മണ്ഡലകാലത്തിനു മുമ്പേ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്നത് മുഖ്യമന്ത്രിയുടെ വാശി; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് ശശികല

നിരോധനാജ്ഞയുടെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ.പി. ശശികല.
മണ്ഡലകാലത്തിനു മുമ്പേ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്നത് മുഖ്യമന്ത്രിയുടെ വാശിയാണ്. അതിന് മറ പിടിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊലീസിനെ വിന്യസിച്ച് യുവതീ പ്രവേശനം സാദ്ധ്യമാക്കാനാണ് ശ്രമിക്കുന്നത്. സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മേലുള്ള ഒരു നിയന്ത്രണങ്ങളും അംഗീകരിക്കില്ല. ശബരിമലയില്‍ ദുരൂഹസാഹചര്യത്തില്‍ ശിവദാസന്‍ എന്ന അയ്യപ്പഭക്തന്‍ മരിച്ചതിനെക്കുറിച്ചും നിലയ്ക്കലിലും പമ്പയിലും നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശശികല ആവശ്യപ്പെട്ടു.
ചിത്തിര ആട്ടവിശേഷത്തിന് നാളെ നട തുറക്കമ്ബോള്‍ തുലമാസ പൂജ സമയത്തേക്കാള്‍ കനത്ത പൊലീസ് സന്നാഹമാണ് ശബരിമലയിലുളളത്. പൂങ്കാവനത്തില്‍ സായുധ പൊലീസിനെ വിന്യസിച്ചു. വനപാതകളില്‍ കര്‍ശന വാഹന പരിശോധന. വടശേരിക്കര മുതല്‍ സന്നിധാനം വരെ ഇന്നലെ 1200 പൊലീസുകാര്‍ ലാത്തിയുമായി നിലയുറപ്പിച്ചു.
എല്ലാ വാഹനങ്ങളും നിലയ്ക്കലിന് ഒരു കിലോമീറ്റര്‍ മുന്‍പ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയാണ്. മാദ്ധ്യമങ്ങള്‍ക്കും പ്രവേശനമില്ല. നാളെ രാവിലെ എട്ടിനു ശേഷമേ ഭക്തരെയും മാധ്യമങ്ങളെയും കടത്തി വിടൂ. പൊലീസ് വിന്യാസവും നിലയ്ക്കലിലെ ഒരുക്കങ്ങളും റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ കടത്തിവിട്ടില്ല.
https://www.facebook.com/Malayalivartha

























