സുപ്രീംകോടതി വിധി വന്നിട്ടും സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കാത്തവരില്‍ നിന്നും സര്‍ക്കാര്‍ ഈ മാസവും ശമ്പളം പിടിച്ചു

സുപ്രീം കോടതി വിധി വന്നിട്ടും, സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കാത്തവരില്‍നിന്നും സര്‍ക്കാര്‍ ശമ്പളം പിടിക്കുന്നു. സമ്മതപത്രം നല്‍കിയവരില്‍നിന്നു മാത്രമേ ഈമാസം മുതല്‍ ശമ്പളം പിടിക്കാവൂവെന്ന സര്‍ക്കുലര്‍ പ്രഹസനമായി. കഴിഞ്ഞ സെപ്റ്റംബര്‍ 11ലെ ആദ്യഉത്തരവിന്റെ അടിസ്ഥാനത്തില്‍, സമ്മതപത്രമോ വിസമ്മതപത്രമോ നല്‍കാത്തവരില്‍നിന്നു സമ്മതം കണക്കാക്കിയാണു ശമ്പളം പിടിക്കുന്നത്. ചില ഓഫീസുകളില്‍ ഒന്നോ രണ്ടോ പേര്‍ സമ്മതപത്രം നല്‍കാത്തതിനാല്‍ ആരുടെയും ശമ്പള ബില്‍ സമര്‍പ്പിക്കുന്നില്ല. ശമ്പളവിതരണ സോഫ്റ്റ്‌വേറായ 'സര്‍വീസ് ആന്‍ഡ് പേറോള്‍ അഡ്മിനിസ്‌ട്രേറ്റീവ് റിപോസിറ്ററി ഫോര്‍ കേരള'(സ്പാര്‍ക്)യുടെ തകരാര്‍ പരിഹരിച്ചെങ്കിലും വളരെ കുറച്ചു ബില്ലുകളേ ട്രഷറിയില്‍ എത്തുന്നുള്ളൂ. എത്തുന്ന ബില്ലുകള്‍ പാസാക്കുന്നുണ്ടെന്നും 60% ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയെന്നും ട്രഷറി അധികൃതര്‍ അറിയിച്ചു.
വിസമ്മതപത്രവ്യവസ്ഥ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയാറുള്ളവര്‍ സമ്മതപത്രം നല്‍കിയാണു ചലഞ്ചില്‍ പങ്കെടുക്കേണ്ടത്. ഇതനുസരിച്ച് ധനവകുപ്പും ട്രഷറി ഡയറക്ടറും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കുലര്‍ പ്രകാരം, സമ്മതപത്രം നല്‍കാത്തവരെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണം. എന്നാല്‍, ഈമാസവും ഇവരുടെ ശമ്പളം പിടിച്ചു. സമ്മതപത്രം നല്‍കണമെന്നു പല ഓഫീസുകളിലും ഡ്രോവിങ് ആന്‍ഡ് ഡിസ്ബഴ്‌സിങ് ഓഫീസര്‍(ഡി.ഡി.ഒ)മാര്‍ വാശിപിടിക്കുന്നതായും ആരോപണമുണ്ട്.
എന്നാല്‍, ഒരു ഓഫീസിലെ ബില്ലുകള്‍ ഒന്നിച്ചെഴുതേണ്ടതിനാലാണ് ഈ നിലപാടെന്നു ഡി.ഡി.ഒമാര്‍ വിശദീകരിക്കുന്നു. സമ്മതപത്രമോ വിസമ്മതപത്രമോ കൊടുത്തവര്‍ക്കു ശമ്പളക്കാര്യത്തില്‍ പ്രശ്‌നമില്ല. രണ്ടും കൊടുക്കാത്തവര്‍ മറ്റു ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുമ്പു സമ്മതമറിയിച്ചിരുന്നവരും ഇപ്പോള്‍ സാലറി ചലഞ്ചില്‍നിന്നു പിന്മാറുന്നുണ്ട്. സംസ്ഥാനത്താകെ 30% ജീവനക്കാര്‍ രണ്ടാംഗഡു പിടിക്കേണ്ടെന്ന് അറിയിച്ചതായാണു വിവരം. ഇടത് എം.എല്‍.എമാരുടെ സ്റ്റാഫില്‍പ്പെട്ട രണ്ടുപേരും രണ്ടാം ഗഡു പിടിക്കേണ്ടെന്ന് എഴുതിക്കൊടുത്തു.
സ്പാര്‍ക് സോഫ്റ്റ്‌വേറില്‍ കഴിഞ്ഞമാസമാണു സാലറി ചലഞ്ചുമായി ബന്ധപ്പെട്ടു മാറ്റം വരുത്തിയത്. ഇതനുസരിച്ച്, 'യെസ്' അല്ലെങ്കില്‍ 'നോ' ഓപ്ഷനുകള്‍ മാത്രമാണുള്ളത്. വിസമ്മതപത്രം നല്‍കാത്തവരെ, യെസ് ഓപ്ഷനിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കോടതി വിധിയോടെ അതിനു സാധുതയില്ലാതായി. വിസമ്മതപത്രം നല്‍കാത്തതു സമ്മതമായി കണക്കാക്കാനാവില്ല. എന്നാല്‍, ഇതനുസരിച്ച് സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തിയില്ല. അതുകൊണ്ടുതന്നെ സമ്മത/വിസമ്മതപത്രങ്ങള്‍ നല്‍കാത്തവരെയെല്ലാം യെസ് ഓപ്ഷനില്‍ ഉള്‍പ്പെടുത്തി ശമ്പളം പിടിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























