ഹാജര്‍ നല്‍കാന്‍ തയാറാകാതെ കോളജ് അധികൃതർ; സുഹൃത്തുമായി വാടക വീട്ടിൽ കഴിഞ്ഞ കാറ്ററിംഗ് കോളജ് വിദ്യാർത്ഥി പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന മനോവിഷമത്തില്‍ റൂമിലെ ഫാനിൽ തൂങ്ങി മരിച്ചു...

കോവളത്ത് ഹാജര്‍ തികയാത്തതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന മനോവിഷമത്തില്‍ ഇതരസംസ്‌ഥാന കാറ്ററിങ് വിദ്യാര്‍ഥി താമസസ്‌ഥലത്ത് ജീവനൊടുക്കി. കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനമായ കോവളത്തെ ഇന്‍റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് കോളജിലെ ഹോസ്‌പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥി പശ്‌ചിമബംഗാള്‍ സ്വദേശി ദിഹിയാന്‍ മുഖര്‍ജിയുടെ മകന്‍ സ്വര്‍ണേന്ദു മുഖര്‍ജി(18)യാണ് മരിച്ചത്.
കോളജിനു സമീപത്തെ വീടിന്റെ രണ്ടാം നിലയില്‍ മറ്റൊരു സുഹൃത്തിനൊപ്പം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു സ്വര്‍ണേന്ദു ഇന്നലെ 11 നാണ് ജീവനൊടുക്കിയത്. രാവിലെ ഇയാള്‍ കോളജിലെത്തിയിരുന്നു. ഹാജര്‍ തികയാത്തതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞ് സങ്കടത്തോടെ മുറിയിലേക്ക് മടങ്ങി. ഏറെ നേരമായിട്ടും മടങ്ങിവരാത്തതിനാല്‍ തിരക്കിയെത്തിയ സഹപാഠിയാണ് ഫാനില്‍ തൂങ്ങിയനിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്.
ഒരുശതമാനം ഹാജര്‍ കൂടി നല്‍കാന്‍ തയാറാകാത്ത കോളജ് അധികൃതരുടെ കടുംപിടിത്തമാണ് മരണത്തിനു കാരണമെന്ന് ആരോപിച്ചു വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. മണിക്കൂറുകളോളം അവര്‍ കോളജ് ഉപരോധിച്ചു. തുടര്‍ന്ന് കോളജധികൃതരുടെ സാന്നിധ്യത്തില്‍ കോവളം പോലീസ് നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ച് തുടര്‍നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്.
മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മകന്റെ മരണ വിവരമറിഞ്ഞ് മാതാപിതാക്കള്‍ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് എം. വിന്‍സെന്റ് എം.എല്‍.എ. ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ കോളജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇന്നു കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് കോവളം ബ്ലോക്ക് പ്രസിഡന്റ് കോട്ടുകാല്‍ വിനോദ് അറിയിച്ചു.
https://www.facebook.com/Malayalivartha


























