സിനിമ തിയറ്ററിൽ കുഞ്ഞു കരഞ്ഞതിന് യുവാക്കൾ കുടുംബത്തെ ആക്രമിച്ചു; സംഭവത്തിൽ നാലു പേർ അറസ്റ്റിൽ

സിനിമ തിയറ്ററിൽ കുഞ്ഞു കരഞ്ഞതിന് യുവാക്കൾ കുടുംബത്തെ ആക്രമിച്ചു. ബഹളത്തെ തുടർന്ന് കാണികൾ യുവാക്കളെ തടഞ്ഞു വെച്ച് പൊലീസിൽ ഏൽപ്പിച്ചു. നാലു പേരാണ് അറസ്റ്റിലായത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പത്തനംതിട്ട നന്നുവക്കാട് കൂവപ്പള്ളിൽ പി.എസ്. ഏബ്രഹാം (40), മേരി ജോൺ (34) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
കൊല്ലം ഉമയനല്ലൂർ സ്വദേശികളായ കുമാരസദനം ബൈജു (37), രാജേഷ് ഭവൻ രാജേഷ് (32), വിമലവിലാസം ബിജു (33), കിരൺനിവാസ് കിരൺ കെ. നായർ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരാണ്. അടിയേറ്റ ദമ്പതികൾ ആശുപത്രിയിൽ ചികിൽസ തേടി.
ഇന്നലെ രാത്രിയിൽ എട്ടരയോടെ നഗരത്തിലെ തിയറ്ററിലാണ് സംഭവം. സിനിമ കാണുന്നതിനിടെ ഏബ്രഹാമിന് ഒപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞു. ഇടവേള സമയത്ത് ഇത് യുവാക്കളിൽ ഒരാൾ ചോദ്യം ചെയ്ത് ഏബ്രഹാമിനെ അടിച്ചു വീഴ്‌ത്തി. തുടർന്ന് കൂടെയുള്ളവരും ഇയാളെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് തടസ്സം പിടിക്കാനെത്തിയ മേരി ജോണിനെയും ഇവർ ആക്രമിച്ചു.
സംഭവം മൊബൈലിൽ പകർത്തിയ യുവാവിനെയും ഇവർ അടിച്ചുവീഴ്‌ത്തി. ബഹളം കണ്ട് കാണികൾ അക്രമികളെ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിച്ചു സ്ഥലത്ത് എത്തിയ പൊലീസിനു നേരെയും ഇവർ കയ്യേറ്റശ്രമം നടത്തി. പട്രോളിങ് സംഘത്തിൽ സേനാംഗങ്ങൾ കുറവായതിനെ തുടർന്ന് വിവരമറിഞ്ഞ് കൂടുതൽ പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























