ആർ എസ് എസിന്റെ ഇരട്ടത്താപ്പ് പുറത്താകുന്നു; അയോധ്യാപ്രശ്നത്തിൽ ഓർഡിനൻസ് ഇറക്കണമെന്ന് ആർ എസ് എസ് വാശി പിടിക്കുമ്പോൾ ശബരിമല വിഷയത്തിൽ തികഞ്ഞ മൗനം...

ഏതാനം മാസങ്ങൾക്കുള്ളിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഹൈന്ദവ വികാരം ആളിക്കത്തിക്കാൻ ആർഎസ്എസ് തന്ത്രമാണ് മെനയുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി അധ്യക്ഷൻ അമിത്ഷായുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനാണ് ആർ എസ് എസിന്റെ ലക്‌ഷ്യം. ഇതിനായി കേന്ദ്രം ഓർഡിനൻസ് ഇറക്കണമെന്ന് ആർ എസ് എസ് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ എസ് എസിന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
അതേ സമയം കേരളത്തിലെ ഭക്തരെ മുൾമുനയിൽ നിർത്തുന്ന ശബരിമല യുവതീപ്രവേശന വിഷയവും ഒറ്റ ഓർഡിനൻസിലൂടെ തീരാവുന്നതേ ഉള്ളു. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കണമെന്നാണ് എ ച്ച് പി നേതാവ് പ്രവീൺ തൊഗാഡിയയും അഭിപ്രായപ്പെടുന്നത്. എന്നിട്ടും ശബരിമല വിഷയത്തിൽ ആർ എസ് എസ് മൗനം പാലിക്കുകയാണ്.
അയോധ്യ കേസില്‍ എന്ന് വാദം കേള്‍ക്കണമെന്ന് ജനുവരിയില്‍ തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ചിലപ്പോള്‍ അത് ജനുവരിയിലോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആകാമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. ഇത് ബിജെപി – സംഘപരിവാര്‍ വൃത്തങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് ബിജെപി ഇത് നിഷേധിച്ചു. ഈ സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ ഉയർത്തുന്നത്.
ക്ഷേത്ര നിർമ്മാണത്തിനായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ 1992ലേതിന് സമാനമായ പ്രക്ഷോഭം തുടങ്ങുമെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പ്രഖ്യാപിച്ചുകഴിഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ നിയമപരമായ അനുമതി ആവശ്യമാണ്. അതിനാൽ സർക്കാർ നിയമപരമായ പരിഹാരമുണ്ടാക്കണമെന്ന് ഭയ്യാജി ജോഷി ആവശ്യപ്പെട്ടത്.
വിശ്വഹിന്ദു പരീഷത്ത് അടക്കമുള്ള മറ്റ് സംഘപരിവാർ സംഘടനകളും രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കിയതിന് പിന്നാലെയാണ് ആർ.എസ്.എസും നിലപാട് വ്യക്തമാക്കിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് ശക്തമായ നിലപാടാണ് കേരളത്തിൽ സ്വീകരിക്കുന്നത്. ഹിന്ദുക്കളുടെ വിശ്വാസത്തിന് കോട്ടം തട്ടുന്ന വിധി നടപ്പാക്കാൻ സി.പി.എം സർക്കാർ ശ്രമിക്കുന്നതായി ഉത്തരേന്ത്യയിലും മറ്റും സംഘപരിവാർ സംഘടനകൾ പ്രചാരണവും നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























