മുത്തലാഖ് ഓര്‍ഡിനന്‍സില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചാല്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞു. പാര്‍ലമെന്റില്‍ മുത്തലാഖ് ബില്‍ പാസായാല്‍ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ സമസ്ത ഹരജി പിന്‍വലിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാപരമായി നിലനില്‍ക്കില്ല എന്നായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാദം.
വിവാഹമോചന കേസുകളിൽ മറ്റൊരു മതവിഭാഗത്തിനും ജയിൽശിക്ഷ ബാധകമാകാതിരിക്കെ മുസ്ലീം സമുദായത്തിൽ മാത്രമായി അത് അടിച്ചേൽപ്പിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് പ്രതിപക്ഷ പാർട്ടികൾ അടക്കമുള്ള മുത്തലാഖ് അനുകൂലികൾ ഉന്നയിക്കുന്നത്. മാത്രമല്ല മുത്തലാഖ് കേസിൽ കുറ്റക്കാരനായ പുരുഷൻ ജയിലിലടയ്‌ക്കപ്പെട്ടാൽ സ്‌ത്രീയുടെ ജീവനാംശമടക്കമുള്ള കാര്യങ്ങൾ എങ്ങനെ സാധ്യമാകുമെന്നും ഇവർ ചോദിക്കുന്നു.
അതിനാല്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആവശ്യം പരിഗണിക്കാ നാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹരജിയില്‍ ഇടപെടാനാകില്ല. സെപ്തംബര്‍ 19നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇപ്പോള്‍ രണ്ട് മാസം കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കകം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കും. ഈ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്ന ബില്‍ പാസായാല്‍ ഹരജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അപ്പോള്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
ഇതോടെ ഹരജി പിന്‍വലിക്കുകയായിരുന്നു. മൂന്ന് തലാഖ് ഒന്നിച്ച് ചൊല്ലി വിവാഹ ബന്ധം വിച്ഛേദിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ വ്യവസ്ഥകളോടുള്ള പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല.
വിവാഹത്തെ കുറിച്ച് മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായ വീക്ഷണമാണ് മുസ്ലിം സമുദായത്തിനുള്ളത്. വരനും വധുവിന്റെ പിതാവും തമ്മിലാണ് വിവാഹ കരാറുണ്ടാക്കുന്നത്. ഇതനുസരിച്ച് വിവാഹ മോചനവും ഒറ്റവാക്കില്‍ ഒതുക്കാം. ഭാര്യയെ എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കാമെന്ന രീതി കാലങ്ങളായി നിലനില്‍ക്കുന്നതിനാല്‍ ഈ സമുദായത്തിലെ നിരവധി സ്ത്രീകൾ ദുരിതമനുഭവിക്കുന്നുണ്ട്.
മതസ്ഥാപനങ്ങൾ വഴിയുള്ള വിവാഹമോചനം നാലിലൊന്ന് മാത്രമാണ്. മിക്ക വിവാഹമോചനങ്ങളും സംഭവിക്കുന്നത് മുതിർന്നവരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഓരോ മാസമായി തലാഖ് ചൊല്ലി മൂന്നുമാസ കാലയളവിലാണ്. വാട്സാപ്പിലൂടെയും കത്തിലൂടെയും ഫോണിലൂടെയും മൊഴി ചൊല്ലപ്പെട്ട അഞ്ച് മുസ്ലിം സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ മുത്തലാഖ് ക്രിമിനൽ കുറ്റമാകും
https://www.facebook.com/Malayalivartha


























