സാമൂഹ്യ വിരുതന്മാരായ ചെന്നായ്ക്കളുടെ കൈകളിൽ നിന്ന് ചലനശേഷി നഷ്ടപ്പെട്ട 24കാരിയായ മകളെ രക്ഷിക്കാൻ രാപ്പകൽ കഷ്ടപ്പെട്ട് ഒരു അമ്മ; വസ്ത്രം മാറ്റുമ്പോഴും, മലമൂത്രവിസർജനം നടത്തുമ്പോഴും വീടിന്റെ മച്ചിന് മുകളിലൂടെ പതിയുന്നത് മൊബൈൽ ഫ്ലാഷ് ലൈറ്റ്; ഒറ്റപ്പെട്ട വീടിന് മുകളിൽ കൂട്ടം ചേർന്നുള്ള മദ്യപാനവും, അനാശ്യാസവും നടത്തി സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം...

നാല് വര്‍ഷത്തിലേറെയായി ചലന ശേഷി നഷ്ടപ്പെട്ട് പരസഹായമില്ലാതെ കിടക്കുന്ന അവിവാഹിതയായ യുവതിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വായനശാലപ്പടിയില്‍ നിന്നും മൂന്ന് കിലോ മീറ്ററോളം അകലെ ഇരുട്ടുകാവ് ക്ഷേത്രത്തിന് സമീപം നാലേക്കര്‍ സ്ഥലത്തെ ഒറ്റപ്പെട്ട വീട്ടിൽ കഴിയുന്ന 24 കാരിയായ രജനി ലക്ഷ്മിക്കും, ഹൃദ്രോഗിയായ അമ്മ അമ്മിണിയ്ക്കുമാണ് ഈ ദുരിത ജീവിതം പേറേണ്ടിവരുന്നത്.
ഭർത്താവ് മരിച്ചതിന് ശേഷം സമീപത്തുള്ള ക്ഷേത്രങ്ങളിലെ ചെറുജോലികളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് അമ്മിണി മകളുടെയും തന്റെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. മറ്റ് ബന്ധുക്കളുടെ സഹായം പോലുമില്ലാതെ ചലനശേഷി നഷ്ടപെട്ട മകൾക്ക് വേണ്ടി നീറി നീറി കഴിയുകയാണ് ഈ അമ്മ. സാമൂഹ്യവിരുദ്ധരെ ഭയന്ന് മകള്‍ക്ക് നേരാം വണ്ണം പ്രാഥമീക കൃത്യങ്ങള്‍ നടത്തുന്നതിനോ വസ്ത്രം മാറ്റി ദേഹത്ത് തൈലം പുരട്ടുന്നതിനോ കഴിയാത്ത അവസ്ഥയായി. രാത്രിയായല്‍ വീടിന്റെ പലഭാഗത്തുനിന്നും കാല്‍പെരുമാറ്റം കേള്‍ക്കുന്നുണ്ടെന്നും കൂട്ടം ചേര്‍ന്നുള്ള മദ്യപാനം നടക്കുന്നുണ്ടെന്നും ചിലര്‍ സ്ത്രീകളെ ഇവിടെ എത്തിച്ച് അനാശാസ്യം നടത്തുന്നുണ്ടെന്നുമാണ് രജനിയും,അമ്മയും കണ്ണീരോടെ പറയുന്നത്.
