നാളെ ശബരിമല നട തുറക്കുമ്പോള്‍ ശക്‌തി തെളിയിക്കാന്‍ തയ്യാറായി രാഷ്‌ട്രീയ കക്ഷികള്‍; ശബരിമലയില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ അതു നേട്ടമാകുമെന്ന വിലയിരുത്തലിൽ ബി.ജെ.പി: ലക്ഷ്യം ശബരിമല ഉപയോഗിച്ച് അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ്

ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് പോലും ഇത്തവണ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ചിത്തിരയാട്ട പ്രത്യേക പൂജകള്‍ക്കായി നാളെ നടതുറക്കുമ്പോൾ രാവിലെ എട്ട് മണി കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ കയറ്റിവിട്ടാല്‍ മതിയെന്ന തീരുമാനത്തിലാണ് പോലീസ്. യുവതീ പ്രവേശനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളായി ഇതിനെ വിലയിരുത്തിക്കൊണ്ട് അതിനെ ചെറുക്കനും, ശക്തി തെളിയിക്കാനും തയ്യാറായി രാഷ്‌ട്രീയ കക്ഷികളും രംഗത്ത് തന്നെ ഉണ്ട്.
യുവതികൾ എത്തിയാല്‍ എന്തുവില കൊടുത്തും കടത്തിവിടുമെന്ന നിലപാടില്‍ സര്‍ക്കാരും തടയുമെന്നുറപ്പിച്ച് സംഘപരിവാറും നില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമല നടതുറക്കല്‍ പിരിമുറുക്കമുണ്ടാക്കുമെന്ന് ഉറപ്പായി. ഇതിലൊന്നുംപെടാതെ കഴിയുന്നത്ര നേട്ടം കൈവരിക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. സി.പി.എമ്മിനെയും സംഘപരിവാറിനെയും സംബന്ധിച്ച് ശബരിമല ഒരു അഭിമാനപ്രശ്‌നമായി മാറിയിട്ടുണ്ട്.
സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് ഇനി അതില്‍നിന്നും പിന്തിരിയാന്‍ കഴിയാത്ത സ്‌ഥിതിയാണ്. അതുകൊണ്ട് ആ നിലപാട് ഏതു വിധേനയേയും നടപ്പാക്കുന്നതിനുള്ള തന്ത്രങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ശക്‌തമായ പോലീസ് വിന്യാസവും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ അതു തടയുകയെന്നതില്‍ ഒരു വീട്ടുവീഴ്‌ചയ്‌ക്കും സംഘപരിവാര്‍ തയാറല്ല. പ്രത്യേകിച്ച് ഇതേ നിലപാട് എന്‍.എസ്.എസ്‌്. സ്വീകരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്കും സംഘപരിവാറിനും ഇതിനെതിരായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. ഇതിലൊന്നും പെടാതെ വിശ്വാസികള്‍ക്കൊപ്പം എന്ന അയഞ്ഞ നിലപാട് സ്വീകരിച്ച് കഴിയുന്നത്ര നേട്ടം കൈക്കൊള്ളാനാണ് കോണ്‍ഗ്രസ് നീക്കം.
പ്രാര്‍ഥനയിലും ഉപവാസത്തിലും മാത്രം പ്രതിഷേധം ഒതുക്കുന്ന കോണ്‍ഗ്രസിന് ഇതിനുപിന്നില്‍ വലിയ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് ബി.ജെ.പിയുടേതുപോലെ ശക്‌തമായ നിലപാടിലേക്കു പോകാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളെ മുന്നില്‍ക്കണ്ടു തന്നെയാണ് കോണ്‍ഗ്രസും ശക്‌തമായ പ്രക്ഷോഭപരിപാടിക്കു മുന്നിട്ടിറങ്ങാത്തത്. പ്രചരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ അതേ നിലപാടിന് തയാറാകാത്തതും ഇതാണ്. നഷ്‌ടപ്പെട്ടുപോയ ന്യൂനപക്ഷവോട്ടുകള്‍ തിരിച്ചുകൊണ്ടുവരികയെന്നതാണ് കോണ്‍ഗ്രസിനു മുന്നിലെ പ്രധാന വിഷയം. അതോടൊപ്പം ഹിന്ദുവോട്ടുകളും പിടിച്ചെടുക്കേണ്ടതുണ്ട്.
ഈ രണ്ടു ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് അയഞ്ഞ നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുന്നതും ബി.ജെ.പിയെ അനുകൂലിച്ചു സംസാരിക്കുന്നതും കോണ്‍ഗ്രസില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതുപയോഗിച്ചുള്ള സി.പി.എമ്മിന്റെ പ്രചരണം തിരിച്ചടിയാകുമെന്നും അവര്‍ കരുതുന്നു. എന്നാല്‍ സുപ്രീം കോടതിവിധിക്കു പകരം മറ്റൊന്നും ചെയ്യാനാകാത്ത സാഹചര്യവുമുണ്ട്. പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ വിധി തന്നെയായിരിക്കും അന്തിമം. അതുകൊണ്ടുതന്നെ ശക്‌തമായ നിലപാട് സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് നേതൃത്വം പറയുന്നത്.
അങ്ങനെ വരുമ്പോള്‍ അന്തിമവിജയം തങ്ങള്‍ക്കാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. ബി.ജെ.പിയുടെ ലക്ഷ്യം ശബരിമല ഉപയോഗിച്ച് അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയെടുക്കുകയെന്നു തന്നെയാണ്. അതിന്റെ ഭാഗമായാണ് മുന്‍ നിലപാടുകള്‍ തിരുത്തി അവര്‍ ഇപ്പോള്‍ കടുത്ത നിലപാടിലേക്കു നീങ്ങിയിരിക്കുന്നതും. അതിനാല്‍ ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയ്‌ക്കുള്ള ഒരു യുവതിയെപ്പോലും പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന കടുത്ത നിലപാടില്‍ തന്നെയാണ് അവരും. അതിനായി മറ്റുസംസ്‌ഥാനങ്ങളില്‍നിന്നും പ്രവര്‍ത്തകരെ എത്തിക്കുന്നുണ്ട്. പോലീസും ശക്‌തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ അതു നേട്ടമാകുമെന്ന വിലയിരുത്തലാണ് ബി.ജെ.പിക്കുള്ളത്.
അതുകൊണ്ടുതന്നെ സന്നിധാനത്ത് ഒരു പോലീസ് നടപടിയുണ്ടാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. പക്ഷേ നാളെ പ്രശ്‌നമൊന്നുമുണ്ടായില്ലെങ്കില്‍ ബി.ജെ.പിയുടെ സമരത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്കയും ശക്‌തമാണ്.
https://www.facebook.com/Malayalivartha

























