സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കും; ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും അറിയിച്ചു. ഭക്തരുടെയും മാധ്യമപ്രവര്‍ത്തകരുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി. മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് സഹകരിക്കണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു.
ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പൊലീസ് തടഞ്ഞിരുന്നു. നിലയ്ക്കലിലേക്ക് പോകാനെത്തിയ മാധ്യമങ്ങളെ നിലയ്ക്കലിനു മൂന്ന് കിലോമീറ്റര്‍ മുന്‍പുള്ള ഇലവുങ്കല്‍ കവലയിൽ വച്ച് തടഞ്ഞിരുന്നു. നിലയ്ക്കല്‍ ബേസ് കാംപ് വരെ മാധ്യമങ്ങളെ പോകാന്‍ അനുവദിക്കൂവെന്ന് പൊലീസ് അറിയിച്ചു.
നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നിരുന്നു. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
എഡിജിപിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷമേ തീര്‍ത്ഥാടകരെ കടത്തിവിടൂ. നാളെ രാവിലെയാണ് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത്.
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല. മാധ്യമങ്ങളെ ഒഴിവാക്കിയത് സര്‍ക്കാരിന് എന്തോ ഒളിക്കാനുള്ളതു കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
https://www.facebook.com/Malayalivartha

