മച്ചിട്ട വീടിന്റെ മുന്‍വശത്തെ മുറിയിലാണ് രജനി കിടക്കുന്നത്. അമ്മിണി ജോലിക്ക് പോകുമ്പോൾ രജനിയെ മച്ചിട്ട വീടിന്റെ മുന്‍വശത്തെ മുറിയിൽ കിടത്തി വീടിന്റെ മുന്‍വാതിലും പിന്‍വാതിലും പൂട്ടിയെടുത്താണ് പോകുന്നത്. മകളെ ചെന്നായ്ക്കളുടെ ഇടയിൽ നിന്ന് രക്ഷിക്കാൻ ഈ അമ്മയ്ക്ക് വേറെ വഴിയില്ല. വീടിന്റെ ഒരു ഭാഗത്തിന്റെ താക്കോല്‍ കെട്ടിട ഉടമയുടെ കൈവശത്തിലാണെന്നും ഈ ഭാഗത്തുകൂടെയാണ് സാമൂഹ്യവിരുദ്ധര്‍ വീടിനുള്ളില്‍ കടന്ന് മച്ചിന്റെ മുകളില്‍ എത്തുന്നതെന്നുമാണ് ഇവർ കരുതുന്നത്.
പുലര്‍ച്ചെ 5 മണിയോടെ താന്‍ ഉറക്കമുണരുമ്പോൾ പലപ്പോഴും മച്ചിന്റെ മുകളിലെ ചെറിയവിടവുകളിലൂടെ താഴേയ്ക്ക് വെട്ടം പതിക്കുന്നതായി കണ്ടുവെന്നും ആരോ മൊബൈല്‍ കാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും രജനി വ്യക്തമാക്കുന്നു. അമ്മയുടെ സഹായത്തോടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുമ്പോൾ പലതവണ ഇത്തരത്തില്‍ വെട്ടം കണ്ടിരുന്നുവെന്ന് രജനി പറയുന്നു.
ഈ കാരണങ്ങൾ കൊണ്ട് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടി തീര്‍ത്ത് ഇതിനുതാഴെ കിടത്തിയാണ് ഇത്തരക്കാരില്‍ നിന്നും അമ്മ തന്നെ സംരക്ഷിക്കുന്നതെന്നും രജനി കൂട്ടിച്ചേര്‍ത്തു.
വീടിരിക്കുന്ന ഭാഗം ഏറെക്കുറെ വിജനമാണ്. ചുറ്റും പുല്ലും കാടും മരങ്ങളുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാകാൻ തുടങ്ങിയതോടെ കോതമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ വീടിനും ചുറ്റും നോക്കിയിട്ട് മടങ്ങിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ലെന്നും രജനി പറഞ്ഞു.
മൊബൈലിൽ മകളുടെ ചിത്രങ്ങൾ ആരെങ്കിലും പകർത്തുമോ എന്ന് ഭയന്ന് മകളുടെ ദേഹത്ത് തൈലം പുരട്ടാൻ പോലും ഭയമാണ്. സ്‌കൂള്‍ പഠന കാലത്ത് ഉണ്ടായ ബസ്സപകടമാകാം തന്റെ ചലന ശേഷി നഷ്ടപ്പടാൻ കാരണമായതെന്നാണ് രജനി ഇപ്പോഴും വിശ്വസിക്കുന്നത്. ചികിത്സയ്ക്കായി ആശുപത്രികൾ കയറിയിറങ്ങിയിട്ടും , സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പാതിവഴിയിൽ ചികിത്സയും മുടങ്ങി.
മുടങ്ങിപ്പോയ ചികിത്സ തുടർന്ന് നടത്തിയാൽ എഴുനേറ്റ് നടക്കാനാകുമെന്നും, വൃദ്ധയായ അമ്മയെ നോക്കാൻ കഴിയുമെന്നും രജനി വിശ്വസിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഡിപിളോമ നേടിയിട്ടുള്ള രജനി നേരത്തെ നൃത്ത വേദികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. വീട് അനുവദിച്ചതായി എം എല്‍ എ ഓഫീസില്‍ നിന്നും അറിയിച്ചെന്നും എന്നാല്‍ രണ്ടുവട്ടം താന്‍ തഹസീല്‍ദാരെ കണ്ടെങ്കിലും ഇത് സംബന്ധിച്ച് യാതൊരുവിവരവും നല്‍കിയില്ലെന്നും രജനി പറയുന്നു.
https://www.facebook.com/Malayalivartha























