കനത്ത സുരക്ഷയിൽ ശബരിമല;യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ ;സംശയം തോന്നിയാൽ കസ്റ്റഡി

ചിത്തിര ആട്ട വിശേഷത്തിന് നാളെ നടതുറക്കാനിരിക്കേ ശബരിമലയില്‍ കനത്തസുരക്ഷയൊരുക്കി പൊലീസ്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് നിയന്ത്രണത്തിലാണ്. കമാൻഡോകളടക്കം 2300 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടങ്ങളില്‍ വിന്യസിക്കുക. 50 വയസിനുമുകളിലുള്ള വനിതാ പൊലീസുകാരെയുൾപ്പെടെയുള്ളവരെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം.
എഡിജിപി അനില്‍കാന്തിനാണു സുരക്ഷാ മേല്‍നോട്ടചുമതല. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം.ആര്‍ അജിത് കുമാറിനാണു ചുമതല. യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ സംഘമായി എത്തുന്നവരെ ആവശ്യമെങ്കില്‍ മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തുലാമാസപൂജയ്ക്ക് നട തുറന്ന ദിവസങ്ങളില്‍ സംഘര്‍ഷം നടത്തിയ 450 പേരടക്കം 1500 പേരുടെ ചിത്രങ്ങള്‍ പൊലീസിന്റെ 'ഫേസ് ഡിറ്റക്ഷന്‍' സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തി. നിലയ്ക്കല്‍, പമ്പ, സന്നിധാനം, കാനനപാതം എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സംഘര്‍ഷം സൃഷ്ടിച്ച 1500 പേരില്‍ ആരെങ്കിലും എത്തിയാല്‍ ഈ ക്യാമറകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പ് നല്‍കും. ഇത്തരക്കാരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. മുഖം മറച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും.
തീർത്ഥാടകർ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്‍റെ നിലപാട്. രേഖകൾ പരിശോധിച്ച ശേഷമേ തീർത്ഥാടകരെ കടത്തിവിടൂ എന്നാണ് പൊലീസ് നിലപാട്.
ഇലവുങ്കല്‍ കവലയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ വരയേ വരാന്‍ പാടുള്ളൂ എന്നാണ് പൊലീസ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അഞ്ചാം തിയ്യതിരാവിലെ എട്ട് മണിക്ക് മാത്രമേ ഇവിടെ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനo അനുവദിക്കൂ.
സുരക്ഷാവിന്യാസം പൂര്‍ണമാകാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.
നിലവില്‍ അട്ടത്തോട് നിവാസികളേയും പമ്പയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ളവരേയും മാത്രമേ നിലയ്ക്കലിലൂടെ കടത്തി വിടുന്നുള്ളൂ. കണമല, ഇലവുങ്കല്‍, വടശേരിക്കര എന്നിവിടങ്ങള്‍ കനത്ത പൊലീസ് കാവലിലാണ്. പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് കടത്തിവിടുന്നത്. ശബരിമല സന്നിധാനത്ത് അതിഥി മന്ദിരം, ഡോണര്‍ ഹൗസ് എന്നിവ അനുവദിക്കുന്നത് തിരിച്ചറിയല്‍ കാര്‍ഡ് കണ്ട് വേണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കാന്‍ ക്യാംപ് ചെയ്യുന്നത് തടയാന്‍ വേണ്ടിയാണിത്.
അതേസമയം,യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നാളെ രാവിലെയാണ് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത്.
https://www.facebook.com/Malayalivartha

























