ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രനട അടച്ച് പരിഹാര ക്രിയകൾ ചെയ്യുമെന്ന് തന്ത്രിസമാജം

അങ്ങനെ സംഭവിച്ചാൽ ക്ഷേത്രനട അടച്ച് പരിഹാര ക്രിയകൾ ചെയ്യണമെന്നും കൊച്ചിയില്‍ ചേര്‍ന്ന തന്ത്രിസമാജം യോഗം ആവശ്യപ്പെട്ടു. ക്ഷേത്ര ആചാരങ്ങളിൽ വിശ്വാസമില്ലാത്തവർ ആചാരാനുഷ്ടാനങ്ങളിൽ ഇടപെടുന്നത് ശബരിമലയുടെ സർവ്വനാശത്തിൽ അവസാനിക്കുമെന്നും തന്ത്രി സമാജം പറഞ്ഞു.
ആചാരാനുഷ്ടാനങ്ങളിൽ ഇടപെടുന്നതിൽ നിന്ന് സർക്കാർ വിട്ടു നിൽക്കണമെന്നും സമുദായ നേതാക്കളെ അപമാനിക്കുന്ന നേതാക്കളുടെ നടപടിയിൽ ഉത്കണ്ഠയുണ്ടെന്നും തന്ത്രി സമാജം പറഞ്ഞു. ഈ മാസം 12 മുതല്‍ എല്ലാം ക്ഷേത്രങ്ങളിലും നാമജപവും പൂജകളും നടത്താനാണ് തീരുമാനമെന്നും തന്ത്രിസമാജം വ്യക്തമാക്കി.
.
ക്ഷേത്രത്തിലെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജാസംബന്ധമായ കാര്യങ്ങൾ ഇവയിലെല്ലാം അവസാനവാക്ക് തന്ത്രിയുടെതാണ്. നട എപ്പോൾ തുറക്കണം, എപ്പോൾ അടയ്ക്കണം, ശുദ്ധികലശം എപ്പോൾ നടത്തണം ഇവയെല്ലാം തീരുമാനിക്കേണ്ടത് തന്ത്രിയാണ്. ക്ഷേത്രത്തിലെ നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും നിശ്ചയിക്കുന്നതും പാലിക്കപ്പെടുന്നതും ക്ഷേത്രം തന്ത്രിയുടെ നിർദേശാനുസരണമാണ്.
പ്രതിഷ്ഠാ സങ്കല്പമനുസരിച്ചാണ് ഓരോ ക്ഷേത്രത്തിലും ആചാരങ്ങൾ നിശ്ചയിക്കപ്പെടുന്നത്. അവ മാറ്റിയാൽ പ്രതിഷ്ഠാ സങ്കല്പത്തിന് കോട്ടം വരികയും ചൈതന്യഹാനി സംഭവികയും ചെയ്യുമെന്ന് തന്ത്രിസമാജം സംസ്ഥാന പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാടും ജനറൽ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും പറഞ്ഞു
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ചിട്ടില്ല. എന്നാൽ, സ്ത്രീജീവിതത്തിലെ മഹത്ത്വമേറിയ കാലഘട്ടത്തിൽ അവർ ശബരിമലയിൽ വരേണ്ടതില്ല എന്ന് പൂർവികർ നിശ്ചയിച്ചിട്ടുള്ളതാണ്. ഇത് സ്ത്രീയെയോ ആർത്തവത്തെയോ അശുദ്ധമായി കാണുന്നതുകൊണ്ടല്ല ..വ്രതമെടുക്കുേമ്പാൾ പാലിക്കേണ്ട പഞ്ചശുദ്ധി ആർത്തവമുള്ള സ്ത്രീകൾക്ക് പാലിക്കുവാൻ പറ്റില്ലെന്നതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നിട്ടുള്ളത് . ശരീരം,മനസ്സ്,വാക്ക്,ആഹാരം,കര്‍മ്മം എന്നിവയാണ് പഞ്ചശുദ്ധികള്‍ .
സന്യാസ ആശ്രമത്തിൽ ധ്യാനത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ, സവിശേഷമായ ആചാരങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ടത് ഭക്തരുടെ കർമ്മമാണ് .അതുകൊണ്ടുതന്നെ ആചാരങ്ങൾ പാലിച്ച് മാത്രമേ ശബരിമലയിൽ എത്താവൂ.
ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സമവായത്തിന്‍റെ പാതയിൽ പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാവണമെന്നും യോഗത്തില്‍ തന്ത്രിസമാജം ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha


























