സംസ്ഥാന ന്യൂനപക്ഷധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി കെ ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് എംഡി; പടുകുഴിയിൽ മന്ത്രി;സര്‍ക്കാരിനുമേല്‍ നടപടിക്കുള്ള സമ്മര്‍ദ്ധം

മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവിനെ സംസ്ഥാന ന്യൂനപക്ഷധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കി നിയമിച്ചത് മാനദണ്ഡങ്ങള്‍ഒന്നും മാനിക്കാതെയെന്ന് റിപ്പോർട്ട് . ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ട സര്‍ക്കാര്‍ ജീവനക്കാരെ തസ്തികയിലാണ് സ്വകാര്യബാങ്കിൽ ജീവനക്കാരനായ മന്ത്രിബന്ധുവിനെ നിയമിച്ചതെന്ന് കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചു. തസ്തികയിൽ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ പാലിക്കാത്തിനാല്‍ ആദ്യം അഭിമുഖത്തിന് എത്തിയ മൂന്നുപേരെ ഒഴിവാക്കിയിരുന്നു. ഏഴുപേരില്‍ മുന്നുപേരാണ് ഇന്റര്‍വ്യൂവിന് വന്നത്. അവരെ ഒഴിവാക്കിയെന്ന് മന്ത്രി പറഞ്ഞാല്‍ ഇവര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ പാലിച്ചില്ലെന്നാണ്-- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .
ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ 2016ല്‍ ഇറക്കിയ വിജ്ഞാപനമാണിത്. ജനറല്‍ മാനേജര്‍ നിയമനം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വഴിയായിരിക്കുമെന്ന് വിജ്‍ഞാപനത്തില്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേഷന്‍ എം.ഡി. വി.കെ.അക്ബര്‍ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് മാനദണ്ഡം അവഗണിച്ച് സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജറായ മന്ത്രിബന്ധുവിനെ നിയമിക്കുകയായിരുന്നു.
അതേസമയം,വിഷയത്തിൽ മന്ത്രി തന്നെ കുറ്റസമ്മതം നടത്തി രംഗത്ത് വന്നു . തുടർന്നു ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗവര്‍ണറെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി.
ഈ തസ്തികയില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ തത്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനില്‍ വരണമെന്ന് അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് തന്റെ ബന്ധുവായ അദീപ് ജോലിയില്‍ പ്രവേശിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെ പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണെന്ന് ഫിറോസ് പറഞ്ഞു.
2016 സെപ്തംബര്‍ 17ന് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഏതൊക്കെ പത്രങ്ങളിലാണ് പരസ്യം നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കണം. ഒക്ടോബര്‍ 26ന് നടന്ന ഇന്റര്‍വ്യൂവില്‍ മന്ത്രി ബന്ധു പങ്കെടുക്കാതിരുന്നത് ഇ.പി ജയരാജന്റെ ബന്ധു നിയമനം വിവാദമായ സാഹചര്യമായത് കൊണ്ടാണ്. ഒക്ടോബര്‍ 14ന് ആണ് ഇ.പി. ജയരാജന്‍ രാജിവെച്ചത്. ഇപ്പോള്‍ നിയമിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് വരാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് ബന്ധു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തതെന്ന വാദവും പച്ചനുണയാണ്. താത്പര്യമില്ലാത്ത ആള്‍ എന്തിന് അപേക്ഷ സമര്‍പ്പിച്ചു എന്നതിന് മന്ത്രി മറുപടി പറയണമെന്നും പി.കെ ഫിറോസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതോടെ യുഡിഎഫ് വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ സര്‍ക്കാരിനുമേല്‍ നടപടിക്കുള്ള സമ്മര്‍ദം വര്‍ധിച്ചു. ഇന്ന് മന്ത്രിയുടെ മലപ്പുറം എടപ്പാളിലെ വീട്ടിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തും. ഒപ്പം പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പരിപാടികളുമായി മുസ്്ലിം ലീഗും രംഗത്തുണ്ട്.
https://www.facebook.com/Malayalivartha

























