സർക്കാർ കണ്ണുതുറക്കാൻ വിശ്വാസികളുടെ തീവ്ര പ്രാർത്ഥന

അയ്യപ്പധർമ്മ സംരക്ഷണത്തിനെതിരെ മുഖം തിരിക്കുന്നവരുടെ കണ്ണുതുറപ്പിക്കുക എന്ന മുദ്രാവാക്യവുമായി ദക്ഷിണേന്ത്യയിലെ അഞ്ച് കോടി വീടുകളിൽ അയ്യപ്പ ജ്യോതി തെളിയിക്കാൻ ശിവസേന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ആറാം തീയതി ശബരിമല സന്നിധാനത്ത് നിന്ന് പകർന്നെടുക്കുന്ന ദീപമാണ് ജ്യോതിപ്രയാണം നടത്തി അഞ്ച് സംസ്ഥാനങ്ങളിലെ വീടുകളിൽ എത്തിക്കുന്നത്.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയുമായിതന്നെ സർക്കാർ മുന്നോട്ട് പോകുമെന്ന് ആയതോടെ ആചാര സംരക്ഷണത്തിനായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്താൻ ഹൈന്ദവ ധര്‍മ ആചാര്യ സംഗമവും രംഗത്ത് എത്തിയിരിക്കുകയാണ്.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് ശിവസേനയും, ക്ഷേത്രത്തിനകത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് ഭരണകൂടം വിട്ടുനില്‍ക്കണമെന്നും ആചാര്യ സംഗമവും ആവശ്യപ്പെടുന്നു. സന്നിധാനത്ത് കഴിയുന്നത്ര ഭക്തരെ എത്തിക്കാനാണ് സംഘപരിവാറിന്റെ തീരുമാനം. ഇതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. അവരും നാമജപത്തിലൂടെയാണ് പ്രതിഷേധം നടത്തുക. അങ്ങനെ പൊലീസിന്റെ കരുത്തിനെ ഭക്തിയിലൂടെ മറികടക്കാനാണ് തീരുമാനം. സമാധാനത്തിലൂടെ പ്രതിഷേധിച്ചാല്‍ പോലും സ്ത്രീ പ്രവേശനം ശബരിമലയില്‍ സാധ്യമാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ക്ഷേത്രത്തിനകത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് ഭരണകൂടം വിട്ടുനില്‍ക്കണമെന്നും എറണാകുളത്തുചേര്‍ന്ന ആചാര്യ സംഗമത്തിനുശേഷം തന്ത്രിസമാജം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ദൈവത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവര്‍ ക്ഷേത്രാചാരങ്ങളില്‍ ഇടപെടുന്നത് അവയുടെ നാശത്തിനു കാരണമാകും. എന്‍.എസ്.എസ്. മന്ദിരം ആക്രമിച്ച സമൂഹവിരുദ്ധരുടെപേരില്‍ നിയമനടപടികള്‍ സ്വീകരിക്കണം.
കോടതിവിധിയിലും അതേത്തുടര്‍ന്നുണ്ടായ നടപടികളിലും വിശ്വാസിസമൂഹം ആശങ്കയിലാണ്. ആചാരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ല. ഈശ്വരസാന്നിധ്യത്തെക്കുറിച്ച് വിധിപറയാന്‍ കോടതികള്‍ക്കു കഴിയില്ല. വിധി ശബരിമലയെ മാത്രമല്ല, കേരളീയ തന്ത്രശാസ്ത്ര വിധിപ്രകാരം ആചാരങ്ങള്‍ അനുഷ്ഠിച്ചുപോരുന്ന നാല്‍പ്പതിനായിരത്തോളം ക്ഷേത്രങ്ങളിലെ ആരാധനാക്രമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha




















