ്രശ‌്നത്തെ രാഷ്ട്രീയവൽക്കരിച്ച് കേരളത്തെ കലാപഭൂമിയാക്കി മാറ്റരുതെന്നും സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. എൽഡിഎഫ‌് സ്ഥാനത്ത് യുഡിഎഫോ ബിജെപിയോ ആണ‌് ഭരിക്കുന്നതെങ്കിൽ അവർക്കും സുപ്രീം കോടതിവിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ടാവും. സർക്കാർ ചെയ്യുന്നത് കോടതിവിധി നടപ്പാക്കുകയെന്നതാണ്. സർക്കാരിന്റെ ഉത്തരവാദിത്തമാണത‌്. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാവുകയും സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്യും. ഇടതുപക്ഷ സുഹൃത്തുക്കൾ അന്ധവിശ്വാസത്തെ പ്രതിരോധിക്കുന്നുണ്ട്. അത് സ്വഭാവികമാണ്. എത്രയോ അന്ധവിശ്വാസങ്ങളെ നശിപ്പിച്ചാണ് നാം ഇവിടെ എത്തിയത്.
ബുദ്ധികൊണ്ടും യുക്തികൊണ്ടും അന്ധവിശ്വാസങ്ങളെയെല്ലാം നാം മറികടന്നിരിക്കുകയാണ് സ്ത്രീകൾ സ്വതന്ത്രരാണ്. ഏതെങ്കിലും ഒരുയുവതിക്ക് ശബരിമലയിൽ പോകണമെങ്കിൽ പോകട്ടെ. പോകാത്തവർക്ക് മാറിനിൽകാം. ആരും തടയേണ്ട കാര്യമില്ല. മുഴുവൻ യുവതികളും അവിടെ പോകണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. അവർക്ക് സ്വാതന്ത്ര്യം നൽകുകയാണ് ചെയ്തത്. ലളിതമായ പ്രശ്‌നം ബോധപൂർവം സങ്കീർണമാക്കുകയാണ്.
കോടതിവിധിയെ എതിർക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുന്നില്ല. റിവ്യുഹർജി അവർക്ക് നൽകാമല്ലോ. അവരത് ചെയ്യാതെ കേരളത്തിന്റെ ജോലിയാണെന്ന് പറഞ്ഞ് നമ്മളെ അപകടപ്പെടുത്താനാണ് നോക്കുന്നത്. കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഡൽഹിയിലാണ്. അവർക്ക് ചെയ്തുകൂടേ.
വളരെ അപകടകരമായ നിലയിലാണിത്. അന്ധവിശ്വാസം വളരെ അപകടകരമാണ്. പ്രളയം സൃഷ്ടിച്ച കഷ്ടപ്പാടും ദുരിതവും തീർന്നിട്ടില്ല. കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അതിന് ഒരുപാട് അധ്വാനിക്കേണ്ടിവരും. അതിജീവനശ്രമത്തിനിടെ ഈ ചെറിയൊരു പ്രശ്‌നത്തെ ഉപയോഗിച്ച് കേരളത്തെ കലാപഭൂമിയാക്കി മാറ്റരുതെന്ന അപേക്ഷ മാത്രമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























