പമ്പയിലും, നിലയ്ക്കലിലും നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി. ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കാൻ ദൃശ്യമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകന്‍റെ ജാമ്യഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സർക്കാർ തയാറാക്കിയത് സിപിഎം ഗ്രൂപ്പുകള്‍ വഴിയെന്നും ഹർജിക്കാരൻ കോടതിയില്‍ പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തില്‍ ഇതു വരെ സുപ്രീംകോടതിയിൽ എത്തിയത് 42 റിവ്യു ഹർജികൾ. എല്ലാ ഹർജികളും ഒന്നിച്ച് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
അതിനിടെ, ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഹിന്ദു ഓർഗനൈസേഷൻ ഈ മാസം 26 ന് രാജ്ഭവന് മുന്നിൽ നാമജപയജ്ഞം നടത്തും. നവംബർ 5 ന് ശബരിമല നടതുറക്കുമ്പോള്‍ പമ്പയിൽ നാമജപയജ്ഞം നടത്തുമെന്നും ദർശനത്തിന് വരുന്ന യുവതികളെ തിരിച്ചയക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ അനാവശ്യ ദൃതി കാണിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ മുതലെടുപ്പ് നടത്തുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























